| Sunday, 30th October 2022, 9:00 pm

ആര്‍ട്ടിക്കിള്‍ 161 പ്രയോഗിക്കണം; നരബലി- ഷാരോണ്‍ കേസുകളില്‍ ഇടപെടണം; ദൈവത്തോടല്ല ഗവര്‍ണറോടാണ് ഈ പ്രാര്‍ഥനയെന്ന് അല്‍ഫോണ്‍സ് പുത്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഇലന്തൂരിലെ ഇരട്ട നരബലിക്കേസിലും പാറശാല സ്വദേശി ഷാരോണിന്റെ കൊലപാതകത്തിലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടപെടണമെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍.

നരബലി കേസിലും ഷാരോണ്‍ വധക്കേസിലും ആര്‍ട്ടിക്കിള്‍ 161 ഉപയോഗിച്ച് കുറ്റവാളികള്‍ക്ക് അനുയോജ്യമായ ശിക്ഷ ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അല്‍ഫോണ്‍സ് പുത്രന്റെ പ്രതികരണം.

സാധാരണയായി ആളുകള്‍ ഇത്തരം വിഷയങ്ങളിലില്‍ ദൈവത്തോട് പ്രാര്‍ഥിക്കുമ്പോള്‍ താന്‍ ഗവര്‍ണറോടാണ് പ്രാര്‍ഥിക്കുന്നതെന്നും അല്‍ഫോണ്‍സ് പറഞ്ഞു.

‘ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍. ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ രണ്ട് ഭീകരമായ, ന്യായീകരിക്കാനാവാത്ത അന്ധവിശ്വാസ കൊലപാതക കേസുകളില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

1. നരബലി കേസ് 2. ഇന്ന് വാര്‍ത്തയിലുള്ള ഷാരോണ്‍ വധക്കേസ്. രണ്ടും ആസൂത്രിത കൊലപാതകങ്ങളാണെന്ന് പൊലീസ് പറയുന്നു.

ആര്‍ട്ടിക്കിള്‍ 161 ഉപയോഗിച്ച്(സംസ്ഥാനത്തിന്റെ എക്‌സിക്യൂട്ടീവ് അധികാരം വ്യാപിക്കുന്ന ഒരു കാര്യവുമായി ബന്ധപ്പെട്ട ഏതെങ്കിലും നിയമത്തിനെതിരായ കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട വ്യക്തിയുടെയും ശിക്ഷ സസ്‌പെന്‍ഡ് ചെയ്യാനും ചില കേസുകളില്‍ മാപ്പ് നല്‍കാനുമുള്ള ഗവര്‍ണറുടെ അധികാരം) ഗവര്‍ണര്‍ ഇടപടെണം.

സാധാരണയായി ആളുകള്‍ എന്തെങ്കിലും സംഭവിക്കാന്‍ ദൈവത്തോടാണ് പ്രാര്‍ത്ഥിക്കുന്നത്. എന്നാല്‍ ഇവിടെ ഞാന്‍ ബഹുമാനപ്പെട്ട ഗവര്‍ണറോട് പ്രാര്‍ത്ഥിക്കുകയും പരേതരായ ആത്മാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വേണ്ടി അപേക്ഷിക്കുകയും ചെയ്യുന്നു,’ എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ എഴുതിയത്.

അതേസമയം, പൊതുവിഷയങ്ങളില്‍ തന്റെ അഭിപ്രായങ്ങള്‍ ഇതിന് മുമ്പും അല്‍ഫോണ്‍സ് പുത്രന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

ആറ് വര്‍ഷമെങ്കിലും കുഞ്ഞിനെ നോക്കാനായി അമ്മമാര്‍ക്ക് നിര്‍ബന്ധിത അവധി നല്‍കണമെന്ന ആവശ്യവുമായി അദ്ദേഹം രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. സുപ്രീം കോടതിയോടായിരുന്നു
അല്‍ഫോണ്‍സ് പുത്രന്റെ ഈ അഭ്യര്‍ഥന.

CONTENT HIGHLIGHT: Alphonse putran to the governor to intervene in the human sacrifice case and Sharon case

We use cookies to give you the best possible experience. Learn more