| Thursday, 27th October 2022, 11:33 pm

'തന്റെ പ്രതിച്ഛായ തകര്‍ക്കാനായി കെട്ടിച്ചമച്ച വാര്‍ത്ത നല്‍കി'; ദി വയറിനെതിരെ പരാതി നല്‍കാനൊരുങ്ങി ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഓണ്‍ലൈന്‍ മാധ്യമമായ ദി വയറിനെതിരെ പരാതി നല്‍കാനൊരുങ്ങി ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ. ദി വയര്‍ തന്റെ പ്രതിച്ഛായ തകര്‍ക്കാനായി കെട്ടിച്ചമച്ച രേഖകള്‍ ഉള്‍പ്പെടുത്തിയ വാര്‍ത്ത നല്‍കി എന്ന് ആരോപിച്ചാണ് അമിത് മാളവ്യ പരാതി നല്‍കുന്നത്.

ദി വയറിനെതിരെ സിവില്‍, ക്രിമിനല്‍ കേസുകള്‍ നല്‍കുമെന്നും അമിത് മാളവ്യ ട്വിറ്റര്‍ പോസ്റ്റിലൂടെ അറിയിച്ചു.

തന്റെ അഭിഭാഷകരുമായി കൂടിയാലോചിക്കുകയും അവരുടെ ഉപദേശം തേടുകയും ചെയ്ത ശേഷമാണ് ദി വയറിനെതിരെ ക്രിമിനല്‍, സിവില്‍ നടപടികള്‍ ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചതെന്ന് അമിത് മാളവ്യ പറഞ്ഞു.

ദി വയറിനെതിരെ നടപടികള്‍ സ്വീകരിക്കുന്നതിന് പുറമെ തന്നെ അപകീര്‍ത്തിപ്പെടുത്താനും കളങ്കപ്പെടുത്താനും വേണ്ടി വ്യാജ രേഖകള്‍ ഉണ്ടാക്കിയതിനാല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമിത് മാളവ്യയ്ക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിനായി ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്നായിരുന്നു ദി വയറിന്റെ ലേഖനത്തില്‍ അവകാശപ്പെട്ടിരുന്നത്.

വാര്‍ത്ത വിവാദമായതിന് പിന്നാലെ മെറ്റ ഈ അവകാശവാദം ശക്തമായി നിഷേധിക്കുകയും ദി വയറിന്റെ റിപ്പോര്‍ട്ട് തെറ്റാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായി ഒരു മെറ്റ ജീവനക്കാരന്റേതെന്ന് അവകാശപ്പെട്ട ഒരു ഇ-മെയില്‍ സന്ദേശം ദി വയര്‍ പുറത്ത് വിട്ടിരുന്നു.

അമിത് മാളവ്യ റിപ്പോര്‍ട്ട് ചെയ്യുന്ന പോസ്റ്റുകള്‍ മറ്റൊരു നടപടിക്രമങ്ങളും കൂടാതെ ഇന്‍സ്റ്റഗ്രാം നീക്കം ചെയ്തതായും ദി വയറിന്റെ റിപ്പോര്‍ട്ടിലുണ്ട്. ആക്ഷേപ ഹാസ്യ പോസ്റ്റുകളിലൂടെ ശ്രദ്ധേയനായ കണ്ടന്റ് ക്രിയേറ്റര്‍ ക്രിഞ്ച്ആര്‍ക്കൈവിസ്റ്റ്(@cringearchivist) എന്ന യൂസറുടെ ഏഴ് പോസ്റ്റുകളാണ് ഇത്തരത്തില്‍ നീക്കം ചെയ്യപ്പെട്ടതെന്നാണ് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തത്.

മാളവ്യ ഇതുവരെ 750 പോസ്റ്റുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും അവയെല്ലാം ഇന്‍സ്റ്റഗ്രാം നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘Superhumans of Cringetopia’ എന്ന അടിക്കുറിപ്പോടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതിമക്ക് പൂജ ചെയ്യുന്ന വ്യക്തിയുടെ ചിത്രം ക്രിഞ്ച്ആര്‍ക്കൈവിസ്റ്റ് പോസ്റ്റ് ചെയ്തിരുന്നത്. ഈ പോസ്റ്റാണ് ആദ്യം നീക്കം ചെയ്തിരുന്നത്.

എന്നാല്‍, എക്‌സ് ചെക്ക് പ്രോഗ്രാം പ്ലാറ്റ്ഫോമുകളില്‍ നിന്ന് ഉള്ളടക്കം സ്വയമേവ നീക്കം ചെയ്യാനുള്ള അധികാരം ഉപയോക്താക്കള്‍ക്ക് നല്‍കുന്നില്ലെന്നാണ് മെറ്റ ഇതിനോട് പ്രതികരിച്ചത്.

പ്രോഗ്രാം പ്ലാറ്റ്ഫോമുകളില്‍ നിന്ന് ഉള്ളടക്കം സ്വയമേവ നീക്കം ചെയ്യാനുള്ള അധികാരം ഉപയോക്താക്കള്‍ക്ക് നല്‍കുന്നില്ലെന്നാണ് മെറ്റ ഇതിനോട് പ്രതികരിച്ചത്.

Content Highlight: Amit Malviya to take legal action against The Wire

We use cookies to give you the best possible experience. Learn more