| Sunday, 6th March 2022, 11:56 am

മോദി ജാതീയത നീക്കം ചെയ്തു, മണിപ്പൂരില്‍ കലാപം ഇല്ലാതാക്കി; മോദിയെ പുകഴ്ത്തി അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി ജാതീയത നീക്കം ചെയ്തുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
ജാതീയതയുടെയും പ്രീണനത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും രാഷ്ട്രീയത്തിന് പകരം മോദി തൃപ്തികരമായ പ്രവര്‍ത്തനം നടപ്പാക്കിയെന്നാണ് അമിത് ഷാ അവകാശപ്പെട്ടത്.

ഇത് ബി.ജെ.പിയുടെ മാത്രമല്ല, ഭാവിയിലേക്കുള്ള മുഴുവന്‍ രാജ്യത്തിന്റെയും അജണ്ടയെ നിര്‍വചിച്ചിട്ടുണ്ടെന്നും ഷാ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ അവസാനഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ദല്‍ഹിയില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു അമിത് ഷായുടെ പ്രതികരണം.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിടങ്ങളിലും ബി.ജെ.പി ജയിക്കുമെന്നും പഞ്ചാബില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും ബി.ജെ.പി അവകാശപ്പെട്ടിരുന്നു.

മണിപ്പൂരില്‍ ബി.ജെ.പി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചുവെന്നാണ് അമിത് ഷാ പറഞ്ഞത്. ഉപരോധത്തില്‍ നിന്നും ബന്ദില്‍ നിന്നും കലാപങ്ങളില്‍ നിന്നും മണിപ്പൂരിനെ മാറ്റിയെന്നും അമിത് ഷാ പറഞ്ഞു.

മണിപ്പൂരിനെ പരിവര്‍ത്തനം ചെയ്യുന്നതില്‍ മോദിയും മണിപ്പൂര്‍ മുഖ്യമന്ത്രിയും വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നാണ് അമിത ഷാ പറഞ്ഞത്.

ബി.ജെ.പി സര്‍ക്കാര്‍ ഭരിച്ചിരുന്ന സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ പാര്‍ട്ടി ഉറച്ച ഭൂരിപക്ഷത്തോടെ തിരിച്ചുവരാന്‍ ഒരുങ്ങുകയാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയും പറഞ്ഞിരുന്നു.

Content Highlights: Amit shah about Modi

We use cookies to give you the best possible experience. Learn more