Kerala News
കൊയിലാണ്ടിയില്‍ ഉത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടം; ഗുരുവായൂര്‍ ദേവസ്വം ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 14, 09:31 am
Friday, 14th February 2025, 3:01 pm

കൊച്ചി: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞ സംഭവത്തില്‍ ഗുരുവായൂര്‍ ദേവസ്വം ഉദ്യോഗസ്ഥന്‍ ഹാജരാകണമെന്ന് ഹൈക്കോടതി. ജസ്റ്റിസ് സനല്‍ കെ.ശശീന്ദ്രന്‍ അടക്കമുള്ള ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചാണ് വിഷയത്തില്‍ ഇടപെട്ടത്. ഹൈക്കോടതി സ്വമേധയാ പരിഗണിക്കുകയായിരുന്നു.

ആനയുടെ ഭക്ഷണം, യാത്ര രജിസ്റ്ററുകളടക്കമുള്ള രേഖകള്‍ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വനം വകുപ്പിനോടും കോടതി വിശദീകരണം തേടി.

ഗുരുവായൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള ആനകളാണ് അപകടമുണ്ടാക്കിയതെന്നും അതുകൊണ്ടുതന്നെ ഗുരുവായൂര്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ തന്നെ നേരിട്ട് ഹാജരാവണമെന്നും കോടതി ആവശ്യപ്പെട്ടു.

ദേവസ്വം ലൈവ് സ്റ്റോക്ക് അഡ്മിനിസ്‌ട്രേറ്റര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് കോടതി നിര്‍ദേശം.

എന്താണ് സംഭവിച്ചതെന്നും എന്തിനാണ് ഇത്രയും ദൂരത്തേക്ക് ആനയെ കൊണ്ടുപോയതെന്നും അടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും ഇത്തരത്തിലുള്ള അപകടങ്ങളുണ്ടാവുമ്പോള്‍ ആര്‍ക്കെതിരെയാണ് കേസ് എടുക്കേണ്ടതെന്നും കോടതി ചോദിച്ചു.

തിങ്കളാഴ്ച വീണ്ടും ഇക്കാര്യം പരിഗണിക്കുമ്പോള്‍ ഗുരുവായൂര്‍ ദേവസ്വവും വനംവകുപ്പും വിശദീകരണം നല്‍കണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.

Content Highlight: An accident involving an elephant during a festival in Koilandi; High Court directs Guruvayur Devaswom officer to appear in person