| Tuesday, 22nd December 2020, 1:41 pm

അനീതി അഭയയില്‍ തീരുന്നില്ല, കേരളം കണ്ടത് 16 കന്യാസ്ത്രീ ദുരൂഹ മരണങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

28 വര്‍ഷങ്ങള്‍ക്കിപ്പുറം കേരള ചരിത്രത്തിലെത്തന്നെ നിര്‍ണായക കേസായ സിസ്റ്റര്‍ അഭയ കേസില്‍ വിധി വന്നിരിക്കുന്നു. സിസ്റ്റര്‍ അഭയ കേസിലെ പ്രതികളായ ഫാ. തോമസ്‌കോട്ടൂരും സിസ്റ്റര്‍ സ്റ്റെഫിയും കുറ്റാക്കാരാണെന്നാണ് കോടതിയുടെ വിധി. കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ 1992ല്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ അഭയയുടെ കൊലപാതകക്കേസില്‍ നീതി ലഭ്യമാവുമ്പോള്‍ കേരളത്തിലെ മറ്റ് കന്യാസ്ത്രീ ദുരൂഹമരണങ്ങളിലേക്കും കേരളം വിരല്‍ചൂണ്ടേണ്ടി വരുകയാണ്. കേരളത്തിലെ കന്യാസ്ത്രീ മഠങ്ങളില്‍ തുടര്‍ച്ചയായി നടക്കുന്ന ദുരൂഹമരണങ്ങളിലേക്ക് ഒരിക്കല്‍ കൂടി നമ്മുടെ ശ്രദ്ധകൊണ്ടുപോവുന്നു.

1987: വാഗമണ്ണിലെ എസ്.എച്ച് മഠത്തിലെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ലിന്‍ഡ

1990: കൊല്ലം തില്ലേരിയില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ മഗ്‌ദേല

1992: പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ അഭയ

1993: കൊട്ടിയത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ മേഴ്സി

1994: പുല്‍പള്ളി മരകാവ് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ആനീസ്

1998: പാലാ കോണ്‍വെന്റില്‍ വച്ച് കൊല്ലപ്പെട്ട സിസ്റ്റര്‍ ബിന്‍സി

1998: കോഴിക്കോട് കല്ലുരുട്ടി കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ജ്യോതിസ്

2000: പാലാ സ്‌നേഹഗിരി മഠത്തില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ പോള്‍സി

2006: റാന്നിയിലെ മഠത്തില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ ആന്‍സി വര്‍ഗീസ്

2006: കോട്ടയം വാകത്താനത്ത് കൊല്ലപ്പെട്ട സിസ്റ്റര്‍ ലിസ

2008: കൊല്ലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ അനുപ മരിയ

2011: തിരുവനന്തപുരം പൂങ്കുളത്തെ കോണ്‍വെന്റിലെ ജലസംഭരണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ മേരി ആന്‍സി

2015 : പാലായിലെ ലിസ്യൂ കോണ്‍വെന്റില്‍ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ അമല

2015 : വാഗമണ്‍ ഉളുപ്പുണി കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ലിസ മരിയ

2018: കൊല്ലം പത്തനാപുരത്തെ മൗണ്ട് താബുര്‍ കോണ്‍വെന്റെിലെ കിണറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ സൂസന്‍ മാത്യു.

2020: തിരുവല്ലയിലെ മഠത്തിന്റെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവ്യ

ഭൂരിപക്ഷം കേസ്സുകളിലും കൃത്യമായ അന്വേഷണങ്ങള്‍ പോലും നടക്കാത്ത സ്ഥിതിയാണുള്ളത്. ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കേസ്സില്‍ പോലും വളരെ വൈകിയാണ് കോടതി വിധി പറഞ്ഞതെന്ന് പ്രധാന വിമര്‍ശനമാണ്.

ഭക്തിയുടെയും വിശ്വാസത്തിന്റെയും വഴികളിലേക്ക് ജീവിതം സമര്‍പ്പിച്ച ഈ സ്ത്രീ ജിവിതങ്ങള്‍ സമാനമായ സാഹചര്യങ്ങളില്‍ പുറം ലോകമറിയാത്ത കാരണങ്ങളാല്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ തുടരെ തുടരെ ആവര്‍ത്തിക്കുമ്പോഴും അത് കേരളത്തിന്റെ പൊതുമനസ്സാക്ഷിയെ സ്പര്‍ശിക്കുന്നതായി കാണുന്നില്ല. കന്യാസ്ത്രീമഠങ്ങളുടെ അകത്തളങ്ങളില്‍ നടക്കുന്ന ദുരൂഹവും ഭീതിതവുമായ തുടര്‍മരണങ്ങളിലേക്ക് ഇനിയെങ്കിലും നീതിയുടെ വെളിച്ചമെത്തണമെന്നാണ് ബന്ധപ്പെട്ടവരില്‍ നിന്നുയരുന്ന മുറവിളികള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: All sisters murder cases in kerala

We use cookies to give you the best possible experience. Learn more