മധ്യപ്രദേശില്‍ എല്ലാ മന്ത്രിമാരും രാജിവെച്ചു; സര്‍ക്കാരിനെ രക്ഷിച്ചെടുക്കാന്‍ അവസാന ചീട്ട് കളത്തിലിറക്കി കമല്‍നാഥ്
national news
മധ്യപ്രദേശില്‍ എല്ലാ മന്ത്രിമാരും രാജിവെച്ചു; സര്‍ക്കാരിനെ രക്ഷിച്ചെടുക്കാന്‍ അവസാന ചീട്ട് കളത്തിലിറക്കി കമല്‍നാഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th March 2020, 11:27 pm

ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാരിലെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു. ഇടഞ്ഞു നില്‍ക്കുന്ന എം.എല്‍.എമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസനം നടത്തി സര്‍ക്കാരിനെ രക്ഷിച്ചെടുക്കാന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ ശ്രമത്തിന്റെ ഭാഗമായാണിത് നടന്നത്. എല്ലാ മന്ത്രിമാരും പങ്കെടുത്ത യോഗത്തിലാണ് കമല്‍നാഥ് രാജി ആവശ്യപ്പെട്ടത്. നേരത്തെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ഈ ഫോര്‍മുലയിലേക്ക് കമല്‍നാഥ് എത്തിയത്.

പ്രതിപക്ഷമായ ബി.ജെ.പി തങ്ങളുടെ എം.എല്‍.എമാരെ കൂറുമാറ്റാന്‍ ശ്രമിക്കുന്നു എന്ന് കോണ്‍ഗ്രസ് ആരോപണമുന്നയിച്ചിരിക്കുന്ന അതേ സമയത്താണ് ജ്യോതിരാദിത്യ സിന്ധ്യ അനുകൂലികളായ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബംഗളൂരുവിലേക്ക് മാറിയിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് കമല്‍നാഥിന്റെ നീക്കം.

ബംഗളൂരുവില്‍ എത്തിയ എം.എല്‍.എമാരില്‍ ആറോളം മന്ത്രിമാരും ജോ്യാതിരാദിത്യ സിന്ധ്യയെ പിന്തുണക്കുന്നുണ്ട്. ഈ മന്ത്രിമാരെയും ബന്ധപ്പെടാനാവുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

രാജ്യസഭ സീറ്റുകളിലേക്ക് മത്സരം നടക്കാനിരിക്കെയാണ് എം.എല്‍.എമാര്‍ ബംഗളൂരുവിലേക്ക് മാറിയിരിക്കുന്നത്.