| Monday, 27th September 2021, 8:12 pm

ഈസ്റ്റ് ഇന്ത്യാ കമ്പനി 2.0 വിമര്‍ശനം; ആര്‍.എസ്.എസിന് മറുപടിയുമായി ആമസോണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഈസ്റ്റ് ഇന്ത്യാ കമ്പനി 2.0 എന്ന ആര്‍.എസ്.എസ് വിമര്‍ശനത്തിന് മറുപടിയുമായി ആമസോണ്‍. തങ്ങള്‍ കാരണം ചെറുകിട വ്യാപാരികള്‍ നഷ്ടം നേരിടുകയാണെന്ന ആരോപണത്തെ ആമസോണ്‍ തള്ളി.

ചെറുകിട വ്യാപാരത്തില്‍ മികച്ച സ്വാധീനം ചെലുത്താന്‍ ആമസോണിന് സാധിച്ചിട്ടുണ്ടെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

ആമസോണ്‍ മുന്‍ സി.ഇ.ഒയും ശതകോടീശ്വരനുമായ ജെഫ് ബെസോസിന്റെ മുഖചിത്രത്തോടെയാണ് ആര്‍.എസ്.എസ് ‘പാഞ്ചജന്യ’ പുതിയ ലക്കം പുറത്തിറക്കിയിരിക്കുന്നത്.

ഇന്ത്യയില്‍ കുത്തക സൃഷ്ടിക്കാനാണ് ആമസോണിന്റെ ശ്രമമെന്നും പാഞ്ചജന്യ കവര്‍‌സ്റ്റോറിയില്‍ ആരോപിച്ചിരുന്നു. ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരായ സിനിമകളും ടെലിവിഷന്‍ സീരീസുകളും ആമസോണ്‍ പ്രൈം വീഡിയോ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നുണ്ടെന്നും പാഞ്ചജന്യ ആരോപിക്കുന്നു.

എന്നാല്‍ ഇത്തരം ആരോപണങ്ങളെയെല്ലാം ആമസോണ്‍ തള്ളി.

കൊവിഡ് സമയത്ത് മൂന്ന് ലക്ഷം പുതിയ വില്‍പ്പനക്കാര്‍ തങ്ങളോടൊപ്പം ചേര്‍ന്നു. അതില്‍ 75,000 പേര്‍ 450ലധികം നഗരങ്ങളില്‍നിന്നുള്ള തദ്ദേശീയ കച്ചവടക്കാരാണെന്ന് ആമസോണ്‍ പറയുന്നു.

‘ഫര്‍ണിച്ചര്‍, സ്റ്റേഷനറി, ഇലക്ട്രോണിക്‌സ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, മൊബൈല്‍ ഫോണുകള്‍, വസ്ത്രങ്ങള്‍, മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ സാധനങ്ങള്‍ വില്‍ക്കുന്നവരാണ് ഇവര്‍.’ പ്രസ്താവനയില്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Amazon issues statement in response to Panchjanya’s ‘East India Company 2.0’ cover story

We use cookies to give you the best possible experience. Learn more