അസ്ഥികള്‍ നുറുങ്ങി; വാരിയെല്ലുകള്‍ ഒടിഞ്ഞു; ശരീരത്തില്‍ 12 ഇടത്ത് മര്‍ദ്ദനമേറ്റ പാടുകള്‍; ആല്‍വാര്‍ കൊലപാതകത്തിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
national news
അസ്ഥികള്‍ നുറുങ്ങി; വാരിയെല്ലുകള്‍ ഒടിഞ്ഞു; ശരീരത്തില്‍ 12 ഇടത്ത് മര്‍ദ്ദനമേറ്റ പാടുകള്‍; ആല്‍വാര്‍ കൊലപാതകത്തിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th July 2018, 12:53 pm

ജയ്പൂര്‍: ആല്‍വാറില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട അക്ബറിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ക്രൂരമര്‍ദ്ദനത്തിന് ഇരയായതിന് പിന്നാലെയായിരുന്നു അക്ബറിന്റെ മരണം.

അക്ബറിന്റെ കൈയിലേയും കാലുകളിലേയും അസ്ഥികള്‍ പൊട്ടിനുറുങ്ങിയ നിലയിലായിരുന്നെന്നും ശരീരത്തിലാകമാനം 12 ഇടത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാരിയെല്ലുകള്‍ ഒടിഞ്ഞ നിലയിലായിരുന്നു. വലിയ തോതില്‍ ആന്തരിക രക്തസ്രാവമുണ്ടായെന്നും ഇത് മരണത്തിലേക്ക് നയിച്ചെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

പാര്‍ലമെന്റിലെ കണ്ണിറുക്കല്‍ ‘തെണ്ടിത്തരം’; രാഹുലിനെ അധിക്ഷേപിച്ച് ഗോവ ബി.ജെ.പി വക്താവ്

ഡോ. രാജീവ് കുമാര്‍ ഗുപ്ത, ഡോ. അമിത് മിട്ടാല്‍, ഡോ. സജ്ഞയ് ഗുപത തുടങ്ങിയവരടങ്ങുന്ന സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.

റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കും. സംഭവസ്ഥലത്ത് നിന്ന് വിവരങ്ങള്‍ ശേഖരിച്ച ഫോറന്‍സിക് വിദഗ്ധരില്‍ നിന്നും പൊലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

അക്രമികള്‍ വെടിയുതിര്‍ത്ത് ഭീഷണിപ്പെടുത്തിയെന്നും അതിന് ശേഷമായിരുന്നു ക്രൂരമര്‍ദ്ദനമെന്നും അക്ബറിനൊപ്പമുണ്ടായിരുന്ന അസ്‌ലം വെളിപ്പെടുത്തിയിരുന്നു. മാരകായുധങ്ങളുമായിട്ടായിരുന്നു അക്രമികള്‍ എത്തിയതെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. മാത്രമല്ല തങ്ങള്‍ ബി.ജെ.പി എം.എല്‍.എയുടെ ആളുകളാണെന്ന് ഇവര്‍ പൊലീസിനോട് പറയുന്നത് കേട്ടതായും അസ്‌ലം വെളിപ്പെടുത്തിയിരുന്നു.

അതിനിടെ അക്ബറിനെ ആശുപത്രിയില്‍ എത്തിക്കാതിരുന്നത് വലിയ വീഴ്ച്ചയാണെന്ന് ഏറ്റുപറഞ്ഞ് പൊലീസുകാരന്‍ രംഗത്തെത്തിയിരുന്നു.
അക്ബറിനെ ആശുപത്രിയില്‍ എത്തിക്കുന്നത് മൂന്ന് മണിക്കൂറോളം വൈകിച്ച പൊലീസ് സംഘത്തിലുണ്ടായിരുന്ന എ.എസ്.ഐ മോഹന്‍ സിങാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

ചലച്ചിത്ര പുരസ്‌കാര വിവാദം; മോഹന്‍ലാലിനെതിരായ ഭീമഹരജിയില്‍ ഒപ്പിട്ടിട്ടില്ലെന്ന് പ്രകാശ് രാജ്

അത് എന്റെ തെറ്റാണെന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നെ ശിക്ഷിക്കൂ. നിങ്ങള്‍ക്കെന്നെ എന്തുവേണമെങ്കിലും ചെയ്യാം. ഞാനൊരു തെറ്റുചെയ്തു”- എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തുടര്‍ന്ന് മോഹന്‍ സിങ്ങിനെ സസ്പെന്‍ഡ് ചെയ്യുകയും രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു.

രാത്രി ഒരുമണിയോടെ അക്ബറിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് നാലു മണിക്കാണ് ഇയാളെ സമീപത്തുളള ആശുപത്രിയിലെത്തിച്ചത് ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ അക്ബര്‍ മരിച്ചിരുന്നു.

അക്ബറിനെ ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പ് പൊലീസ് സ്റ്റേഷനിലെത്തിച്ച് വസ്ത്രങ്ങള്‍ മാറ്റിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

2.2 കിലോമീറ്റര്‍ മാത്രം അകലെയുളള പ്രാഥമിക കേന്ദ്രത്തിലേക്കാണ് മൂന്നുമണിക്കൂറെടുത്ത് പൊലീസ് എത്തിയത്. സംഭവത്തെ കുറിച്ച് അറിയിച്ചിട്ടും പൊലീസ് എത്താന്‍ വൈകിയെന്നും ആരോപണമുണ്ട്.

സംഭവസ്ഥലത്ത് നിന്ന് അക്ബറുമായി പോയ പൊലീസ് അയാളെ കുളിപ്പിച്ചെന്നും, പശുക്കളെ വേറെ വാഹനത്തില്‍ സ്ഥലത്ത് നിന്ന് മാറ്റിയെന്നും ദൃക്സാക്ഷികള്‍ പറയുന്നു. യാത്രക്കിടെ പൊലീസുകാര്‍ ചായകുടിക്കാനും വാഹനം നിര്‍ത്തി.

കൃത്യ സമയത്ത് എത്തിച്ചിരുന്നെങ്കില്‍ രക്ഷിക്കാമായിരുന്ന അക്ബറിനെ മരിച്ചതിനു ശേഷമാണ് പൊലീസ് എത്തിച്ചതെന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറും സാക്ഷ്യപെടുത്തുന്നു.

വെളളിയാഴ്ചയാണ് രാജസ്ഥാനിലെ ആല്‍വാറില്‍ പശുക്കടത്താരോപിച്ച് അക്ബറിനെ ആള്‍ക്കൂട്ടം തല്ലികൊന്നത്. കേസില്‍ മൂന്നു പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.