കർഷകരെ തടങ്കലിലാക്കാനും സ്വത്തുക്കൾ കണ്ടുകെട്ടാനും ഉത്തരവ്; പിന്നാലെ പിൻവലിച്ച് ഹരിയാന സർക്കാർ
national news
കർഷകരെ തടങ്കലിലാക്കാനും സ്വത്തുക്കൾ കണ്ടുകെട്ടാനും ഉത്തരവ്; പിന്നാലെ പിൻവലിച്ച് ഹരിയാന സർക്കാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd February 2024, 12:19 pm

ന്യൂദൽഹി: കർഷക സമര നേതാക്കളെ കരുതൽ തടങ്കലിൽ വെക്കാൻ അംബാല പൊലീസ് പുറത്തിറക്കിയ ഉത്തരവ് പിൻവലിച്ച് ഹരിയാന സർക്കാർ. നാഷണൽ സെക്യൂരിറ്റി ആക്‌ട് അനുസരിച്ച് പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നവരെ കരുതൽ തടങ്കലിലാക്കാനായിരുന്നു നേരത്തെ ഹരിയാന സർക്കാരിന്റെ തീരുമാനം.

കർഷകർക്കെതിരെ നാഷണൽ സെക്യൂരിറ്റി ആക്ട് പ്രകാരം നടപടി എടുക്കില്ലെന്ന് അംബാലാ പരിധിയിലെ ഐ.ജി സിഭാഷ് കഭിരാജ് പറഞ്ഞു.

കർഷക നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ഉത്തരവും പൊലീസ് നേരത്തെ പുറപ്പെടുവിച്ചിരുന്നു.

അതേസമയം കർഷക പ്രക്ഷോഭം ഒരുമിച്ച് മുന്നോട്ടു പോകുന്നത് സംബന്ധിച്ച് കർഷക സംഘടനകൾ ഉടൻ തീരുമാനമുണ്ടാക്കുമെന്നാണ് സൂചന.

ഇന്നലെ ചണ്ഡീഢിൽ ചേർന്ന സംയുക്ത കിസാൻ മോർച്ച യോഗത്തിൽ മാർച്ച് 14 ന് ദില്ലിയിലെ രാംലീലാ മൈതാനത്ത് കർഷക- തൊഴിലാളി മഹാ പഞ്ചായത്ത് സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.

രാകേഷ് ടികായത്, ദർശൻ പാൽ, ജോഗീന്ദർ സിങ് ഉഗ്രാഹ്, ഹനൻ മൊള്ള തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

മാർച്ച് 14 ന് സമാനമായ രീതിയിൽ സമ്മേളനങ്ങൾ സംഘടിപ്പിക്കുവാൻ വിവിധ
സംസ്ഥാനങ്ങളിലെ കർഷക
സംഘടനകളോടും ഐക്യദാർഢ്യ സമിതികളോടും പ്രക്ഷോഭ സമിതി അഭ്യർത്ഥിച്ചു.

അതേസമയം കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകരിൽ ഒരാൾ കൂടി കുഴഞ്ഞുവീണു മരിച്ചു. പഞ്ചാബിലെ ബത്തിന്റെ ജില്ലയിലെ ദർശൻ സിങ് എന്ന 62 കാരനാണ് മരണപ്പെട്ടത്. ഫെബ്രുവരി 13 മുതൽ കനോരി അതിർത്തിയിൽ താങ്ങുകയായിരുന്നു ദർശൻ സിങ്. ഇതോടെ കർഷക സമരത്തിൽ മരണപ്പെട്ട കർഷകരുടെ എണ്ണം അഞ്ചായി.

Content Highlight: Ambala Police revoke NSA against farmer leaders, protestors