| Wednesday, 26th February 2020, 1:06 pm

'ഇരട്ട ജീവപര്യന്തം അനുഭവിച്ച ഒരേയൊരു രാജ്യസ്‌നേഹി'; ദല്‍ഹി കത്തുമ്പോള്‍ സവര്‍ക്കറെ പ്രകീര്‍ത്തിച്ച് അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹിന്ദു മഹാസഭ സ്ഥാപകന്‍ വിനായക് ദാമോദര്‍ സവര്‍ക്കറെ പ്രകീര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ട്വീറ്റ്. ദളിതര്‍ക്ക് വേണ്ടിയും അയിത്തത്തിനെതിരെയും നിരന്തരം നിലകൊണ്ട വ്യക്തതിത്വമാണ് സവര്‍ക്കറിന്റേതെന്നും മഹാനായ ആ രാജ്യസ്‌നേഹിയെ സല്യൂട്ട് ചെയ്യുന്നുവെന്നുമായിരുന്നു അമിത് ഷായുടെ ട്വീറ്റ്. സവര്‍ക്കറുടെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ചായിരുന്നു ആഭ്യന്തര മന്ത്രി ട്വിറ്ററില്‍ സവര്‍ക്കറെ അനുസ്മരിച്ചത്.

വിപ്ലവ ആശയങ്ങളെ ഭയന്ന് ബ്രിട്ടീഷുകാര്‍ നിരന്തരം സവര്‍ക്കറെ പീഡിപ്പിച്ചിരുന്നുവെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. ഇരട്ട ജീവപര്യന്തം കിട്ടിയ ഒരേയൊരു സ്വാതന്ത്ര്യ സമര പ്രവര്‍ത്തകനാണ് സവര്‍ക്കറെന്നും അമിത് ഷാ പറഞ്ഞു.

ദല്‍ഹിയില്‍ കലാപസമാനമായ അന്തരീക്ഷം നിലനില്‍ക്കുമ്പോള്‍ അക്രമത്തെ അപലപിക്കുക പോലും ചെയ്യാതെ അമിത് ഷാ സവര്‍ക്കറെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയതിന് നിരവധി വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ബ്രിട്ടീഷ്‌കാര്‍ക്ക് മാപ്പെഴുതി കൊടുത്ത് തടിയൂരിയ ആളെ മഹത്വവത്കരിക്കേണ്ട ആവശ്യമില്ലെന്നും അമിത് ഷായുടെ പോസ്റ്റിന് താഴെ നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.

സവര്‍ക്കറുടെ ചരമവാര്‍ഷികം രാജ്യമെമ്പാടും ബി.ജെ.പി നേതൃത്വം വിപുലമായ രീതിയിലാണ് ആചരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more