| Tuesday, 26th January 2021, 6:32 pm

ചെങ്കോട്ടയിൽ ഉയർന്നത് ഖലിസ്ഥാനി പതാകയോ; കർഷകർ ത്രിവർണ പതാക മാറ്റിയോ? പ്രചരണങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യമെന്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയും തുടർന്നുണ്ടായ സംഘർഷങ്ങളും വലിയ ചർച്ചയാകുകയാണ്. എന്നാൽ ഇതേഘട്ടത്തിൽ തന്നെ കർഷകരെ ഖലിസ്ഥാനികളെന്ന് വിളിച്ചുള്ള പ്രചരണങ്ങളും ധ്രുത​ഗതിയിലാണ് സോഷ്യൽ മീഡിയയിൽ പടർന്നു പിടിക്കുന്നത്.

കർഷകർ ഖലിസ്ഥാനികളാണെന്ന ​ഹാഷ് ടാ​ഗ് ഇതിനോടകം ട്വിറ്ററിൽ ട്രെൻഡിങ്ങിൽ നാലാമതാണ്. ഈ ഘട്ടത്തിലാണ് കർഷകർ ത്രിവർണ പതാക മാറ്റി ഖലിസ്ഥാനി പതാക ഉയർത്തിയെന്ന പ്രചരണവും ശക്തമാകുന്നത്. ഇതിനോടകം തന്നെ പല മുതിർന്ന നേതാക്കളും ചെങ്കോട്ടയിൽ പതാക ഉയർത്തിയ കർഷകരുടെ നടപടിക്കെതിരെ വിമർശനവുമായി രം​ഗത്തെത്തി.

ത്രികോണാകൃതിയിൽ കർഷകർ ചെങ്കോട്ടയിൽ ഉയർത്തിയ മഞ്ഞ നിറമുള്ള പതാക ഖലിസ്ഥാനി പതാകയാണെന്നാണ് സമൂ​ഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. പക്ഷേ ഇത് ശരിയല്ല.

എന്ത് പതാകയാണ് ചെങ്കോട്ടയിൽ ഉയർത്തിയത്?

ചെങ്കോട്ടയിൽ ഉയർത്തിയ പതാക നിഷാൻ സാഹിബ് എന്നാണ് അറിയപ്പെടുന്നത്. സിക്കിസത്തിന്റെ പ്രതീകമായി അറിയപ്പെടുന്ന പതാകയാണിത്. സാധാരണയായി ​ഗുരുദ്വാരകൾക്ക് മുകളിലായാണ് ഈ പതാക ഉയർത്താറുള്ളത്. ഈ പതാകയ്ക്കുള്ളിൽ നീല നിറത്തിലുള്ള സിഖ് ചിഹ്നവുമുണ്ട്. ഇത് ഖണ്ട എന്നാണ് അറിയപ്പെടുന്നത്. ഇരട്ടത്തലയുള്ള വാളാണ് ഈ നീലനിറമുള്ള ഭാ​ഗത്തുള്ള ചിഹ്നം.സാഫ്രോൺ നിറത്തിലുള്ള ഒരു ആവരണവും ഈ പതാകയ്ക്കുണ്ട്

സത്യത്തെ അസത്യത്തിൽ നിന്ന് വേർതിരിച്ച് അറിയാനുള്ള ശക്തമായ ഉപകരണമാണ് ഖണ്ടയെന്ന് സിഖ് മതവിശ്വാസികൾ വിശ്വസിക്കുന്നു. നിഷാൻ ഷാഹിബിന്റെ ചുമതലയുള്ള ഭായ് ആലം സിം​ഗ് എന്നൊരാളെ ഒരു യുദ്ധത്തിൽ മു​ഗൾ സൈന്യം പിടികൂടി പതാക ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടുവെന്നൊരു കഥയുണ്ട്.

കർഷകർ ത്രിവർണ പതാക മാറ്റിയാണോ നിഷാൻ സാഹിബ് ഉയർത്തിയത്

അല്ല, ത്രിവർണ പാതകയ്ക്ക് കീഴിലാണ് കർഷകർ നിഷാൻ സാഹിബ് ഉയർത്തിയത്. ഇത്തരത്തിൽ പ്രചരിപ്പിക്കപ്പെടുന്ന ഫോട്ടോകൾ ക്രോപ്പ് ചെയ്തതും ഒരു പ്രത്യേക ആം​ഗിളിൽ നിന്ന് എടുത്തതുമാണ്. കർഷകർ ചെങ്കോട്ടയിൽ ഉയർന്ന ത്രിവർണ പതാക അനക്കിയിട്ടില്ല.

ചൊവ്വാഴ്ച നടന്ന ട്രാക്ടർ മാർച്ചിനിടെയാണ് ഒരു കൂട്ടം ആളുകൾ നിഷാൻ സാഹിബ് ചെങ്കോട്ടയിൽ ഉയർത്തിയത്.

അതേസമയം ദൽഹിയുടെ ഹൃദയഭാഗത്തേക്ക് പ്രവേശിച്ചിരിക്കുന്ന പ്രതിഷേധക്കാര്‍ തങ്ങളോടൊപ്പമുള്ളവരല്ലെന്ന് സംയുക്ത സമരസമിതി അറിയിച്ചിരുന്നു.

പുറത്തുനിന്നും വന്നവരാണ് ഇവരെന്നും സംയുക്ത സമിതി പറഞ്ഞത്. നഗരഹൃദയത്തില്‍ എത്തിയത് സംയുക്ത സമിതിയിലുള്ളവരല്ല. എന്നാല്‍ പൊലീസ് മര്‍ദ്ദനം അംഗീകരിക്കാനാവില്ലെന്നും സമരസമിതി പറഞ്ഞു.

നേരത്തെ നിശ്ചയിച്ച വഴികളിലൂടെയല്ലാതെ റാലി നടത്തിയവര്‍ സംയുക്ത സമിതിയുടെ ഭാഗമായി പ്രതിഷേധത്തിന് എത്തിയവരല്ലെന്നും കര്‍ഷക നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ദല്‍ഹി ഐ.ടി.ഒയില്‍ പൊലീസും കര്‍ഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: All about Nishan Sahib, the saffron flag hoisted by protesting farmers at Red Fort

We use cookies to give you the best possible experience. Learn more