| Sunday, 5th September 2021, 8:35 am

മരിച്ച കുട്ടിയുടെ മൂന്ന് സാമ്പിളും പോസിറ്റീവ്; കോഴിക്കോട് നിപാ സ്ഥിരീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജില്ലയില്‍ 12 കാരന്‍ മരിച്ചത് നിപ മൂലമെന്ന് സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവ് ആണെന്ന് മന്ത്രി അറിയിച്ചു. കുട്ടിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി പറഞ്ഞു.

കുട്ടിയുടെ ബന്ധുക്കളും അയല്‍ക്കാരും നിരീക്ഷണത്തിലാണ്. കുടുംബത്തില്‍ മറ്റാര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല.

കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ കുട്ടി കഴിഞ്ഞ രണ്ട് ദിവസമായി വെന്റിലേറ്ററിലായിരുന്നു. സെപ്റ്റംബര്‍ ഒന്നിനാണ് കുട്ടിയെ പനിയുള്‍പ്പെടെയുള്ള രോഗ ലക്ഷണങ്ങളുമായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനിരിക്കെ ആയിരുന്നു അന്ത്യം.

വൈറസ് ബാധ റിപ്പോര്‍ട്ടുചെയ്ത പ്രദേശത്തേക്കുള്ള റോഡുകള്‍ പൊലീസ് അടച്ചു. കുട്ടിയെ ചികിത്സിച്ച ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരേയും നിരീക്ഷണത്തിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

2018 ല്‍ കോഴിക്കോട് ജില്ലയില്‍ ആയിരുന്നു കേരളത്തില്‍ ആദ്യമായി നിപ രോഗം സ്ഥിരീകരിച്ചത്.

Content Highlights:   All three samples of the dead child were positive; Kozhikode NIPAH Confirmation

We use cookies to give you the best possible experience. Learn more