നിയമവിരുദ്ധമായ ഇസ്രഈല്‍ അതിക്രമങ്ങളാല്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണത്തില്‍ വര്‍ധന: ആംനസ്റ്റി ഇന്റര്‍നാഷണല്‍
World News
നിയമവിരുദ്ധമായ ഇസ്രഈല്‍ അതിക്രമങ്ങളാല്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണത്തില്‍ വര്‍ധന: ആംനസ്റ്റി ഇന്റര്‍നാഷണല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th February 2024, 10:13 pm

ലണ്ടന്‍: ഇസ്രഈലിന്റെ നിയമവിരുദ്ധമായ അതിക്രമങ്ങളാല്‍ ഗസയില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ കണക്കുകളില്‍ ഞെട്ടിക്കുന്ന വര്‍ധനവുണ്ടായതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍. ഒക്ടോബര്‍ മുതല്‍ ഇസ്രഈലി സൈന്യം നിയമവിരുദ്ധമായ രീതിയില്‍ മാരകമായ ബലപ്രയോഗം ഫലസ്തീനികള്‍ക്ക് മേല്‍ നടത്തിയതായി ആംനസ്റ്റിയുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു.

‘ഗസയിലെ നിരന്തരമായ ബോംബാക്രമണത്തിന്റെയും കുറ്റകൃത്യങ്ങളുടെയും മറവില്‍, വെസ്റ്റ്ബാങ്കിലെ ഫലസ്തീനികള്‍ക്കെതിരെ ഇസ്രഈലി സൈന്യം നിയമവിരുദ്ധമായ കൊലപാതകങ്ങള്‍ നടത്തുകയും ഫലസ്തീനികളുടെ ജീവിതത്തോട് അനാദരവ് പ്രകടിപ്പിക്കുകയും ചെയ്തു,’ ആംനസ്റ്റിയുടെ വക്താവായ എറിക ഗുവേര റോസാസ് പറഞ്ഞു.

പ്രകോപനം കൂടാതെ ഫലസ്തീനികളായ 20ലധികം കുട്ടികളെ ഇസ്രഈല്‍ സൈന്യം കൊലപ്പെടുത്തിയതായും ആംനസ്റ്റി ഇന്റര്‍നാഷണല്‍ ചൂണ്ടിക്കാട്ടി. ഇത്തരം നിയമവിരുദ്ധമായ കൊലപാതകങ്ങള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് എന്ന് ആംനസ്റ്റി വ്യക്തമാക്കി.

ഫലസ്തീനികള്‍ക്ക് മേലുള്ള ഇസ്രഈല്‍ ഭരണകൂടത്തിന്റെ അധിനിവേശവും അടിച്ചമര്‍ത്തലും ക്രൂരതയാണെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ ചൂണ്ടിക്കാട്ടി.

അതേസമയം ഗസയിലെ നിയന്ത്രണം ഇസ്രഈല്‍ ഈജിപ്തിന് കൈമാറണമെന്നും വെസ്റ്റ് ബാങ്കിന്റെ ചുമതല ഇസ്രഈലും ജോര്‍ദാനും പങ്കിടണമെന്നും ഇസ്രഈലിലെ പ്രതിപക്ഷ പാര്‍ട്ടി യിസ്രായേല്‍ ബെയ്‌തെയ്‌നു നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ അവിഗ്‌ഡോര്‍ ലീബര്‍മാന്‍ പറഞ്ഞു.

‘ദ്വിരാഷ്ട്രമെന്ന ആശയം മരിച്ചുകഴിഞ്ഞു. അതിപ്പോള്‍ ഇല്ല. നമുക്ക് മറ്റൊരു സമീപനമാണ് വേണ്ടത്. ഒരേകാര്യം തന്നെ വര്‍ഷങ്ങളോളം ചെയ്തിട്ട് വ്യത്യസ്തമായ ഫലങ്ങള്‍ പ്രതീക്ഷിക്കുന്നത് യുക്തിയല്ല,’ ലീബര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

ഇസ്രഈലി ദിനപത്രമായ ജെറുസലേം പോസ്റ്റിനു നല്‍കിയ അഭിമുഖത്തിലാണ് ലീബര്‍മാന്‍ തന്റെ അഭിപ്രായം പങ്കുവെച്ചത്.

നിലവിലെ കണക്കുകള്‍ ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 27,478 ആയി വര്‍ധിച്ചുവെന്നും 67,000 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. 7,000 ആളുകളെ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസയില്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ 113 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlight: Amnesty International says the number of Palestinians killed by illegal Israeli aggression is on the rise