| Thursday, 6th June 2019, 10:44 pm

പഞ്ചാബ് കോണ്‍ഗ്രസിലെ പൊട്ടിത്തെറി മറനീക്കി പുറത്തേക്ക്; മന്ത്രിസഭയില്‍ പുതുക്കിപ്പണിയല്‍; സിദ്ദുവിനെ പ്രധാന വകുപ്പിന്റെ ചുമതലയില്‍ നിന്ന് മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പഞ്ചാബ് കോണ്‍ഗ്രസിലെ പൊട്ടിത്തെറി മറനീക്കി പുറത്തേക്ക്. മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ നവ്‌ജോത് സിംഗ് സിദ്ദുവിനെ തദ്ദേശഭരണവകുപ്പിന്റെ ചുമതലയില്‍ നിന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഒഴിവാക്കി. ടൂറിസം-സാംസ്‌കാരിക വകുപ്പും സിദ്ദുവില്‍നിന്ന് എടുത്തുമാറ്റി. പകരം ഊര്‍ജം, പുനരുപയുക്ത ഊര്‍ജ വകുപ്പുകളുടെ ചുമതല അദ്ദേഹത്തിന് നല്‍കി.

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ മന്ത്രിസഭായോഗം ചേര്‍ന്ന് മണിക്കൂറുകള്‍ക്കകമാണ് മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ തെരഞ്ഞെടുപ്പു തോല്‍വിയ്ക്ക് സിദ്ദുവിനെ കുറ്റപ്പെടുത്തി അമരീന്ദര്‍ രംഗത്തുവന്നിരുന്നു. പഞ്ചാബിലെ നഗരമേഖലയില്‍ വോട്ട് കുറഞ്ഞതിന്കാരണം തദ്ദേശഭരണവകുപ്പ് സിദ്ദു കൃത്യമായി കൈകാര്യം ചെയ്യാത്തതിനെത്തുടര്‍ന്നാണെന്ന് അമരീന്ദര്‍ സിംഗ് ആരോപിച്ചത്. ഈ കാരണം ചൂണ്ടിക്കാട്ടി സിദ്ദുവില്‍നിന്ന് തദ്ദേശഭരണ വകുപ്പ് എടുത്തുമാറ്റുമെന്ന് അമരീന്ദര്‍ നേരത്തെതന്നെ സൂചന നല്‍കിയിരുന്നു.

ഇതിനു പിന്നാലെ തെരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗം സിദ്ദു ബഹിഷ്‌കരിച്ചിരുന്നു. നഗര മേഖലകളില്‍ നിന്നാണ് പാര്‍ട്ടിക്ക് മികച്ച നേട്ടമുണ്ടായതെന്നാണ് സിദ്ദുവിന്റെ വാദം. പാര്‍ട്ടിയ്ക്ക് തിരിച്ചടിയേറ്റതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി തന്റെ തലയില്‍ മാത്രം കെട്ടി വയ്ക്കുകയാണെന്നും സിദ്ദു ആരോപിച്ചു. പഞ്ചാബിലെ കോണ്‍ഗ്രസിന്റെ വിജയത്തില്‍ നഗരമേഖലയിലെ വോട്ടുകള്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. നഗര മേഖലയിലെ 54 സീറ്റുകളില്‍ 34ഉം കോണ്‍ഗ്രസ് ജയിച്ചെന്നും സിദ്ദു പറഞ്ഞു.

അമൃതസര്‍, ജലന്ധര്‍, ലുധിയാന, പാട്യാല എന്നിങ്ങനെ വലിയ നഗരങ്ങളിലെല്ലാം കോണ്‍ഗ്രസ് വിജയം നേടിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതെ പകരം അതേസമയത്ത് ഫേസ്ബുക്കില്‍ ലൈവ് ചെയ്ത് പ്രതിഷേധമറിയിച്ചതിന് പിന്നാലെയാണ് സിദ്ദുവിനെ പ്രധാനപ്പെട്ട വകുപ്പുകളില്‍നിന്ന് അമരീന്ദര്‍ സിംഗ് പുറത്താക്കിയത്.

കഴിഞ്ഞദിവസം മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും സിദ്ദു വിട്ടുനിന്നിരുന്നു. യോഗത്തില്‍ നിന്നു വിട്ടുനിന്നതിനു പിന്നാലെ സിദ്ദു മാധ്യമങ്ങളെ കാണുകയും തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പേരില്‍ തന്നെമാത്രം ഒറ്റപ്പെടുത്തിയെന്നും അതിനാലാണ് യോഗത്തില്‍ നിന്നും വിട്ടുനിന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സിദ്ദുവിന്റെ പിഴവുകള്‍ക്ക് കോണ്‍ഗ്രസ് വില നല്‍കേണ്ടിവന്നെന്ന് നേരത്തെ അമരീന്ദര്‍ സിങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗര്‍ സിദ്ദുവിന് ലോക്സഭാ ടിക്കറ്റ് നിഷേധിച്ചതും സിദ്ദുവിനും അമരീന്ദറിനുമിടയില്‍ പ്രശ്നത്തിനു വഴിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് കാലത്തുടനീളം അമരീന്ദര്‍ സിംഗ്-നവജ്യോത് സിംഗ് സിദ്ദു പോര് കോണ്‍ഗ്രസിനെ അലട്ടിയിരുന്നു.
DoolNews Video

We use cookies to give you the best possible experience. Learn more