| Tuesday, 14th May 2024, 9:56 am

കോഴിക്കോട് വാഹനാപകടം; രോഗിയുമായി പോയ ആംബുലന്‍സ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കത്തി, രോഗി പൊള്ളലേറ്റ് മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വാഹനാപകടം. രോഗിയുമായി പോയ ആംബുലന്‍സ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കത്തി. വാഹനത്തിലുണ്ടായിരുന്ന രോഗി പൊള്ളലേറ്റ് മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്.

നാദാപുരം സ്വദേശി സുലോചന (57) ആണ് മരിച്ചത്. മലബാര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ശസ്ത്രക്രിയയ്ക്കായി സുലോചനയെ മിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയാണ് സംഭവം.

അപകടത്തെ തുടര്‍ന്ന് സമീപത്തെ കടയിലേക്കും തീ പടര്‍ന്നു. കനത്ത മഴയും കാറ്റും അപകടത്തിന് കാരണമായി. ആംബുലന്‍സിലുണ്ടായിരുന്നവരെ ആശുപത്രിയലേക്ക് മാറ്റി.

ആംബുലന്‍സ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച ആഘാതത്തില്‍ വാഹനത്തിനുള്ളിലുണ്ടായിരുന്നവര്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. സുലോചനയുടെ പങ്കാളിയായ ചന്ദ്രന് ഗുരുതമായി പരിക്കേറ്റിറ്റുണ്ട്. അയല്‍വാസിയായ പ്രസീതയും ആംബുലസിലുണ്ടായിരുന്ന ഒരു നേഴ്‌സും ചികിത്സയിലാണ്.

സുലോചനയുടെ മൃതദേഹം ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. രോഗിയടക്കം ഏഴ് പേരാണ് വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നത്. ചികിത്സയിലിരുന്ന ആംബുലസ് ഡ്രൈവറടക്കം മൂന്ന് പേർ ആശുപത്രി വിട്ടതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Content Highlight: Ambulance accident in Kozhikode city

We use cookies to give you the best possible experience. Learn more