| Saturday, 27th February 2021, 5:48 pm

'ആരും ജനവാതിലിലൂടെ കടന്ന് വന്നവരല്ല, ഞങ്ങള്‍ കൂടി ചേര്‍ന്നാണ് ഈ പാര്‍ട്ടി കെട്ടിപടുത്തത്'; കപില്‍ സിബലിന് പിന്നാലെ വിമര്‍ശനവുമായി ആനന്ദ് ശര്‍മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജമ്മു: കപില്‍ സിബലിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗമായ ആനന്ദ് ശര്‍മ. തങ്ങളിലാരും തന്നെ ജനാലവഴി പാര്‍ട്ടിയിലെത്തിയവരല്ലെന്നാണ് ആനന്ദ് ശര്‍മ വിമര്‍ശിച്ചത്.

‘ ആരും ജനാലവഴി പാര്‍ട്ടിയിലേക്ക് കയറിയവരല്ല, വാതിലില്‍ കൂടി നേരായി കടന്ന് വന്നവരാണ്. വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് പാര്‍ട്ടിയിലേക്ക് കടന്ന് വന്നത്. ഞങ്ങള്‍ കൂടിയാണ് പാര്‍ട്ടി ഉണ്ടാക്കിയത്. അതുകൊണ്ട് പാര്‍ട്ടിയില്‍ നിന്ന് കൊണ്ട് തന്നെ തിരുത്തല്‍ നടപ്പാക്കുകയും പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയും ചെയ്യും,’ ആനന്ദ് ശര്‍മ്മ പറഞ്ഞു.

ഗാന്ധി ഗ്ലോബല്‍ ഫാമിലി സംഘടിപ്പിച്ച ശാന്തി സമ്മേളനത്തിലായിരുന്നു ആനന്ദ് ശര്‍മയുടെ പരസ്യ വിമര്‍ശനം. നേരത്തെ വിമര്‍ശനവുമായി കപില്‍ സിബലും രംഗത്തെത്തിയിരുന്നു.

ഇന്ത്യയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ക്ഷയിച്ചുകൊണ്ടിരിക്കുകയാണ് എന്ന കാര്യം സത്യമാണെന്നാണ് സിബല്‍ പറഞ്ഞത്. ഒന്നിച്ചുനിന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നും സിബല്‍ പറഞ്ഞു.

‘സത്യം എന്താണെന്നുവെച്ചാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് നമ്മള്‍ ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. ഇതിന് മുന്‍പും ഒത്തുകൂടിയിട്ടുണ്ട്. ഒന്നിച്ചുനിന്ന് പാര്‍ട്ടിയെ ശക്തപ്പെടുത്തണം,’ അദ്ദേഹം പറഞ്ഞു.

ഗുലാം നബി ആസാദ് എല്ലാ സംസ്ഥാനങ്ങളിലെയും ജില്ലകളിലെയും കോണ്‍ഗ്രസിലെയും യഥാര്‍ത്ഥ അവസ്ഥ അറിയുന്നയാളാണ്. പാര്‍ലമെന്റില്‍ നിന്ന് അദ്ദേഹം ഒഴിവായപ്പോള്‍ നമ്മള്‍ എല്ലാവര്‍ക്കും വിഷമമായി. അദ്ദേഹത്തെ വീണ്ടും പാര്‍ലമെന്റിലേക്ക് പറഞ്ഞുവിടുന്നില്ല. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ഉപയോഗിക്കാത്തത് എന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും സിബല്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്നാവശ്യപ്പെട്ട 23 നേതാക്കളാണ് പരിപാടിയില്‍ ഒത്തുചേര്‍ന്നത്.

കാവി തലപ്പാവുകള്‍ അണിഞ്ഞാണ് കപില്‍ സിബലും ഗുലാം നബി ആസാദും ഉള്‍പ്പെടെയുള്ള നേതാക്കള്‍ എത്തിയത്. ആനന്ദ ശര്‍മയ്ക്ക് പുറമെ ഭൂപേന്ദ്ര സിംഗ് ഹൂഡ, മനീഷ് തിവാരി, രാജ് ബബ്ബാര്‍, വിവേക് താങ്ക എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Anand Sharma against congress after Kapil Sibal

We use cookies to give you the best possible experience. Learn more