| Monday, 10th August 2020, 3:07 pm

130 കോടി ജനങ്ങളോട് അഭിപ്രായം ചോദിച്ചിട്ട് ഇപ്പോള്‍ വാതില്‍ അടക്കുന്നോ; കേന്ദ്രം ഇ.ഐ.എ മെയില്‍ ഐ.ഡി ബ്ലോക്ക് ചെയ്‌തെന്ന് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ചില്‍ പുറത്തിറക്കിയ പുതിയ പരിസ്ഥിതി ആഘാത പഠന വിജ്ഞാപനത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിയിക്കാനുള്ള അവസാന ദിവസം ചൊവ്വാഴ്ചയാണെന്നിരിക്കെ സര്‍ക്കാര്‍ മെയില്‍ ഐ.ഡികള്‍ ബ്ലോക്കായതായി പരാതികള്‍ ഉയരുന്നു.

പുതിയ വിജ്ഞാപനത്തിനെതിരെ വലിയ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. #takebackEIA2020dratf #SaveEIA തുടങ്ങി നിരവധി ക്യാംപെയ്‌നുകള്‍ ശക്തമായിരിക്കുകയാണ്. പുതിയ വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇപ്പോള്‍ തന്നെ ആയിര കണക്കിന് പേര്‍ മെയില്‍ അയച്ചുകഴിഞ്ഞു എന്നാണ് ക്യാംപെയ്‌നുകളില്‍ നിന്നും വ്യക്തമാകുന്നത്.

eia2020-moefcc@gov.in എന്ന ഔദ്യോഗിക ഐ.ഡിലേക്ക് മെയ്ല്‍ ഇപ്പോള്‍ അയക്കാനാകുന്നില്ലെന്ന്  നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

മെയില്‍ ഐ.ഡികള്‍ കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണോയെന്ന സംശയം ഉന്നയിച്ചുക്കൊണ്ട് അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവനും രംഗത്തെത്തിയിട്ടുണ്ട്.

‘ആ email ID കേന്ദ്രം ബ്ലോക്ക് ചെയ്‌തോ ! 130 കോടി ആളുകളോട് പ്രതികരണം അറിയിക്കാന്‍ പറഞ്ഞിട്ട് പ്രതികരിക്കുമ്പോ വാതില്‍ അടയ്ക്കുക. നല്ല പരിപാടി.’ അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പരിസ്ഥിതി ആഘാത പഠനം, 2020 കരടുരേഖക്കെതിരെയുള്ള ക്യാപെയ്‌നുകളില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കൊപ്പം സാമൂഹ്യ സാംസ്‌ക്കാരിക മേഖലയില്‍ നിന്നുള്ളവരും സിനിമാരംഗത്ത് നിന്നുള്ളവരും പങ്കുചേര്‍ന്നിട്ടുണ്ട്.

പരിസ്ഥിതി ആഘാത പഠനം നടത്തേണ്ടതിനുള്ള പുതിയ മാനദണ്ഡങ്ങള്‍ ഈ നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഹനിക്കുന്നതാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. മുന്‍കൂര്‍ അനുമതിയില്ലാതെ വ്യവസായശാലകള്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള അനുവാദം നല്‍കുന്ന ഭേദഗതിയാണ് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുന്നത്.

പദ്ധതി ആരംഭിക്കാന്‍ പോകുന്ന പ്രദേശത്തെ ജനങ്ങള്‍ക്ക് പദ്ധതിയിലുള്ള അഭിപ്രായം പ്രകടപ്പിക്കുന്നതിനുള്ള അവസരമുണ്ടായിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു പരിസ്ഥിതി ആഘാത പഠനം നടത്തി പദ്ധതിക്കുള്ള അനുമതി നല്‍കിയിരുന്നത്. പുതിയ ഭേദഗതിയില്‍ ഇതിലും മാറ്റം വരുത്തിയിട്ടുണ്ട്. അതിനാല്‍ ജനാധിപത്യപ്രക്രിയക്ക് തന്നെ ഭീഷണിയാണ് ഈ ഭേദഗതിയെന്നാണ് വിലയിരുത്തലുകള്‍ ഉയരുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more