| Wednesday, 7th June 2023, 5:21 pm

'നോര്‍ത്ത് ഈസ്റ്റ്- നോണ്‍ വെജ് വിഭവങ്ങള്‍ വില്‍പ്പന നടത്തി'; ഗുജറാത്തില്‍ നാഗാലാന്‍ഡില്‍ നിന്നുള്ളവര്‍ക്ക് ആള്‍ക്കൂട്ട അക്രമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ ‘നോര്‍ത്ത് ഈസ്റ്റ്’ ഭക്ഷണം വില്‍പ്പന നടത്തിയെന്ന് ആരോപിച്ച് നാഗാലാന്‍ഡില്‍ നിന്നുള്ള രണ്ട് പേര്‍ക്ക് നേരെ ആള്‍ക്കൂട്ട മര്‍ദനം. ചൊവ്വാഴ്ച അഹമ്മദാബാദിലെ ചാണക്യപുരിയില്‍ നോണ്‍വെജ് വിഭവങ്ങളായ നോര്‍ത്ത് ഈസ്റ്റ് ഭക്ഷണം വില്‍പ്പന നടത്തിയവര്‍ക്ക് നേരെയാണ് അക്രമമുണ്ടായതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നാഗാലാന്‍ഡില്‍ നിന്നുള്ളവര്‍ നടത്തുന്ന ‘വണ്‍ സ്റ്റോപ്പ് നോര്‍ത്ത്-ഈസ്റ്റ്’ എന്ന റെസ്റ്റോറന്റിലേക്ക് പത്ത് പേരടങ്ങുന്ന ആള്‍ക്കൂട്ടം അതിക്രമിച്ച് കയറിയാണ് അക്രമമുണ്ടാക്കിയതെന്ന് നോര്‍ത്ത് ഈസ്റ്റ് ലൈവ് എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്ത് മാംസവും മറ്റ് നോണ്‍ വെജ് വിഭവങ്ങളും വില്‍ക്കരുതെന്നും വില്‍ക്കാന്‍ ശ്രമിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് യുവാക്കളെ ആള്‍ക്കൂട്ടം മര്‍ദിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പരിക്കേറ്റ നാഗാലാന്‍ഡില്‍ നിന്നുള്ള യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമികള്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

അതിനിടെ, നാഗാലാന്‍ഡിലെ ഉന്നത വിദ്യഭ്യാസ ടൂറിസം വകുപ്പ് മന്ത്രി ടെംജെന്‍ ഇംന അലോംഗ് സംഭവത്തില്‍ പ്രതിഷേധമറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

‘നാഗാലാന്‍ഡില്‍ നിന്നുള്ള രണ്ട് പേര്‍ക്ക് നേരെ ഗുജറാത്തില്‍ നടന്ന വിദ്വേഷ കുറ്റകൃത്യത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ വേദനയുണ്ട്. നോണ്‍-വെജിറ്റേറിയനും വടക്കുകിഴക്കന്‍ ഭക്ഷണവും വില്‍പ്പന നടത്തിയതിന്
വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്ള നമ്മുടെ സഹോദരങ്ങള്‍ അക്രമിക്കപ്പെട്ടത് നിരാശാജനകമാണ്.

അവരുടെ സാംസ്‌കാരിക സ്വത്വവും ഭക്ഷണത്തിന്റെ തെരഞ്ഞെടുപ്പും വിവേചനത്തിനുവേണ്ടി ഉപയോഗിക്കുന്നത് ശരിയല്ല. നമുക്ക് വിദ്വേഷം അല്ല, സ്‌നേഹവും അനുകമ്പയും പ്രചരിപ്പിക്കാം,’ ടെംജെന്‍ ഇംന ട്വീറ്റ് ചെയ്തു.

Content Highlight:  Allegedly selling ‘North East’ food Two people from Nagaland were beaten up by a mob in Gujarat

We use cookies to give you the best possible experience. Learn more