| Monday, 14th October 2024, 10:10 am

ആരോടും ചാൻസ് ചോദിക്കാറില്ല, പക്ഷെ ആ സംവിധായകനോട്‌ അവസരം ചോദിക്കണം: അമിത് ചക്കാലക്കൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറിയ വേഷങ്ങളിലൂടെ തന്റെ കരിയർ തുടങ്ങിയ നടനാണ് അമിത് ചക്കാലക്കൽ. വരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിലൂടെ ഒരു നായക നടനായും താരം മാറി.

താൻ ആരോടും ചാൻസ് ചോദിക്കാറില്ലെന്ന് പറയുകയാണ് അമിത്. എന്നാൽ ആവേശം എന്ന ചിത്രത്തിന്റെ സംവിധായകനോട് ചാൻസ് ചോദിക്കാൻ ആഗ്രഹമുണ്ടെന്നും എന്നാൽ വിളിക്കാൻ മടിയാണെന്നും താരം പറയുന്നു. ദിലീഷ് പോത്തനൊപ്പം മൂന്നോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്നും എന്നാൽ ഒരു ചാൻസ് ചോദിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അമിത് പറയുന്നു.

ജീത്തു ജോസഫും ജോഷിയും തന്നെ ഒരു സിനിമയിലേക്ക് വിളിച്ചിരുന്നുവെന്നും എന്നാൽ അന്ന് മറ്റൊരു സിനിമയുടെ തിരക്കിലായതിനാൽ ചെയ്യാൻ കഴിഞ്ഞില്ലെന്നും അമിത് പറയുന്നു. ഗൃഹലക്ഷ്മി മാഗസിനോട്‌ സംസാരിക്കുകയായിരുന്നു താരം.

‘ആരോടും ചാൻസ് ചോദിക്കാറില്ല. ആവേശത്തിന്റെ സംവിധായകനെ ചെന്ന് കണ്ടിട്ട് ഒരു ചാൻസ് ചോദിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, വിളിക്കാൻ മടി. ദിലീഷേട്ടനൊപ്പം വാരിക്കുഴിയിലും ഇയ്യോബിന്റെ പുസ്‌തകത്തിലും ജിബുട്ടി യിലുമൊക്കെ വർക്ക് ചെയ്‌തിട്ടുണ്ട്. പക്ഷേ, ഇതുവരെ ഞാൻ ചാൻസ് ചോദിച്ചിട്ടില്ല.

ശരിക്കുപറഞ്ഞാൽ ചോദിക്കേണ്ടതാണ്. എന്നാലല്ലേ കാസ്റ്റിങ് നോക്കുമ്പോൾ എന്റെ മുഖം അവരുടെ മനസ്സിലേക്ക് ഓടി വരുള്ളൂ. ശ്യാമേട്ടൻ, അൻവർ റഷീദ്, അൽഫോൺസ് പുത്രൻ. ജിത്തു ജോസഫ്.. എല്ലാവർക്കുമൊപ്പം സിനിമ ചെയ്യണമെന്നുണ്ട്.

ജിത്തുസാറും ജോഷിസാറും വിളിച്ചപ്പോൾ മറ്റൊരു സിനിമയുടെ തിരക്കിലായിപ്പോയി. അങ്ങനെ ആ അവസരങ്ങൾ നഷ്ടപ്പെട്ടു. എന്നാലും നല്ല അവസരങ്ങൾക്കായി കാത്തിരിപ്പ് തുടർന്നുകൊണ്ടിരിക്കും.

ഇപ്പോൾ രജീഷ് മിഥിലയുടെ അടുത്ത സിനിമയിൽ അഭിനയിക്കുകയാണ്. ബിഗ് പ്രോജക്ടാണ്. ഇനി അഭിനയരംഗത്തുനിന്ന് പോയാലും നിർമാതാവിന്റെയോ വിതരണക്കാരന്റെയോ വേഷത്തിൽ ഞാനിവിടെത്തന്നെയുണ്ടാവും. സിനിമ വിട്ട് എങ്ങോട്ടുമില്ല,’അമിത് ചക്കാലക്കൽ പറയുന്നു.

Content Highlight: amit Chakkalakkal About His Film Career

We use cookies to give you the best possible experience. Learn more