| Saturday, 18th May 2019, 8:23 pm

'പ്രതികള്‍ക്കു തക്ക ശിക്ഷ നല്‍കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യും'- അല്‍വാറില്‍ ലൈംഗികാതിക്രമത്തെ അതീജിവിച്ച പെണ്‍കുട്ടിയും അമ്മയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പുര്‍: പ്രതികള്‍ക്കു തക്ക ശിക്ഷ നല്‍കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ലൈംഗികാതിക്രമത്തെ അതിജീവിച്ച പെണ്‍കുട്ടിയും അമ്മയും. മേയ് 14-ന് രാജസ്ഥാനിലെ അല്‍വാറില്‍ വെച്ചാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോടു മൂന്ന് ആണ്‍കുട്ടികള്‍ ലൈംഗികാതിക്രമം നടത്തിയത്. ഇതിലൊരാളെ പിന്നീട് ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയിരുന്നു.

അല്‍വാറിലെ ബന്‍സൂര്‍ മേഖലയില്‍വെച്ചാണു സംഭവം നടന്നത്. അമ്മാവന്റെ വീട്ടിലായിരുന്ന പെണ്‍കുട്ടി സ്വന്തം വീട്ടിലേക്കു പോകാന്‍ പുറത്തേക്കിറങ്ങിയപ്പോഴാണു പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും സമീപത്തുള്ള സ്‌കൂളില്‍വെച്ച് അതിക്രമം നടത്തിയതും. സംഭവത്തിനുശേഷം മൂവരും ബൈക്കില്‍ക്കയറി രക്ഷപ്പെട്ടതായി കുട്ടി പരാതിയില്‍പ്പറയുന്നു.

ഒരാള്‍ കൊല്ലപ്പെട്ടതിനുശേഷം മറ്റു രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കു തക്കശിക്ഷ നല്‍കിയെങ്കില്‍ തങ്ങള്‍ ആത്മഹത്യ ചെയ്യുമെന്നു കുട്ടിയും അമ്മയും ഇന്ത്യാ ടുഡേയോടു പറഞ്ഞു. കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും പ്രതികള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അല്‍വാറില്‍ ലൈംഗികാതിക്രമം നടക്കുന്നതു തുടര്‍ക്കഥയായിട്ടുണ്ട്. കഴിഞ്ഞമാസം 26-ന് ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്ന ദളിത് യുവതിയോട് അഞ്ചംഗ സംഘം ലൈംഗികാതിക്രമം നടത്തിയതും അതിനെത്തുടര്‍ന്ന് പൊലീസ് കേസെടുക്കാന്‍ തയ്യാറാകാത്തതും ഏറെ വിവാദമായിരുന്നു. സ്ത്രീയുടെ വീട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെത്തിയതും ഏറെ ചര്‍ച്ചയായിരുന്നു.

We use cookies to give you the best possible experience. Learn more