| Sunday, 24th January 2021, 7:16 pm

നുഴഞ്ഞുകയറ്റക്കാരില്ലാത്ത, പ്രളയമില്ലാത്ത ആസാം ഉണ്ടാക്കും ബി.ജെ.പി; സി.എ.എ പറ്റി ഒന്നും മിണ്ടാതെ അമിത് ഷാ അസമിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

നൽബാരി: ബി.ജെ.പിയും സഖ്യകക്ഷികളും ചേർന്ന് അടുത്ത അസം സർക്കാർ രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അസമിനെ അക്രമമില്ലാത്ത, നുഴഞ്ഞുകയറ്റക്കാരില്ലാത്ത, പ്രളയമില്ലാത്ത സംസ്ഥാനമായി ബി.ജെ.പി മാറ്റുമെന്നും അമിത് ഷാ പറഞ്ഞു.

യുണൈറ്റഡ് പീപ്പിൾ പാർട്ടി ലിബറലുമായുള്ള സഖ്യത്തിൽ ഡിസംബറിലെ തെരഞ്ഞെടുപ്പിൽ ബോഡോലാൻഡ് ടെറിറ്റോറിയൽ കൗൺസിൽ വിജയിക്കാനായ ആത്മവിശ്വാസത്തിലാണ് അമിത് ഷായുടെ പുതിയ പ്രവചനം.

അസമിലെ തദ്ദേശീയരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വലിയ താത്പര്യമുണ്ടെന്നും അമിത് ഷാ അസമിലെ ഒരു പൊതു പരിപാടിയിൽ പറഞ്ഞു.

ബോഡോലാൻഡ് പ്രക്ഷോഭത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാം​ഗങ്ങൾക്ക് ധനസഹായം നൽകികൊണ്ടായിരുന്നു അമിത് ഷായുടെ പ്രതികരണം. ബോഡോലാൻഡ് കരാർ ഒപ്പിട്ടിട്ട് ഒരു വർഷം പിന്നിട്ടെന്നും ഇപ്പോൾ ബി.ടി.സിയിലേക്കുള്ള തെരഞ്ഞെടുപ്പ് സമാധാനപരമായി നടന്നിട്ടുണ്ടെങ്കിൽ പ്രദേശം ഇനിയും കൂടുതൽ വികസനം കൈവരിക്കുമെന്നും അമിത് ഷാ പറഞ്ഞു.

ബോഡോ മേഖലയിൽ റോഡ് നിർമ്മിക്കുന്നതിന് 500 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചുവെന്നും അമിത് ഷാ പ്രഖ്യാപിച്ചു. കുറച്ചുവർഷങ്ങൾ കൊണ്ട് അസമിലെ തന്നെ ഏറ്റവും വികസിതമായ പ്രദേശമായി ബോഡോയെ മാറ്റുമെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം അസമിൽ വലിയ വിവാദമായ സി.എ.എയെക്കുറിച്ച് സംസാരത്തിനിടെ ഒരിക്കൽ പോലും അമിത് ഷാ പ്രതിപാദിച്ചില്ല. അമിത് ഷാ അസമിൽ എത്തിയതിന് പിന്നാലെ ഓൾ അസം സ്റ്റുഡന്റ്സ് യൂണിയൻ സി.എ.എ നിയമത്തിന്റെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Amit Shah Promises “Infiltrator-Free”, “Flood-Free” Assam, Skips CAA

We use cookies to give you the best possible experience. Learn more