| Friday, 22nd November 2019, 9:30 am

ഷെഹ്‌ല ഷെറിനെ പാമ്പ് കടിച്ചെന്ന് ആരും പറഞ്ഞില്ല; കാലിലെ മുറിവ് കണ്ട് മനസ്സിലാക്കുകയായിരുന്നുവെന്നും ആംബുലന്‍സ് ഡ്രൈവര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഷെഹ്‌ല ഷെറിനെ പാമ്പ് കടിച്ചെന്ന് തന്നോട് ആരും പറഞ്ഞിട്ടില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍ കെ. നാസര്‍. ആംബുലന്‍സില്‍ വെച്ചും കൂടെയുള്ളവര്‍ സംശയം മാത്രമാണ് പ്രകടിപ്പിച്ചതെന്നും കാലിലെ ലക്ഷണങ്ങള്‍വെച്ചാണ് പാമ്പ് കടിച്ചതാണെന്ന് തനിക്കു മനസ്സിലായതെന്നും നാസര്‍ പറഞ്ഞു.

പാമ്പ് കടിച്ചതായി താലൂക്ക് ആശുപത്രിയിലെ ഡോക്ടറും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറാണ് ഇദ്ദേഹം. താലൂക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതു മൂലമാണ് ഷഹ്‌ല മരിക്കുന്നത്. ഡോക്ടര്‍ തക്കസമയത്ത് ചികിത്സ നല്‍കിയില്ലെന്ന ഡി.ഡി.ഒയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറെ സസ്പെന്റ് ചെയ്തിരുന്നു.

 താലൂക്ക് ആശുപത്രിയില്‍ അധികൃതര്‍ ആന്റിവെനം നല്‍കാന്‍ വിസമ്മതിച്ചുവെന്ന് ഷെഹ്‌ലയുടെ പിതാവ് അസീസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കുട്ടിയുടെ നില മോശമായി തുടങ്ങിയ വേളയില്‍ താന്‍ നിര്‍ബന്ധിച്ചിട്ടും ആന്റിവെനം നല്‍കാന്‍ അവര്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, വയനാട് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും അടിയന്തിരമായി വൃത്തിയാക്കാന്‍ ജില്ലാ കലക്ടറുടെ ഉത്തരവുണ്ട്. ക്ലാസ് മുറികളില്‍ വിഷജന്തുക്കള്‍ കയറുന്നതിനുള്ള സാഹചര്യമില്ലെന്ന് പ്രധാനാധ്യാപകന്റെ നേതൃത്വത്തിലുള്ള സംഘം ഉറപ്പാക്കണം. വിദ്യാര്‍ഥികള്‍ ക്ലാസ് റൂമുകളില്‍ ചെരുപ്പ് ഉപയോഗിക്കുന്നത് വിലക്കരുതെന്നും ഉത്തരവിലുണ്ട്.

സ്‌കൂളും പരിസരവും വൃത്തിയാക്കുക, ശുചിമുറിയിലേക്ക് പോകുന്ന വഴി, ശുചിമുറി, കളിസ്ഥലം തുടങ്ങിയ ഇടങ്ങളില്‍ പാമ്പോ ഏതെങ്കിലും തരത്തിലുള്ള ഇഴ ജന്തുക്കളോ ഉണ്ടെങ്കില്‍ അവയെ തുരത്താനുമുള്ള സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

വയനാട്ടിലെ സ്‌കൂളുകളിലെ സുരക്ഷ നേരിട്ട് പരിശോധിക്കണമെന്നാണ് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് കലക്ടര്‍ നല്‍കിയ നിര്‍ദേശം. എല്ലാ പഞ്ചായത്ത് സെക്രട്ടറിമാരും അതത് പഞ്ചായത്തുകള്‍ക്ക് കീഴിലുള്ള സ്‌കൂളുകളില്‍ പോയി പരിശോധനയ്ക്ക് നേതൃത്വം നല്‍കണമെന്നാണ് കലക്ടറുടെ ഉത്തരവില്‍ പറയുന്നത്.

പാമ്പുകടിയേറ്റാല്‍ എന്തു പ്രാഥമികമായി എന്തു ചെയ്യണമെന്ന് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കണമെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു.

പരിശീലനത്തിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആയിരിക്കണം നേതൃത്വം നല്‍കേണ്ടത്. എന്നാല്‍ പരിശീലനം അവഗണിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കലക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഷെഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതും ക്ലാസ് മുറികള്‍ വേണ്ടവിധത്തില്‍ പരിപാലിക്കാത്തതുമാണ് വിദ്യാര്‍ഥിയുടെ മരണത്തിന് കാരണമായതെന്ന് സ്‌കൂളിലെ മറ്റു വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more