| Tuesday, 16th July 2024, 9:36 pm

ബാഷയെക്കാളും രജിനി സാറിന്റെ മാസ് കണ്ടത് മറ്റൊരു സിനിമയിലായിരുന്നു, അതുപോലുള്ള സിനിമകള്‍ അദ്ദേഹം ഇനിയും ചെയ്യണം: അല്‍ഫോണ്‍സ് പുത്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആദ്യസിനിമയിലൂടെ പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ അനുഭവം നല്‍കിയ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. ഷോര്‍ട്ട് ഫിലിമിലൂടെ സിനിമാരംഗത്തേക്കെത്തിയ അല്‍ഫോണ്‍സിന്റെ ആദ്യ സിനിമയായിരുന്നു നേരം. രണ്ടാമത്തെ ചിത്രമായ പ്രേമം സൗത്ത് ഇന്ത്യന്‍ സെന്‍സേഷനായി മാറിയിരുന്നു. തമിഴ്‌നാട്ടില്‍ പ്രേമം ഉണ്ടാക്കിയെടുത്ത ഓളം ഇന്നും മറ്റൊരു മലയാളസിനിമക്ക് ലഭിച്ചിട്ടില്ല.

തമിഴ് സൂപ്പര്‍സ്റ്റാര് രജിനികാന്തിനെപ്പറ്റി സംസാരിക്കുകയാണ് അല്‍ഫോണ്‍സ് പുത്രന്‍. വര്‍ഷത്തില്‍ ഒരു സിനിമ എന്നത് മാറ്റി മൂന്നോ നാലോ സിനിമകള്‍ രജിനികാന്ത് ചെയ്യണമെന്ന് അല്‍ഫോണ്‍സ് പറഞ്ഞു. മുള്ളും മലരും പോലുള്ള സിനിമകള്‍ അദ്ദേഹത്തിന്റെയടുത്ത് നിന്ന് താന്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അല്‍ഫോണ്‍സ് പറഞ്ഞു.

ബാഷയെക്കാള്‍ മാസ് കൂടുതലുള്ള കഥാപാത്രമാണ് മുള്ളും മലരും ചിത്രത്തിലെ കാളി എന്ന കഥാപാത്രമെന്നും അല്‍ഫോണ്‍സ് പറഞ്ഞു. ആ സിനിമയുടെ ക്ലൈമാക്‌സില്‍ അനിയത്തിയെ പറഞ്ഞുവിട്ടതിന് ശേഷം നടന്നുവരുന്ന സീനില്‍ അദ്ദേഹം ചെയ്ത പെര്‍ഫോമന്‍സിന്റെ ഇംപാക്ട് ബാഷക്കോ പടയപ്പക്കോ പോലും ഇല്ലെന്നും അല്‍ഫോണ്‍സ് കൂട്ടിച്ചേര്‍ത്തു. അത്തരം സിനിമകളും ഇനി രജിനികാന്ത് ചെയ്യണമെന്നും അല്‍ഫോണ്‍സ് അഭിപ്രായപ്പെട്ടു. കുമുദം ടീവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അല്‍ഫോണ്‍സ് ഇക്കാര്യം പറഞ്ഞത്.

‘രജിനി സാര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് വര്‍ഷത്തില്‍ ഒരു സിനിമ അല്ലെങ്കില്‍ രണ്ട് വര്‍ഷത്തില്‍ ഒരു സിനിമ എന്ന തരത്തിലാണ്. അദ്ദേഹം ഒരു വര്‍ഷം മൂന്നോ നാലോ സിനിമ ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. കാരണം, രണ്ട് വര്‍ഷത്തോളം സമയമെടുത്ത് ചെയ്യുന്ന സിനിമ പ്രതീക്ഷിച്ച രീതിയില്‍ വര്‍ക്കായില്ലെങ്കില്‍ ശരിയാകില്ല. വെറും മാസ് സിനിമകളില്‍ മാത്രം അഭിനയിക്കാതെ പെര്‍ഫോമന്‍സ് ഓറിയന്റഡ് സിനിമകളും അദ്ദേഹത്തില്‍ നിന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

മുള്ളും മലരും പോലുള്ള സിനിമ അദ്ദേഹം ഇപ്പോള്‍ ചെയ്യണമെന്നാണ് ആഗ്രഹം. കാരണം, ബാഷയെക്കാള്‍ മാസ് ആയിട്ടുള്ള കഥാപാത്രമാണ് മുള്ളും മലരും പടത്തിലെ കാളി. ആ സിനിമയുടെ അവസാനം അനിയത്തിയെ പറഞ്ഞയച്ച ശേഷം നടന്നുവരുന്ന സീനുണ്ട്. ആ സീനിന്റെ ഇംപാക്ട് പോലെ ഒന്ന് ബാഷയിലോ പടയപ്പയിലോ കാണാന്‍ സാധിക്കില്ല. അത്തരം സിനിമകളും ഇടക്ക് അദ്ദേഹം ചെയ്യണം,’ അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു.

Content Highlight: Alphonse Puthren about his favorite movie of Rajnikanth

We use cookies to give you the best possible experience. Learn more