|

എന്നെ തിരിച്ചറിയില്ലെന്ന് കരുതി; അന്ന് ടൊവിനോയുടെ ചോദ്യം കേട്ടതും അയാള്‍ എത്ര ഹംബിളാണെന്ന് തോന്നി: അമ്പിളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരുപാട് മലയാള സിനിമകളില്‍ ബാലതാരമായി അഭിനയിച്ച് മലയാളികള്‍ക്ക് പരിചിതയായ നടിയാണ് അമ്പിളി. നിരവധി സിനിമകളില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ മകളായി നടി അഭിനയിച്ചിട്ടുണ്ട്.

കാക്കത്തൊള്ളായിരം, മിന്നാരം, മിഥുനം, ഒരു വടക്കന്‍ വീരഗാഥ, വാത്സല്യം, പുറപ്പാട്, കാക്കയ്ക്കും പൂച്ചക്കും കല്യാണം, ദളപതി, മൃത്യുഞ്ജയം, ആര്യന്‍ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ബാലതാരമായി അമ്പിളി എത്തിയിട്ടുണ്ട്.

എങ്കിലും മീനത്തില്‍ താലിക്കെട്ട് എന്ന സിനിമയില്‍ ദിലീപിന്റെ അനിയത്തിയായി എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് ശേഷം ഒരുപാട് ദിലീപ് ചിത്രങ്ങളില്‍ അമ്പിളി അഭിനയിച്ചിരുന്നു. ഇപ്പോള്‍ മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ ആദ്യമായി ടൊവിനോ തോമസിനെ കണ്ടതിനെ കുറിച്ച് പറയുകയാണ് അമ്പിളി.

‘കുട്ടികളെയും കൊണ്ട് ഞങ്ങള്‍ കോഴിക്കോട് വെച്ച് ടൊവിനോയെ കാണാന്‍ ഒരുതവണ പോയിരുന്നു. എടക്കാട് ബറ്റാലിയന്‍ സിനിമയുടെ ഷൂട്ടിങ് സമയത്തായിരുന്നു അത്. എന്റെ മൂത്ത കുട്ടി ടൊവിനോയുടെ ഒരു വലിയ ഫാനായിരുന്നു. അവള്‍ക്ക് അദ്ദേഹത്തെ കാണണമെന്ന് ഒരേ നിര്‍ബന്ധമായിരുന്നു.

എന്റെ ഭര്‍ത്താവിന്റെ കൂട്ടുകാരനായിരുന്നു ആ സിനിമയുടെ പ്രൊഡക്ഷന്‍ മാനേജര്‍. അങ്ങനെയാണ്
ടൊവിനോയെ കാണാന്‍ പോകുന്നത്. മോളുടെ ആഗ്രഹമല്ലേയെന്ന് കരുതിയാണ് പോയത്. ആക്ടേഴ്‌സിനെ ശല്യം ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളല്ല ഞാന്‍.

രാത്രി ഡ്രൈവിന് ഇറങ്ങിയ സമയത്താണ് ഞങ്ങള്‍ അവിടേക്ക് പോകുന്നത്. ഞാന്‍ വീട്ടില്‍ നോര്‍മലായി ഇടുന്ന ഒരു ഡ്രസും ഇട്ടിട്ടാണ് പോയത്. പിന്നെ ടൊവിനോ ന്യൂജെന്‍ ആണല്ലോയെന്ന ചിന്തയിലായിരുന്നു ഞാന്‍. അപ്പോള്‍ നമ്മളെയൊന്നും അയാള്‍ തിരിച്ചറിയണമെന്നില്ലല്ലോ.

അയാള്‍ക്ക് നമ്മളെ അറിയാമായിരിക്കും എന്ന ചിന്തയേ എനിക്ക് ഉണ്ടായിരുന്നില്ല. പിന്നെ ഡെയ്‌ലി ലൈഫില്‍ ഞാന്‍ സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ചൊന്നും ആലോചിക്കാറേയില്ല. ആരെങ്കിലുമൊക്കെ തിരിച്ചറിഞ്ഞിട്ട് വന്ന സംസാരിക്കുമ്പോള്‍ മാത്രമാണ് ഞാന്‍ ഓര്‍ക്കുക.

ഒരു റിസപ്ഷന്റെ സീനോ മറ്റോ ആയിരുന്നു അവിടെ ഷൂട്ട് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ ടൊവിനോ ഒരു ഷര്‍വാണിയും ഇട്ടിട്ടാണ് നില്‍ക്കുന്നത്. അങ്ങനെ ഞങ്ങള്‍ സ്‌റ്റേജിലേക്ക് കയറി. ഭര്‍ത്താവും മക്കളുമാണ് ആദ്യം കയറിയത്. മകള്‍ ചെന്നിട്ട് ടൊവിനോയോട് ഫാന്‍ ആണെന്നൊക്കെ പറഞ്ഞു.

ടൊവിനോ ഈ സമയത്ത് എന്നെ തന്നെ നോക്കി നില്‍ക്കുകയാണ്. എന്നെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. എങ്കിലും എന്നെ വൈകാതെ ടൊവി തിരിച്ചറിഞ്ഞു. എനിക്ക് അതില്‍ വലിയ സന്തോഷം തോന്നി. ഒട്ടും പ്രതീക്ഷിക്കാത്ത സംഭവമായിരുന്നല്ലോ.

‘നിങ്ങളുടെയും ദിലീപേട്ടന്റെയുമൊക്കെ സിനിമകള്‍ കണ്ടിട്ടല്ലേ നമ്മള്‍ക്കൊക്കെ സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം വന്നത്’ എന്നായിരുന്നു ടൊവിനോ ചോദിച്ചത്. അപ്പോള്‍ അയാള്‍ എത്ര ഹംബിള്‍ ആണെന്ന് ഞാന്‍ ചിന്തിച്ചു. ഒരുപക്ഷെ ഗ്രേറ്റ് പേഴ്‌സണ്‍സക്കെ അങ്ങനെയാണെന്ന് തോന്നുന്നു,’ അമ്പിളി പറയുന്നു.

Content Highlight: Ambili Talks About Tovino Thomas