Advertisement
Kerala
'എല്ലാത്തിനും പിന്നില്‍ സി.ഐ.എ'; കേരളത്തിലെ ഇടതു സര്‍ക്കാറിനെ തകര്‍ക്കാന്‍ അമേരിക്ക ശ്രമിക്കുന്നുവെന്ന് പിണറായി വിജയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 May 03, 07:55 am
Wednesday, 3rd May 2017, 1:25 pm

കണ്ണൂര്‍: കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാറിനെ തകര്‍ക്കാന്‍ അമേരിക്ക ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂരില്‍ സി.പി.ഐ.എം നടത്തിയ റെഡ് വളണ്ടിയര്‍ മാര്‍ച്ചില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ലോകത്തെ സോഷ്യലിസ്റ്റ് രാജ്യങ്ങളെയാണ് അമേരിക്ക തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ചാരസംഘടനയായ സി.ഐ.എ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കേരളത്തില്‍ ഇടത് സര്‍ക്കാറിനെ തകര്‍ക്കാന്‍ സി.ഐ.എ പണം മുടക്കിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.


Don”t Miss: ബാങ്കുവിളി ഉച്ചഭാഷണിയില്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നതെന്തിന്? സോനു നിഗമിന്റെ പരാമര്‍ശത്തില്‍ തെറ്റില്ലെന്ന് ഹരിയാന ഹൈക്കോടതി


ലോകമെമ്പാടുമുള്ള മാധ്യമങ്ങളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. ലോകത്തുള്ളതില്‍ 95 ശതമാനം മാധ്യമങ്ങളും സാമ്രാജ്യത്വ പക്ഷ മാധ്യമങ്ങളാണ്. എല്ലാ പുരോഗമനങ്ങളെയും ജനാധിപത്യത്തേയും ഇല്ലാതാക്കുന്ന തരം വാര്‍ത്തകളാണ് അവര്‍ പ്രസിദ്ധീകരിക്കുന്നത്. അമേരിക്കയുടെ പക്ഷത്ത് ഏതെല്ലാം രാജ്യങ്ങള്‍ ചേര്‍ന്നിട്ടുണ്ടോ അവര്‍ക്കെല്ലാം നാശം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും പിണറായി വിജയന്‍ പറഞ്ഞു.

കേരളത്തില്‍ ആദ്യമായി കമ്യൂണിസ്റ്റ് സര്‍ക്കാര്‍ രൂപംകൊണ്ടപ്പോള്‍ അതിനെ തകര്‍ക്കാന്‍ അമേരിക്ക പണമിറക്കിയെന്ന് അന്നത്തെ അമേരിക്കന്‍ അംബാസഡര്‍ മൊയ്‌നിഹാന്‍ എഴുതി വെച്ചിട്ടുണ്ട്. സമചിത്തത നഷ്ടപ്പെട്ട ഡൊണാള്‍ഡ് ട്രംപാണ് അമേരിക്കയെ നയിക്കുന്നത്. അതുകൊണ്ടു തന്നെ ഭാവി പ്രവര്‍ത്തനങ്ങളെ ആശങ്കയോടെ കാണണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

ജില്ലാ സെക്രട്ടറി പി.ജയരാജന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സഹദേവന്‍, എം.വി.ജയരാജന്‍, ടി.കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു