| Tuesday, 25th July 2023, 2:54 pm

മെയ്തികളുടെ പലായനത്തില്‍ രോഷം; അസമിലെ മിസോകളോട് സംസ്ഥാനം വിടാന്‍ ആവശ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: അസമിലുള്ള മിസോകളോട് സ്വന്തം സംസ്ഥാനത്തേക്ക് തിരിച്ചുപോകണമെന്നാവശ്യപ്പെട്ട് ഓള്‍ അസം മണിപ്പൂരി സ്റ്റുഡന്റ്‌സ് യൂണിയന്‍. സംസ്ഥാനം വിടണമെന്ന് മിസോറാമിലെ മുന്‍ വിഘടനവാദ ഗ്രൂപ്പായ എം.എന്‍.എസ് റിട്ടേണിസ് അസോസിയേഷന്‍ മെയ്തികള്‍ക്ക് നിര്‍ദേശം നല്‍കിയിതിനെ തുടര്‍ന്ന് മിസോറാമില്‍ നിന്നും മെയ്തികള്‍ അസമിലേക്ക് പലായനം ചെയ്യാന്‍ തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് തെക്കന്‍ അസമിലെ ബരാക് വാലി ജില്ലകളില്‍ താമസിക്കുന്ന മിസോകളോടാണ് സുരക്ഷ മുന്‍നിര്‍ത്തി സംസ്ഥാനം വിടണമെന്നാവശ്യപ്പെട്ട് യൂണിയന്‍ പ്രസ്താവനയിറക്കിയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

‘ അസമിലുള്ള ഭൂരിഭാഗം മെയ്തികളും താമസിക്കുന്നത് മിസോറാമിലാണ്. എന്നാല്‍ മിസോറാമില്‍ നിന്നും പോകണമെന്ന് വിഘടവാദ ഗ്രൂപ്പ് നിര്‍ദേശം നല്‍കിയത് അസമിലെ മെയ്തികള്‍ക്കിടയില്‍ രോഷമുണ്ടാക്കിയിട്ടുണ്ട്. സ്വന്തം സുരക്ഷക്കായി മെയ്തി മേഖലയായ ബരാക് വാലിയില്‍ നിന്നും എത്രയും പെട്ടെന്ന് ഒഴിയണമെന്ന് നിര്‍ദേശിക്കുന്നു,’ പ്രസ്താവനയില്‍ പറയുന്നു.

എം.എന്‍.എസ് റിട്ടേണിസ് അസോസിയേഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മിസോറാമിലുള്ള മെയ്തികള്‍ കഴിഞ്ഞ ആഴ്ച മുതല്‍ അസമിലേക്ക് പലായനം ചെയ്യാന്‍ തുടങ്ങിയിരുന്നു.

സുരക്ഷ മുന്‍നിര്‍ത്തി എത്രയും വേഗം സംസ്ഥാനം വിടണമെന്നായിരുന്നു എം.എന്‍.എസ് റിട്ടേണിസ് അസോസിയേഷന്‍ മെയ്തി വിഭാഗക്കാരോട് ആവശ്യപ്പെട്ടത്. മിസോറാമിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മെയ്തി വിഭാഗക്കാരുടെ സെന്‍സസ് നടത്തുമെന്ന് മിസോ സ്റ്റുഡന്റ് യൂണിയനും അറിയിച്ചിരുന്നു.

‘മിസോറാമിലെ സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമാണ്. മണിപ്പൂരില്‍ നടന്ന അതിക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അവിടെ നിന്നുള്ള മെയ്തി വിഭാഗക്കാര്‍ മിസോറാമില്‍ സുരക്ഷിതരല്ല,’ എം.എന്‍.എസ് റിട്ടേണിസ് അസോസിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സുരക്ഷ മുന്‍നിര്‍ത്തി 1000ത്തോളം മെയ്തികളാണ് മിസോറാമില്‍ നിന്നും അസമിലെ ബരാക് വാലിയിലേക്ക് പലായനം ചെയ്തത്. എന്നാല്‍ ഭയം മൂലമുള്ള കൂട്ടപലായനമല്ല ഇതെന്ന് മിസോറാം ഡി.ജി.പി അനില്‍ ശുക്ല പറഞ്ഞിരുന്നു.

രണ്ട് കുകി സ്ത്രീകളെ അക്രമികള്‍ നഗ്നരാക്കി നടത്തിക്കുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു മിസോറാമിലെ യുവാക്കള്‍ രോഷാകുലരാണെന്നെന്നും സംസ്ഥാനം വിടണമെന്നും മുന്‍ വിഘടനവാദ ഗ്രൂപ്പ് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് നിരവധി പേര്‍ മിസോറാമില്‍ നിന്നും പലായനം ചെയ്തത്.

Content Highlight: All assam students union  asked to leave mizos from assam

We use cookies to give you the best possible experience. Learn more