| Wednesday, 20th October 2021, 8:54 am

പഞ്ചാബില്‍ കോണ്‍ഗ്രസിനോട് ഏറ്റുമുട്ടാന്‍ അമരീന്ദര്‍; പുതിയ പാര്‍ട്ടിയും ബി.ജെ.പിയുമായി സഖ്യവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് വ്യക്തമാക്കി മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ചൊവ്വാഴ്ചയാണ് അമരീന്ദര്‍ സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ പാര്‍ട്ടി രൂപീകരിച്ച് കര്‍ഷക സമരത്തിന് പരിഹാരം കാണുമെന്നും അദ്ദേഹം അറിയിച്ചു.

കര്‍ഷക സമരം കേന്ദ്രം ഒത്തുതീര്‍പ്പാക്കിയാല്‍ ബി.ജെ.പിയുമായി സഹകരിക്കുമെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സീറ്റ് ധാരണയുണ്ടാകുമെന്നും അമരീന്ദര്‍ സിംഗ് അറിയിച്ചു.

ഇരുപത് എം.എല്‍.എമാരുടെ പിന്തുണയാണ് അമരീന്ദര്‍ സിംഗ് അവകാശപ്പെടുന്നത്.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു അമരീന്ദര്‍ സിംഗിനോട് കോണ്‍ഗ്രസ് നേതൃത്വം രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. ഇതോടെ ഇനിയും അപമാനം സഹിക്കാന്‍ വയ്യെന്ന് പറഞ്ഞ് അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.

അമരീന്ദര്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളും ഇതിനിടയില്‍ ശക്തിപ്പെട്ടിരുന്നെങ്കിലും ബി.ജെ.പിയിലേക്ക് ഇല്ലെന്ന് അമരീന്ദര്‍ പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ തുടരില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

താന്‍ ഇതുവരെ കോണ്‍ഗ്രസുകാരനാണെന്നും പക്ഷേ കോണ്‍ഗ്രസില്‍ തുടരില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇതിനിടയില്‍ അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അമരീന്ദര്‍ സിംഗ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ പുതിയ മുന്നണി ഉണ്ടായേക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്.

കോണ്‍ഗ്രസ് തകര്‍ച്ചയുടെ വക്കീലാണെന്നും പഞ്ചാബില്‍ ആം ആദ്മി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അമരീന്ദര്‍ പറഞ്ഞിരുന്നു.

കോണ്‍ഗ്രസ്, എ.എ.പി, അകാലിദള്‍ എന്നിവ കൂടാതെ മറ്റൊരു മുന്നണിയും ഉയര്‍ന്നുവന്നേക്കമെന്നും അമരീന്ദര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Amarinder Singh To Form Party, Open To Alliance With BJP In Punjab Polls

We use cookies to give you the best possible experience. Learn more