| Saturday, 22nd June 2024, 9:14 am

വിന്‍ഡീസിന്റെ ചരിത്രത്തില്‍ ഇവന്റെ പേരും എഴുതിച്ചേര്‍ക്കും; അമേരിക്കയെ അടിച്ചൊതുക്കിയ ഇടിവെട്ട് റെക്കോഡ്!

സ്പോര്‍ട്സ് ഡെസ്‌ക്

സൂപ്പര്‍ 8പോരാട്ടത്തില്‍ അമേരിക്കയ്‌ക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് ഒമ്പത് റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബര്‍ഡോസ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 19.5 ഓവറില്‍ 128 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ 10.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് നേടി വിന്‍ഡീസ് വിജയിക്കുകയായിരുന്നു.

ആന്‍ഡ്രീസ് ഗോസ് നേടിയ 29 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ആണ് അമേരിക്കയ്ക്ക് തുണയായത്. നിതീഷ് കുമാര്‍ 20 റണ്‍സ് നേടിയപ്പോള്‍ മിലിന്ദ് കുമാര്‍ 19 റണ്‍സിന് നേടി. ഷഡ്‌ലി വാന്‍ സ്‌കല്‍വിക് 18 റണ്‍സും നേടി സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. അവസാന ഘട്ടത്തില്‍ 6 പന്തില്‍ 14 റണ്‍സ് നേടിയ അലി ഖാന്‍ പുറത്താകാതെ നിന്നു.

വിന്‍ഡീസ് ബൗളിങ്ങില്‍ ആന്ദ്രേ റസല്‍, റോസ്റ്റോണ്‍ ചെയ്‌സ് എന്നിവര്‍ മൂന്നു വീതം വിക്കറ്റുകളും അല്‍സാരി ജോസഫ് രണ്ട് വിക്കറ്റും ഗുടകേഷ് മോട്ടി ഒരു വിക്കറ്റും നേടി മികച്ച പ്രകടനമാണ് നടത്തിയത്. ചെയ്‌സ് നാല് ഓവറില്‍ 19 റണ്‍സ് വിട്ടുനല്‍കിയാണ് മൂന്ന് വിക്കറ്റുകള്‍ നേടിയത്. മറുഭാഗത്ത് റസല്‍ 3.5 ഓവറില്‍ 31 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.

നേടിയത് രണ്ട് വിക്കറ്റാണെങ്കിലും വെസ്റ്റ് ഇന്‍ഡീസിന്റെ ചരിത്രമാണ് തിരുത്തിക്കുറിക്കാനിരിക്കുന്നത്. നിലവില്‍ 11 വിക്കറ്റുകളാണ് 2024 ടി-20 ലോകകപ്പില്‍ താരം നേടിയത്. ടി-20 ലോകകപ്പിന്റെ ചരിത്രത്തിലെ ഒരു എഡിഷനില്‍ വിന്‍ഡീസിന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമാകാനാണ് അല്‍സാരി ജോസഫിന് സാധിച്ചത്.

ഈ നേട്ടത്തിലില്‍ മുന്‍ വിന്‍ഡീസ് താരം സാമുവല്‍ ബദ്രീ 2014ല്‍ നേടിയ റെക്കോഡിനൊപ്പമാണ് ജോസഫ്. 11 വിക്കറ്റുകളാണ് താരം നേടിയത്. ഇനി വെറും ഒരു വിക്കറ്റ് നേടിയാല്‍ താരത്തിന് സാമുവലിനെ മറികടന്ന് ടി-20 ലോകകപ്പിലെ ഒരു എഡിഷനില്‍ വിന്‍ഡീസിന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമാകാന്‍ സാധിക്കും.

ടി-20 ലോകകപ്പിലെ ഒരു എഡിഷനില്‍ വിന്‍ഡീസിന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം, വിക്കറ്റ്, വര്‍ഷം

സാമുവല്‍ ബദ്രീ – 11 – 2014

അല്‍സാരി ജോസഫ് – 11* – 2024

ഡെയ്ന്‍ ബ്രാവോ – 10 – 2009

മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍ ഷായി ഹോപ്പിന്റെ മിന്നും പ്രകടനത്തിലാണ് വിന്‍ഡീസ് വിജയം അനായാസമാക്കിയത്. പുറത്താകാതെ 8 സിക്‌സും നാല് ഫോറുമടക്കം 82 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. 210.26 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ജോണ്‍സന്‍ കാര്‍ലസ് 14 റണ്‍സിന് മടങ്ങിയപ്പോള്‍ നിക്കോളാസ് പൂരന്‍ 12 പന്തില്‍ 3 സിക്‌സും ഒരു ഫോറും അടക്കം 27 റണ്‍സും നേടി ഹോപ്പിന് കൂട്ടുനിന്നു ടീമിനെ വിജയത്തില്‍ എത്തിക്കുകയായിരുന്നു.

Content Highlight: Alzari Joseph In Record Achievement In T20 World Cup 2024

We use cookies to give you the best possible experience. Learn more