| Thursday, 25th May 2023, 9:44 am

ജാക്കിവെപ്പ് ജോക്കല്ലയെന്നതിനോട് എന്തിനാണ് എതിരഭിപ്രായം: അനാര്‍ക്കലി മരിക്കാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ജോക്കാവുകയും നോര്‍മലൈസ് ചെയ്യപ്പെടുകയുമാണെന്ന് നടി അനാര്‍ക്കലി മരിക്കാര്‍. ‘വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്‌മെന്റി’ന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ നടത്തിയ ബോധവല്‍ക്കരണ ക്യാമ്പയിനിന്റെ ഭാഗമായി ‘ജാക്കിവെപ്പ് ജോക്കല്ല’എന്ന പ്ലക്കാര്‍ഡുമേന്തി നില്‍ക്കുന്ന ഒരു ഫോട്ടോ അനാര്‍ക്കലി ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നു.

അതിനോട് വളരെ ടോക്‌സിക്കായാണ് ആളുകള്‍ പ്രതികരിച്ചതെന്നും ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ അനാര്‍ക്കലി മരിക്കാര്‍ പറഞ്ഞു.

‘വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്‌മെന്റിന്റെ നേതൃത്വത്തിലുള്ളൊരു ബോധവല്‍ക്കരണ ക്യാമ്പയിന്‍ ആയിരുന്നു അത്. നല്ലൊരു ഉദ്ദേശത്തോടെയുള്ളൊരു ക്യാമ്പയിന്‍ ആയിരുന്നു. എന്നാല്‍ അതിന് കിട്ടിയൊരു റെസ്‌പോണ്‍സ് വളരെ ടോക്‌സിക്കായിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമത്തെ നോര്‍മലൈസ് ചെയ്തും അതിനെ ഒരു ജോക്കായിക്കണ്ടും ഒരുപാട് കമന്റുകളുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ അത്രയും ടോക്‌സിസിറ്റിയാണ്.

ജാക്കിവെപ്പ് ജോക്കല്ലയെന്നതിനോട് എന്തിനാണ് എതിരഭിപ്രായം. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തമാശയല്ലയെന്നായിരുന്നു ആ ക്യാമ്പയിനിന്റെ ഭാഗമായുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ ക്യാപ്ഷന്‍. പക്ഷേ കമന്റിടുന്ന ഭൂരിഭാഗം ആണുങ്ങളും അതിനെ വളരെ നെഗറ്റീവായാണ് കണ്ടത്,’ അനാര്‍ക്കലി പറഞ്ഞു.

ഇന്‍സ്റ്റഗ്രാം റീല്‍സ് കണ്ടിട്ടാണ് തന്നെ സുലൈഖ മന്‍സില്‍ എന്ന സിനിമയിലേക്ക് വിളിക്കുന്നതെന്നും ഉയരെ എന്ന സിനിമയാണ് തന്റെ കരിയറിനെയേറെ സ്വാധീനിച്ചതെന്നും അനാര്‍ക്കലി പറഞ്ഞു.

‘റീല്‍സ് കണ്ടിട്ടാണ് എന്നെ ‘സുലൈഖ മന്‍സിലി’ലേക്ക് വിളിക്കുന്നത്. എനിക്ക് വരുന്ന റോളുകളൊക്കെ മിക്കതും സീരിയസാണ്. ‘വിമാന’ത്തില്‍ എന്റെ അഭിനയം എനിക്ക് ഇഷ്ടമായില്ല. ഞാന്‍ വളരെ സ്റ്റിഫ് ആയിരുന്നു അതില്‍. അഭിനയിച്ച് വലിയ ശീലമില്ലാത്തതുകൊണ്ട് എനിക്ക് തന്നെ വളരെ വിയേഡ് ആയി തോന്നി.

ഞാന്‍ ആദ്യമായി കുറച്ചധികം ഡയലോഗുകളൊക്കെ പറയുന്നത് മന്ദാരം എന്ന സിനിമയിലാണ്. ആ സിനിമയില്‍ ആസിഫ് അലിയോടൊപ്പം അഭിനയിക്കുമ്പോള്‍ വളരെ കംഫര്‍ട്ടബിള്‍ ആയി തോന്നിയിരുന്നു. അദ്ദേഹം വളരെ സ്‌നേഹമുള്ളൊരു മനുഷ്യനാണ്. ആദ്യത്തെ പടത്തില്‍ എനിക്ക് ഒട്ടും ഡയലോഗ് ഉണ്ടായിരുന്നില്ല. പിന്നെ എനിക്ക് ഊമക്കുട്ടിയെന്നൊരു പേരുമുണ്ടായിരുന്നു.

‘ഉയരെ എന്ന സിനിമയാണ് എന്റെ കരിയറിനെ കൂടുതലായും സ്വാധീനിച്ചത്. ആ സിനിമയില്‍ ഇമോഷന്‍സ് എക്‌സ്പ്രസ് ചെയ്യാനൊരു സ്‌പേസ് ഉണ്ടായിരുന്നു. ആ സിനിമയില്‍ കുറേ വലിയ കടുകട്ടി ഡയലോഗുകളുണ്ടായിരുന്നു. ഉയരെയുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് പാര്‍വ്വതിയെ മേക്കപ്പിട്ട് കണ്ടപ്പോള്‍ തന്നെ ഞാന്‍ ഒരുപാട് വിഷമിച്ചു. എനിക്കറിയാവുന്ന ആര്‍ക്കോ അത് സംഭവിച്ച പോലൊരു തോന്നലൊക്കെ വന്നു.

ആ സിനിമ കണ്ടിട്ട് ആരും ഇതുവരെയൊരു മോശം അഭിപ്രായം പറയുന്നത് ഞാന്‍ കേട്ടിട്ടില്ല. എനിക്കഭിനയിക്കാനറിയാമെന്നൊരു തോന്നലുവന്നത് ഉയരെക്ക് ശേഷമാണ്.

‘മാര്‍ക്കോണി മത്തായി’യില്‍ അഭിനയിക്കാന്‍ പോയത് വിജയ് സേതുപതിയെ കാണാനായിരുന്നു. ആ സിനിമയില്‍ ചെറിയ വേഷമായിരുന്നെങ്കിലും ആര്‍.ജെയുടെ റോള്‍ ചെയ്യാന്‍ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടി. ആനന്ദം ഒരു ഫിലിം സെറ്റ് പോലെ അനുഭവപ്പെട്ടതേയില്ല. ഞങ്ങളൊക്കെ വളരെ കൂളായി ചെയ്ത സിനിമയാണത്.

ഞാന്‍ ഏലിയന്‍ ആയി അഭിനയിച്ച സിനിമയാണ് ഗഗനചാരി. ആ സിനിമയ്ക്ക് വേണ്ടി മുടിയൊക്കെ കളര്‍ ചെയ്യേണ്ടിവന്നു. അതുകൊണ്ട് കുറച്ച് കാലം വന്‍ ഫ്രീക്കായായിരുന്നു നടന്നത്. ആദ്യമായിട്ട് ഫൈറ്റ് ചെയ്ത സിനിമയും ഇതായിരുന്നു. അത് പുതിയൊരു അനുഭവമായിരുന്നു,’ നടി പറഞ്ഞു.


Conten Highlights: Anarkali Marikkar about sexual abuse

We use cookies to give you the best possible experience. Learn more