അങ്ങേര് അരങ്ങേറ്റം നടത്തിയപ്പോള്‍ ഇവരൊന്നും ജനിച്ചിട്ടില്ല, നാളെ അവര്‍ക്കൊപ്പം കളിക്കുന്ന ഇയാള്‍ കൊലമാസ്
Sports News
അങ്ങേര് അരങ്ങേറ്റം നടത്തിയപ്പോള്‍ ഇവരൊന്നും ജനിച്ചിട്ടില്ല, നാളെ അവര്‍ക്കൊപ്പം കളിക്കുന്ന ഇയാള്‍ കൊലമാസ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 1st February 2024, 7:32 pm

ഇന്ത്യ- ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ രണ്ടാം മത്സരം നാളെ വിശാഖപട്ടണത്തില്‍ നടക്കാനിരിക്കുകയാണ്. രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ 28 റണ്‍സിനാണ് പരാജയപ്പെട്ടത്.

ഇതോടെ ഇംഗ്ലണ്ട് ടീമില്‍ മാറ്റങ്ങളും വരുത്തിയിരിക്കുകയാണ്. സ്പിന്നര്‍മാര്‍ക്ക് അനുകൂലമായ പിച്ചില്‍ രെഹന്‍ അഹമ്മദ്, ടോം ഹാര്‍ട്ലി, ഷോയ്ബ് ബഷീര്‍ എന്നിവര്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തില്‍ വിസാ പ്രശ്‌നം നേരിട്ട ഷോയ്ബ് ബഷീര്‍ ഇക്കുറി തന്റെ ടെല്റ്റ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്.

എന്നാല്‍ ഇവര്‍ക്കെല്ലാം പുറമെ ആരാധകരെ അതിശയിപ്പിക്കുന്നത് മറ്റൊന്നാണ്. ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നതാണ് അത്. താരത്തിന്റെ തിരിച്ചുവരവില്‍ ശ്രദ്ദേയമാകുന്നത് ഇതുവരെയുള്ള അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് തന്നയൊണ്. 2003 മെയ് 22ന് സിംബാബ്‌വെക്കെതിരെയാണ് ആന്‍ഡേഴ്‌സണ്‍ അരങ്ങേറ്റം കുറിച്ചത്. ആദ്യ മത്സരത്തില്‍ നിന്ന് തന്നെ താരം ഫൈഫര്‍ അടിച്ചാണ് തുടങ്ങിയതും.

ആന്‍ഡേഴ്‌സണ്‍ ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയ വര്‍ഷം ജനിച്ചിട്ടുകൂടെയില്ലാത്തവര്‍ക്കൊപ്പമാണ് നാളെ കളത്തിലിറങ്ങുന്നത്. രെഹന്‍ അഹമ്മദ്, ഷോയ്ബ് ബഷീര്‍ എന്നീ സഹ താരങ്ങളുടെ ഇതുവരെയുള്ള വയസാണ് അദ്ദേഹത്തിന്റ അനുഭവസമ്പത്ത്. ഷോയ്ബ് ബഷീര്‍ 2003 ഒക്ടോബര്‍ 13ന് ജനിച്ചപ്പോള്‍ രെഹന്‍ അഹമ്മദ് 2004 ഓഗസ്റ്റ് 13നാണ് ജനിച്ചത്.

കരിയറില്‍ തന്റെ 184ാം ടെസ്റ്റിനാണ് ആന്‍ഡേഴ്സണ്‍ ഇറങ്ങുന്നത്. ഇന്ത്യയില്‍ ഇന്ത്യക്കെതിരെ 14ാം ടെസ്റ്റും.
183 മത്സരത്തിലെ 256 ഇന്നിങ്സില്‍ നിന്നുമായി 690 വിക്കറ്റാണ് ആന്‍ഡേഴ്സണ്‍ നേടിയത്. 26.42 ശരാശരിയിലും 2.78 എന്ന എക്കോണമിയിലുമാണ് താരം പന്തെറിയുന്നത്. കരിയറില്‍ 32 തവണ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ആന്‍ഡേഴ്സണ്‍ 32 തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്.

ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റ് നേടിയ പേസര്‍ എന്ന റെക്കോഡ് ഇതിനോടകം ആന്‍ഡേഴ്സണ്‍ സ്വന്തമാക്കിയിട്ടുണ്ട്.

രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍‌സ്റ്റോ, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്‌സ്, രെഹന്‍ അഹമ്മദ്, ടോം ഹാര്‍ട്ലി, ഷോയ്ബ് ബഷീര്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍.

 

 

Content Highlight: James Anderson returned for the second Test against India