| Saturday, 2nd November 2019, 5:20 pm

'ഇതു ഭരണകൂട ഭീകരത'; യു.എ.പി.എ ചുമത്തിയതിനെതിരെ അറസ്റ്റിലായ സി.പി.ഐ.എം പ്രവര്‍ത്തകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തങ്ങള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതു കെട്ടിച്ചമച്ച കേസിലെന്ന് കോഴിക്കോട് അറസ്റ്റിലായ സി.പി.ഐ.എം പ്രവര്‍ത്തകര്‍. മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്നാരോപിച്ചാണ് സി.പി.ഐ.എം അംഗങ്ങളും കോഴിക്കോട് സ്വദേശികളുമായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

തങ്ങള്‍ക്കെതിരെ ഒരു തെളിവുമില്ലെന്ന് ഇരുവരും പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഭരണകൂട ഭീകരതയാണെന്ന് അലന്‍ ഷുഹൈബ് ആരോപിച്ചു. കോഴിക്കോട് പന്തീരാങ്കാവില്‍ വെച്ചാണ് അലനെ അറസ്റ്റ് ചെയ്തത്.

ഇരുവര്‍ക്കുമെതിരെ യു.എ.പി.എ ചുമത്തിയിട്ടുണ്ട്. നിയമ വിദ്യാര്‍ഥിയാണ് അലന്‍. അലന്റെ ചെറുവണ്ണൂരിലെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തുകയും ചെയ്തു. ഇവര്‍ക്കെതിരെ യു.എ.പി.എയിലെ 20,32, 39 വകുപ്പുകളാണ് ചുമത്തിയത്.

യു.എ.പി.എ പ്രത്യേക കോടതി കൂടിയായ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എം.ആര്‍ അനിതയുടെ ചേംബറില്‍ ഹാജരാക്കിയ ഇരുവരേയും 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തന്റെ മകന് മാവോയിസ്റ്റ് സംഘടനയുമായി ബന്ധമില്ലെന്നും ഒരു നോട്ടീസ് കൈയിലുണ്ടെന്ന പേരിലാണ് പൊലീസ് അവനെ അറസ്റ്റ് ചെയ്തതെന്നും അലന്റെ അമ്മ സബിത ശുഹൈബ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. സബിത മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നല്‍കിയിരുന്നു. പരാതി പരിശോധിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചെന്നും സബിത വ്യക്തമാക്കി.

നടന്നിരിക്കുന്നത് ഭരണകൂട ഭീകരതയാണെന്ന് അലന്റെ പിതാവ് ശുഹൈബ് പ്രതികരിച്ചു. സി.പി.ഐ.എം അംഗമാണ് അലന്‍ എന്നും ശുഹൈബ് പറഞ്ഞു.

യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തുന്ന കാര്യത്തില്‍ പൊലീസ് പുനരാലോചന നടത്തേണ്ടതുണ്ടെന്നായിരുന്നു സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. മോഹനന്റെ പ്രതികരണം.

‘അവധാനതയോടെ കുറച്ചുകൂടി പരിശോധന നടത്തിയ ശേഷം മാത്രമേ ഇത്തരമൊരു വകുപ്പ് ഉപയോഗിക്കാന്‍ പാടുള്ളൂ. സമഗ്രാന്വേഷണം നടത്തിയ ശേഷവും ഇവര്‍ക്ക് അത്തരത്തില്‍ ഭീകരസംഘത്തില്‍ നേരിട്ട് പങ്കാളിത്തമുണ്ട് എന്ന് ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ യു.എ.പി.എ ചുമത്താന്‍ പാടുള്ളൂ.

മാവോയിസ്റ്റുകളുമായി സ്നേഹബന്ധമോ മറ്റോ ഉണ്ടെന്ന ഒറ്റത്തെളിവു വെച്ച് യു.എ.പി.എ ചുമത്തുന്നതിനോട് യോജിക്കാനാവില്ല. ഇവര്‍ മാവോയിസ്റ്റ് എന്ന ഭീകരസംഘടനയുമായി യോജിച്ചുപ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് ഒരിക്കലും അംഗീകരിക്കാവനാവില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആശയങ്ങളും അഭിപ്രായങ്ങളും എല്ലാം ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച ശേഷം ജനങ്ങളാണ് ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് തീരുമാനിക്കേണ്ടത്. അതില്‍ നിന്ന് വ്യത്യസ്തമായി, പൊതുരാഷ്ട്രീയ ധാരയില്‍ നിന്ന് വ്യത്യസ്തമായി ആക്രമങ്ങളും ഭീകരപ്രവര്‍ത്തനവും നടത്തുക എന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല.

ഇവരെ നേരിട്ടറിയില്ല. പാര്‍ട്ടി അംഗങ്ങളാണ് എന്നാണ് റിപ്പോര്‍ട്ട്. അവര്‍ ഇതില്‍ പങ്കാളികളാണെങ്കില്‍ സി.പി.ഐ.എമ്മിന്റെ ഭാഗമായി അവര്‍ക്ക് നില്‍ക്കാന്‍ കഴിയില്ല.’- മോഹനന്‍ പറഞ്ഞു.

യു.എ.പി.എ ചുമത്തിയ നടപടിയില്‍ പ്രതിഷേധവുമായി സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു.

യു.എ.പി.എ ചുമത്തിയ നടപടി പിന്‍വലിക്കില്ലെന്ന് ഐ.ജി അശോക് യാദവ് നേരത്തേ പറഞ്ഞിരുന്നു. യു.എ.പി.എ ചുമത്തിയത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും കൂടുതല്‍ പരിശോധന നടത്തുമെന്നും ഐജി പറഞ്ഞു. യു.എ.പി.എ ചുമത്തിയത് നേരിട്ട് അന്വേഷിക്കാന്‍ ഡി.ജി.പിയുടെ നിര്‍ദേശപ്രകാരമാണ് ഐ.ജി പന്തിരാങ്കാവ് സ്റ്റേഷനില്‍ എത്തിയത്.

അതേസമയം ഡി.ജി.പി ലോക്നാഥ് ബെഹ്റയോട്  സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം തേടിയിരുന്നു.

ഏത് സാചര്യത്തിലാണ് യു.എ.പി.എ ചുമത്തിയതെന്ന് മുഖ്യമന്ത്രി ഡി.ജി.പിയോട് ചോദിച്ചു. എത്രയും പെട്ടെന്ന് മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more