| Tuesday, 18th July 2023, 6:34 pm

'സരിത വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ ആരോപണത്തില്‍ അധാര്‍മിക പിന്തുണ'; മുന്‍ ദേശാഭിമാനി കണ്‍സള്‍ട്ടിങ് എഡിറ്ററുടെ മാപ്പപേക്ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ‘സരിത’ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ അടിസ്ഥാന രഹിതമായ ആരോപണത്തിന് ദേശാഭിമാനിയില്‍ ജോലി ചെയ്യവെ അധാര്‍മിക പിന്തുണ നല്‍കിയതില്‍ ഖേദിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എന്‍. മാധവന്‍ കുട്ടി.

അന്ന് ദേശാഭിമാനിയില്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ പദവി വഹിച്ചിരുന്നുവെന്ന ഒറ്റ കാരണംകൊണ്ട് മൗനത്തിലൂടെ താന്‍ നല്‍കിയ അധാര്‍മിക
പിന്തുണയില്‍ ലജ്ജിക്കുന്നുവെന്ന് എന്‍. മാധവന്‍ കുട്ടി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി കരുണാകരനെതിരെ ഉമ്മന്‍ ചാണ്ടിയും കൂട്ടരും നടത്തിയ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് ഇന്ത്യന്‍ എക്‌സ്പ്രസ്  തിരുവനന്തപുരം ബ്യൂറോ തലവനായ തന്റെ എഴുത്ത് തെറ്റായി വ്യാഖ്യാനിക്കാന്‍ കാരണമായതിലും ഇപ്പോള്‍ ഖേദമുണ്ടെന്നും എന്‍. മാധവന്‍ കുട്ടി പറഞ്ഞു.

‘ഇത് പറയാന്‍ ഉമ്മന്‍ചാണ്ടിയുടെ മരണംവരെ ഞാന്‍ എന്തിന് കാത്തിരുന്നു എന്ന
ചോദ്യം ന്യായം. ഒരു മറുപടിയെയുള്ളു. നിങ്ങള്‍ക്ക് മനസാക്ഷിയുടെ വിളി എപ്പോഴാണ് കിട്ടുകയെന്ന് പറയാനാവില്ല. ക്ഷമിക്കുക,’ എന്‍. മാധവന്‍ കുട്ടി പറഞ്ഞു.

ഇതിന് പിന്നാലെ, എന്‍. മാധവന്‍ കുട്ടിയുടെ മാപ്പപേക്ഷ നാളെ എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിക്കാന്‍ ‘ദേശാഭിമാനി’ തയ്യാറാവുമോ എന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം പ്രതികരിച്ചു.


എന്‍. മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകനെന്ന നിലക്ക് എന്റെയുള്ളില്‍ ഇന്നും നീറുന്ന രണ്ട് വലിയ രാഷ്ട്രീയ മനസ്താപങ്ങളില്‍ ഉമ്മന്‍ ചാണ്ടിയുണ്ട്.

1 ‘ശൈലിമാറ്റം’ ,’ഐ.എസ്.ആര്‍.ഒ ചാരക്കേസ്’ കേസ് തുടങ്ങിയ വിഷയങ്ങളുപയോഗിച്ച് മുഖ്യമന്ത്രി കരുണാകരനെതിരെ ഉമ്മന്‍ ചാണ്ടിയും കൂട്ടരും
നടത്തിയ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ
തലവനായ എന്റെ എഴുത്തുമൂലം ഇന്ത്യന്‍ എക്‌സ്പ്രസ് നല്‍കിയ ഏകപക്ഷീയമായി എഡിറ്റോറിയല്‍ പിന്തുണ അങ്ങേയറ്റം ആധര്‍മികമെന്ന് ഞാന്‍ അതിവേഗം തിരിച്ചറിഞ്ഞു. പലരെയുംപോലെ ഞാനും അന്നത്തെ ഒഴുക്കിനനുസരിച്ചു
നീന്തുകയായിരുന്നു.

2. ‘സരിത ‘ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് നേരേ
ഉയര്‍ത്തപ്പെട്ട അടിസ്ഥാന രഹിതമായ ലൈംഗീക ആരോപണത്തിന് അന്ന് ദേശാഭിമാനിയില്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ പദവി വഹിച്ചിരുന്നുവെന്ന ഒറ്റ കാരണംകൊണ്ടു മൗനത്തിലൂടെ ഞാന്‍ നല്‍കിയ അധാര്‍മ്മിക
പിന്തുണയില്‍ ഞാനിന്ന് ലജ്ജിക്കുന്നു.

ഇത് പറയാന്‍ ഒ.സിയുടെ മരണംവരെ ഞാന്‍ എന്തിന് കാത്തിരുന്നു എന്ന
ചോദ്യം ന്യായം. ഒരു മറുപടിയെയുള്ളു.

നിങ്ങള്‍ക്ക് മനസാക്ഷിയുടെ വിളി എപ്പോഴാണ് കിട്ടുകയെന്നു പറയാനാവില്ല. ക്ഷമിക്കുക. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന്റെയും കോണ്‍ഗ്രസ് യു.ഡി.എഫ് പ്രവര്‍ത്തകരുടെയും ദുഖത്തില്‍ പങ്കുചേരുന്നു.

Content Highlight: An apology not from a former Deshabhimani employee, oommen chandy

We use cookies to give you the best possible experience. Learn more