| Sunday, 24th March 2024, 11:08 am

256 സ്‌ട്രൈക്ക് റേറ്റില്‍ ഓറഞ്ച് ആർമിയെ അടിച്ചുതകർത്തു; റസലാട്ടത്തിൽ പിറന്നത് ചരിത്രനേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നാല് റണ്‍സിന്റെ ആവേശകരമായ വിജയം സ്വന്തമാക്കിയിരുന്നു.

അവസാന ഓവര്‍ വരെ നീണ്ടു നിന്ന ആവേശകരമായ മത്സരത്തില്‍ ഹൈദരാബാദ് പൊരുതിവീഴുകയായിരുന്നു. ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ ഹൈദരാബാദ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഹൈദരാബാദ് നിശ്ചിത ഓവറില്‍ ഏഴ് വിക്ക്റ്റ് നഷ്ടത്തില്‍ 204 റണ്‍സാണ് നേടിയത്.

മത്സരത്തില്‍ കൊല്‍ക്കത്തയുടെ ബാറ്റിങ്ങില്‍ ആന്ദ്രേ റസ്സല്‍ തകര്‍പ്പന്‍ വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. എട്ടാമനായി ഇറങ്ങി 25 പന്തില്‍ ഏഴു സിക്സറും മൂന്ന് ഫോറും അടക്കം 64 റണ്‍സാണ് താരം നേടിയത്. 256 സ്ട്രൈക്ക് റേറ്റില്‍ ആയിരുന്നു റസല്‍ ബാറ്റ് വീശിയത്.

ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് റസ്സലിനെ തേടിയെത്തിയത്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ 200 ബോളുകള്‍ നേരിട്ട താരങ്ങളില്‍ ഡെത്ത് ഓവറുകളില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റ് ഉള്ള രണ്ടാമത്തെ താരമെന്ന നേട്ടമാണ് ആന്ദ്രേ റസല്‍ സ്വന്തമാക്കിയത്. 206.53 സ്‌ട്രൈക്ക് റേറ്റിലാണ് വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റര്‍ ഡെത്ത് ഓവറില്‍ ബാറ്റ് ചെയ്തത്.

ഈ നേട്ടങ്ങളുടെ പട്ടികയില്‍ ഒന്നാമത് ഉള്ളത് മുന്‍ സൗത്ത് ആഫ്രിക്കന്‍ വെടിക്കെട്ട് ബാറ്റര്‍ എ. ബി ഡിവില്ലിയേഴ്‌സ് ആണ്. 232.56 ആണ് സൗത്ത് ആഫ്രിക്കന്‍ താരത്തിന്റെ സ്‌ട്രൈക്ക് റെറ്റ്.

ഐ.പി.എല്ലില്‍ ഡെത്ത് ഓവറുകളില്‍ ഏറ്റവും ഉയര്‍ന്ന സ്ട്രൈക്ക് റേറ്റ് നേടിയ താരങ്ങള്‍

എ.ബി ഡിവില്ലിയേഴ്സ്-232.56

ആന്ദ്രേ റസല്‍-206.53

വിരാട് കോഹ്‌ലി-202.51

റിഷഭ് പന്ത്-202.27

ഫാഫ് ഡുപ്ലസിസ്-201.95

കൊല്‍ക്കത്ത ബാറ്റിങ്ങില്‍ റസലിന് പുറമെ ഫില്‍ സാള്‍ട്ട് 40 പന്തില്‍ 54 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങില്‍ ഹെന്റിച്ച് ക്ലാസന്‍ 29 പന്തിൽ 63 മികച്ച ചെറുത്തുനില്‍പ്പ് നടത്തി. എട്ട് കൂറ്റന്‍ സിക്‌സുകളാണ് സൗത്ത് ആഫ്രിക്കന്‍ താരം അടിച്ചെടുത്തത്. എന്നാല്‍ അവസാനം നാല് റണ്‍സകലെ ഹൈദരാബാദിന് വിജയം നഷ്ടമാവുകയായിരുന്നു.

Content Highlight: Andre Russell create a new record

Latest Stories

We use cookies to give you the best possible experience. Learn more