Advertisement
Daily News
ക്രിസ്ത്യന്‍ യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ യോഗ സെന്ററില്‍ നേരിടേണ്ടി വന്നത് കടുത്ത പീഡനം: വെളിപ്പെടുത്തലുമായി ആന്ധ്രാസ്വദേശിനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Oct 28, 06:57 am
Saturday, 28th October 2017, 12:27 pm

കൊച്ചി: തൃപ്പൂണിത്തുറ യോഗ സെന്ററിനെതിരെ വെളിപ്പെടുത്തലുമായി ആന്ധ്രാപ്രദേശ് വിജയ വാഡ സ്വദേശിനിയായ പെണ്‍കുട്ടി.

ക്രിസ്ത്യന്‍ യുവാവുമായി പ്രണയത്തിലായതിന്റെ പേരില്‍ ഒരു മാസം മുന്‍പ് യോഗസെന്ററിലെത്തിച്ച പെണ്‍കുട്ടിയാണ് താന്‍ നേരിട്ട കൊടിയ പീഡനം തുറന്നുപറഞ്ഞിരിക്കുന്നത്. ഉദയംപേരൂര്‍ പൊലീസില്‍ മൊഴി നല്‍കാന്‍ എത്തിയതായിരുന്നു പെണ്‍കുട്ടി.


Also Read ഇതൊക്കെ ഗുജറാത്ത് പിടിക്കാനുള്ള കളിയല്ലേ!’ മോദിയുടെ ‘ഫോണ്‍ ചോര്‍ന്നതിനെ’ പൊളിച്ചടുക്കി സോഷ്യല്‍മീഡിയ


താന്‍ ചെയ്ത തെറ്റ് എന്താണെന്ന് ചോദിച്ചപ്പോള്‍ ഒരു ക്രിസ്ത്യന്‍ യുവാവിനെ നിങ്ങള്‍ പ്രണയിച്ചു എന്നും അതില്‍ നിന്നും പിന്‍മാറിയേ തീരൂവെന്നുമായിരുന്നു അവര്‍ പറഞ്ഞത്.

യോഗ സെന്ററില്‍ എത്തിയ ദിവസം തന്നെ ഒരു മൃഗത്തെപ്പോലെയാണ് അവര്‍ എന്നെ പരിഗണിച്ചത്. അവര്‍ എന്നെ അടിക്കുകയും കയ്യില്‍ നിന്നും മൊബൈല്‍ പിടിച്ചുവാങ്ങുകയുമായിരുന്നു. യോഗ സെന്ററിലെ രണ്ട് മൂന്ന് സ്ത്രീകള്‍ തന്നെ പിടിച്ചുവെച്ചു. അവര്‍ നിലത്തൂടെ എന്നെവലിച്ചിഴച്ചു മുറിയിലേക്ക് കൊണ്ടുപോയി.

ഇത് നിയമവിരുദ്ധമായ ഒരു സ്ഥലമാണെന്നും എന്നെ വെറുതെ വിടണമെന്നും കരഞ്ഞുപറഞ്ഞെങ്കിലും അവര്‍ ഉപദ്രവം തുടര്‍ന്നു.

ശ്രുതി, മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പീഡനം. ഇവിടെ നിന്നും രക്ഷപ്പെട്ടവര്‍ വേറെയുമുണ്ട്. ലൈംഗികമായ പീഡനമൊക്കെ ഇവിടെ നടന്നിട്ടുണ്ടെന്ന് പല പെണ്‍കുട്ടികളും പറഞ്ഞിട്ടുണ്ട്. അവരെല്ലാം ഇപ്പോഴും വീട്ടുകാരുടെ തടങ്കലിലാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് ഇതൊന്നും വെളിപ്പെടുത്താന്‍ കഴിയുന്നില്ല.

ഞാന്‍ യോഗ സെന്ററിന് അനുകൂലമായി സംസാരിക്കുന്ന വീഡിയോ അടുത്തിടെ പ്രചരിച്ചിരുന്നു. അത് അവര്‍ നിര്‍ബന്ധിച്ച് ചെയ്യിച്ചതാണ്. യോഗ സെന്ററിനെ കുറിച്ച് ക്ലാസെടുക്കുകയും അവരെ കുറിച്ച് നല്ലത് പറയിപ്പിക്കുകയുമായിരുന്നു. അവര്‍ പറയുന്നത് അനുസരിക്കുകയല്ലാതെ വേറെ ഒരു മാര്‍ഗവും ഉണ്ടായിരുന്നില്ലെന്നും പെണ്‍കുട്ടി പറയുന്നു.