World News
നാടുകടത്തല്‍ ഇനിയും തുടരുമെന്ന് അമേരിക്ക; രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഇമിഗ്രേഷന്‍ നിയമങ്ങള്‍ നിര്‍ണായകം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 06, 03:57 pm
Thursday, 6th February 2025, 9:27 pm

ന്യൂദല്‍ഹി: നാടുകടത്തല്‍ ഇനിയും തുടരുമെന്ന് അമേരിക്ക. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കും പൊതു സുരക്ഷയ്ക്കും ഇമിഗ്രേഷന്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നത് നിര്‍ണായകമാണെന്നും ന്യൂദല്‍ഹിയിലെ യു.എസ് എംബസി വക്താവ് പറഞ്ഞു.

അനുവദനീയമല്ലാത്തതും നീക്കം ചെയ്യാവുന്നതുമായ എല്ലാ വിദേശികള്‍ക്കുമെതിരെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ വിശ്വസ്തതതോടെ നടപ്പിലാക്കുക എന്നതാണ് യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന്റെ നയമെന്നും വക്താവ് പറഞ്ഞു.

ദല്‍ഹി യു.എസ് എംബസി പുറത്തിറക്കിയ പ്രസ്താവനയിലും കുടിയേറ്റക്കാരെ അന്യഗ്രഹ ജീവികളെന്നാണ് പരാമര്‍ശിച്ചിരിക്കുന്നത്.

അനധികൃത കുടിയേറ്റക്കാരെ വിലങ്ങണിയിച്ച് നാടുകടത്തിയതില്‍ അമേരിക്കയുടെ നയത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയും ന്യായീകരിച്ചിരുന്നു. നാടുകടത്തുന്ന പ്രക്രിയ അമേരിക്കയില്‍ ആദ്യമായല്ലെന്നും വര്‍ഷങ്ങളായി തുടരുന്നതാണെന്നുമായിരുന്നു വിദേശകാര്യമന്ത്രി രാജ്യസഭയെ അറിയിച്ചത്.

2009 മുതല്‍ ആളുകളെ തിരിച്ചയക്കുന്നുണ്ടെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവരെയാണ് വിലങ്ങിട്ടതെന്നും നേരത്തെ കൊണ്ടുവന്നപ്പോഴും ഇത് തന്നെയായിരുന്നു രീതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്ക നാടുകടത്തിയ ഇന്ത്യന്‍ കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള സൈനിക വിമാനം കഴിഞ്ഞ ദിവസം അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയിരുന്നു.

അനധികൃത കുടിയേറ്റക്കാരെ തിരിച്ചെടുക്കാന്‍ സഹകരിക്കാം എന്ന് ഇന്ത്യ പ്രസ്താവിച്ചിട്ടും ഇന്ത്യക്കാരെ മിലിറ്ററി പ്ലൈനില്‍ തിരിച്ചയക്കുക ആണ് അമേരിക്ക ചെയ്തത്. കൈകാലുകള്‍ ചങ്ങലക്കിട്ടാണ് കുടിയേറ്റക്കാരെ അമേരിക്ക തിരിച്ചയച്ചത്. ഇത് വലിയ വിവാദമായിരുന്നു.

Content Highlight: America says deportations will continue; Immigration laws are critical to the nation’s security