| Wednesday, 26th June 2024, 12:57 pm

അന്ന് സിനിമയെ കണ്ടത് തമാശയായി; പിന്നീട് സീരിയസാകുന്നത് ആ ഒരൊറ്റ സിനിമയിലൂടെ: അനാര്‍ക്കലി മരയ്ക്കാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വളരെ കുറഞ്ഞ സിനിമകള്‍ കൊണ്ട് മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് അനാര്‍ക്കലി മരയ്ക്കാര്‍. 2016ല്‍ പുറത്തിറങ്ങിയ ആനന്ദത്തിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച അനാര്‍ക്കലി താന്‍ തുടക്കത്തില്‍ സിനിമയെ സീരിയസായി എടുത്തിരുന്നില്ലെന്നാണ് പറയുന്നത്. കുറച്ചു കൂടെ ചെറുപ്പമായ പ്രായത്തില്‍ തനിക്ക് നല്ല കുറേ സിനിമകള്‍ ചെയ്യാമായിരുന്നുവെന്നും എന്നാല്‍ അന്നത് ചെയ്തില്ലെന്നും താരം പറയുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ ഗഗനചാരിയുടെ ഭാഗമായി ദ നെക്സ്റ്റ് 14 മിനിട്ട്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനാര്‍ക്കലി.

‘തുടക്കത്തില്‍ അഭിനയം ഒരു ഫണ്ണായിട്ടാണ് ഞാന്‍ കണ്ടത്. ആ സമയത്ത് ഞാന്‍ എന്റെ പഠനത്തിനാണ് പ്രാധാന്യം കൊടുത്തിരുന്നത്. പഠിക്കുന്ന സമയത്താണല്ലോ സിനിമയില്‍ എത്തുന്നത്. ബാക്കി കാര്യങ്ങളിലൊക്കെ ശ്രദ്ധ കൊടുത്തത് കാരണം അഭിനയം ഞാന്‍ അത്ര ശ്രദ്ധിച്ചിരുന്നില്ല. കുറച്ചു കൂടെ യങ്ങായ പ്രായത്തില്‍ എനിക്ക് നല്ല കുറേ സിനിമകള്‍ ചെയ്യാമായിരുന്നു. പക്ഷെ ആ സമയത്ത് ഞാന്‍ ചെയ്തില്ല. അന്ന് ഞാന്‍ സിനിമയെ സീരിയസായി കാണാതിരിക്കുകയായിരുന്നു. ആദ്യം ഫണ്ണായി കണ്ട സിനിമയെ ഞാന്‍ സീരിയസായി കാണാന്‍ തീരുമാനിക്കുന്നത് സുലൈഖ മന്‍സിലിന് ശേഷമാണ്. അതിലാണ് നായിക പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ ലഭിക്കുന്നത്,’ അനാര്‍ക്കലി മരയ്ക്കാര്‍ പറഞ്ഞു.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഗഗനചാരി. ഈ സയന്‍സ് ഫിക്ഷന്‍ കോമഡി സിനിമയില്‍ ഏലിയനായാണ് അനാര്‍ക്കലി എത്തുന്നത്. ഗഗനചാരിയിലെ ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഉണ്ടായ കാരണത്തെ കുറിച്ചും അനാര്‍ക്കലി അഭിമുഖത്തില്‍ പറയുന്നു.

‘ഈ സിനിമ എന്റെ അടുത്തേക്ക് വരുന്നത് ഒരു ലോക്ഡൗണ്‍ കഴിഞ്ഞു നില്‍ക്കുന്ന സമയത്താണ്. സിനിമയൊന്നും ഇല്ലാതെ നില്‍ക്കുകയായിരുന്നു. അന്ന് എന്തെങ്കിലും ഒരു പണി വേണ്ടേയെന്ന അവസ്ഥയായിരുന്നു. അപ്പോഴും എന്തെങ്കിലും ഒരു പണിക്ക് വേണ്ടി മാത്രം ഞാന്‍ ഈ സിനിമ ചെയ്യില്ലായിരുന്നു. എങ്കിലും ഇങ്ങനെയൊരു സിനിമയാണെന്ന് പറഞ്ഞപ്പോള്‍ താത്പര്യം തോന്നി. അപ്പോഴും പോസ്റ്റ് അപ്പൊക്കാലിപ്റ്റിക് ഡിസ്‌റ്റോപ്പിയന്‍ വേള്‍ഡ് എന്നൊക്കെ പറഞ്ഞെങ്കിലും എനിക്കൊന്നും മനസിലായില്ല. അതൊക്കെ ഇപ്പോഴാണ് മനസിലാക്കി തുടങ്ങുന്നത്. ഏലിയന്‍ കഥാപാത്രമാണ് എന്നത് മാത്രമാണ് എന്നെ ഈ സിനിമയെടുക്കാന്‍ പ്രേരിപ്പിച്ചത്,’ അനാര്‍ക്കലി മരയ്ക്കാര്‍ പറഞ്ഞു.


Content Highlight: Anarkali Marikar Talks About Sulaikha Manzil

We use cookies to give you the best possible experience. Learn more