|

അന്ന് മമ്മൂക്കയെ കണ്ടാല്‍ കണ്ണ് നിറയും; കരിയറില്‍ ഞാന്‍ ഇത്ര കഷ്ടപ്പെട്ട് ഡയലോഗ് പ്രാക്ടീസ് ചെയ്തിട്ടില്ല: അമല പോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉദയ്കൃഷ്ണയുടെ കഥയിലും തിരക്കഥയിലും ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ക്രിസ്റ്റഫര്‍. മമ്മൂട്ടി നായകനായ സിനിമയില്‍ വിനയ് റായ്, അമല പോള്‍, ഐശ്വര്യ ലക്ഷ്മി, സ്‌നേഹ, അദിതി രവി തുടങ്ങിയ വലിയ താരനിരയായിരുന്നു ഒന്നിച്ചത്. എ.ഡി.ജി.പി. ക്രിസ്റ്റഫര്‍ ആന്റണിയായിട്ടാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ ഒന്നിച്ചത്. ക്രിസ്റ്റഫറില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് അമല പോള്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ ലെവല്‍ ക്രോസിന്റെ ഭാഗമായി പേര്‍ളി മാണിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അമല.

‘ഇപ്പോള്‍ അവസാനം ക്രിസ്റ്റഫര്‍ സിനിമയുടെ സമയത്ത് സെറ്റില്‍ മമ്മൂക്ക വരാനായി ഞാന്‍ കാത്തിരിക്കുമായിരുന്നു. അദ്ദേഹം വന്നയുടനെ ഞാന്‍ അടുത്ത് പോയി ഇരിക്കും. എന്നിട്ട് സമയവും നേരവുമൊക്കെ നോക്കിയിട്ട് എനിക്ക് മമ്മൂക്കയോട് രണ്ട് ചോദ്യങ്ങളുണ്ടെന്ന് പറയും. അപ്പോള്‍ ഇക്ക ആദ്യം രണ്ടാമത്തെ ചോദ്യം ചോദിക്കൂവെന്ന് പറയും.

അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്തത് അടിപൊളിയായ ഒരു എക്‌സ്പീരിയന്‍സായിരുന്നു നല്‍കിയത്. ഞാന്‍ മമ്മൂക്കയുടെ ഒരു ഫാന്‍ ഗേളാണ്. ചെറുപ്പം മുതല്‍ക്കേ ഞാനും എന്റെ സഹോദരനും അദ്ദേഹത്തിന്റെ ആരാധകരാണ്. എനിക്ക് ക്രിസ്റ്റഫറിലാണ് ആദ്യമായി അദ്ദേഹത്തോടൊപ്പം ഒരുപാട് വര്‍ക്ക് ചെയ്യാന്‍ സാധിച്ചത്.

അതുകൊണ്ട് ഞാന്‍ ഒരുപാട് എക്‌സൈറ്റഡായിരുന്നു. ഒരുപാട് സന്തോഷവും ഉണ്ടായിരുന്നു. മമ്മൂക്ക കാരവാനില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ ഞാന്‍ വാ തുറന്ന് നില്‍ക്കും. അദ്ദേഹത്തോട് ഡയലോഗ് പറയുമ്പോള്‍ ഞാന്‍ എന്റെ മുന്നില്‍ പല പല സിനിമയിലെയും മമ്മൂക്കയെ ആയിരുന്നു കണ്ടത്. ഓരോ കഥാപാത്രങ്ങളെയുമാണ് കണ്ടിരുന്നത്.

എനിക്ക് മമ്മൂക്കയെ കാണുമ്പോള്‍ രോമാഞ്ചം വരികയും കണ്ണ് നിറയുകയുമായിരുന്നു ചെയ്തത്. അതുപോലെ എന്റെ ജീവിതത്തില്‍ ഞാന്‍ ഇത്രയും ഡയലോഗ് പ്രാക്ടീസ് ചെയ്തിട്ടില്ല. ഒരുപാട് പഠിച്ചു. ഇങ്ങനെ പഠിച്ചിരുന്നെങ്കില്‍ ഞാന്‍ കളക്ടറായേനേ. ഡയലോഗുകള്‍ അത്രയും കഷ്ടപ്പെട്ടിരുന്നു പഠിക്കുകയായിരുന്നു ഞാന്‍. എനിക്ക് മമ്മൂക്കയില്‍ നിന്ന് വഴക്കൊന്നും കിട്ടിയിട്ടില്ല. അദ്ദേഹം സത്യത്തില്‍ വളരെ ചില്‍ ആയ വ്യക്തിയാണ്,’ അമല പോള്‍ പറഞ്ഞു.


Content Highlight: Amala Paul Talks About Mammootty And Christopher Movie