| Friday, 26th March 2021, 1:44 pm

വയനാടന്‍ കാടുകളില്‍ സ്വര്‍ണ്ണമഴ പെയ്യുമ്പോള്‍

ജഗദീഷ് വില്ലോടി

വയനാടന്‍ കാടുകളില്‍ ഇപ്പോള്‍ സ്വര്‍ണ്ണ മഴ പെയ്യുകയാണ്. ഹരിത സ്വര്‍ണ്ണം (Green Gold) എന്ന് വിളിക്കുന്ന മുള, പ്രായമെത്തി പൂത്തുലഞ്ഞിരിക്കുകയാണ് നാടെങ്ങും. സ്വര്‍ണ്ണ വര്‍ണ്ണത്തില്‍ തലകുനിച്ച് നില്‍ക്കുന്ന മുളങ്കൂട്ടങ്ങള്‍ ഇപ്പോള്‍ വയനാടന്‍ കാടുകളിലെ സാധാരണ കാഴ്ചയാണ്.

ഓണ്‍ലൈനില്‍ 1000 രൂപയ്ക്ക് മുകളിലാണ് ഒരു കിലോ മുളയരിക്ക് വില. വയനാട്ടിലെ വിപണിയില്‍ മുളയരിക്ക് 400 മുതല്‍ 600 രൂപ വരെ വിലയുണ്ട്. പുട്ടു പൊടി, മുളയരി പായസം, എന്ന് തുടങ്ങി ആയുര്‍വേദ മരുന്നുകളുടെ വരെ ഭാഗമാണ് മുളയരി.

1943-ലെ ബംഗാള്‍ ക്ഷാമം എന്നറിയപ്പെട്ട ഭക്ഷ്യക്ഷാമത്തിന്റെ വേളയിലാണ് ആദിവാസികളില്‍ നിന്ന് മുളയരിയുടെ സാധ്യത മറ്റുളവര്‍ തിരിച്ചറിഞ്ഞത്. അരിക്കു തുല്യമായ ഗുണമേന്മയും ഗോതമ്പിനു സമാനമായ പ്രോട്ടീനും മുളയരിയില്‍ ഉണ്ട്. കൂടാതെ ഇളം കൂമ്പുകള്‍ (Bamboo shoots) രുചികരമായ ഭക്ഷ്യവിഭവമാണ്. മുളകൂമ്പില്‍ നിന്ന് കട്‌ലൈറ്റ് മുതല്‍ മുതല്‍ ഹല്‍വ വരെ ഉണ്ടാക്കാം.

മുളയരി ശേഖരണം അത്ര എളുപ്പമല്ല. പൂത്തുനില്‍ക്കുന്ന മുളങ്കാടുകളുടെ അടി ഭാഗം കാട് വെട്ടി വൃത്തിയാക്കി, കാറ്റില്‍ വീഴുന്ന മുളയരികളെ അടിച്ചു കൂട്ടി, മുളയിലയും മാലിന്യങ്ങളും നീക്കിയശേഷം മില്ലില്‍ കുത്തി എടുക്കേണ്ടതുണ്ട്.

ആദിവാസികള്‍ സകുടുംബം തമ്പടിച്ചു കൊണ്ട് മുളയരി ശേഖരിക്കുന്നത് വയനാട്ടിലെ സാധാരണ കാഴ്ചയാണ്. അപൂര്‍വ്വമായി നാട്ടുകാരും ഇതിനായി ഇറങ്ങാറുണ്ട്. പക്ഷേ വേണ്ട രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ഹരിത സ്വര്‍ണ്ണം വില്ലനാകാന്‍ അധിക സമയം വേണ്ട.

സ്വര്‍ണ്ണ മഴയിലെ അപകടങ്ങള്‍

2014 മുതല്‍ വയനാടന്‍ കാടുകളില്‍ വിവിധ ഇടങ്ങളില്‍ തുടര്‍ച്ചയായി മുള പൂക്കുന്നുണ്ട്. വയനാട്ടിലെ 344.44 ചതുരശ്ര കിലോമീറ്റര്‍ വനഭൂമിയില്‍ 500 ഹെക്ടറില്‍ കൂടുതല്‍ വളരുന്ന മുള സവിശേഷ ശ്രദ്ധ ആവശ്യമുള്ള ഒന്നാണ്. കാടിനോട് ചേര്‍ന്ന് താമസിക്കുന്നവര്‍ക്ക് മുള പൂക്കുന്നത് ദുരിതകാലമാണ്. പ്രാണി ശല്യവും, വന്യമൃഗശല്യവും, എലിശല്യവും ഒരുപോലെ രൂക്ഷമാവാറുണ്ട് ഈ കാലയളവില്‍.

മുള അരി കഴിക്കാന്‍ എത്തുന്ന എലികള്‍ വ്യാപകമായി വര്‍ദ്ധിക്കുന്നത് വഴി കനത്ത കൃഷിനാശത്തിന് കാരണമായി മാറും. എലികളുടെ പ്രജനനത്തിന്റെ ത്രീവത ഞെട്ടിക്കുന്നതാണ്. രണ്ട് എലികളില്‍ നിന്ന് ഒരു വര്‍ഷം കൊണ്ട് 1250 എലികള്‍ വരെ ഉണ്ടാവാം എന്നതാണ് കണക്ക്. വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ കേരളത്തിന് ഓസ്‌ട്രേലിയയുടെ അവസ്ഥ വരും. കോവിഡിനും പ്രളയത്തിനുശേഷം ഓസ്‌ട്രേലിയയില്‍ എലികളുടെ പ്ലേഗ് (Mouse Plague) പടര്‍ന്ന് പിടിക്കുകയാണ്.

മുള ഒരിക്കലേ പൂക്കുകയുള്ളൂ (Gregarious flowering). അതോടെ ആ മുള നശിക്കും. ഇങ്ങനെ ഒരു പ്രദേശത്തെ മുള മുഴുവനും ഒരുമിച്ച് പൂക്കുകയും അതോടെ നശിച്ചു പോകുകയും ചെയ്യുമ്പോള്‍, ആ സ്ഥാനത്ത് മറ്റൊരു മുളങ്കൂട്ടം വളര്‍ന്നു വരാന്‍ കുറെയധികം വര്‍ഷങ്ങള്‍ വേണ്ടി വരുന്നു. മുളയില ഉണങ്ങി വീഴുന്നതോടെ കാടുകളില്‍ വ്യാപകമായ തീപിടുത്തത്തിന് സാധ്യത കൂടുതലാണ്. ഇങ്ങനെ തീ പടരുന്നത് മൂലം ഒരു പ്രദേശത്തെ മുഴുവന്‍ മുളങ്കൂട്ടങ്ങള്‍ ഒരുമിച്ച് നശിക്കുന്നു. നിലത്ത് വീണ മുളയരി ഉള്‍പ്പടെ കത്തിത്തീരുന്നതു കൊണ്ട് അവിടെ മറ്റൊരു മുളങ്കൂട്ടം വളര്‍ന്നുവരാനുള്ള സാഹചര്യം നഷ്ടപ്പെടുന്നു.

ആനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ഭക്ഷണമായ മുള നശിക്കുന്നത് മൂലം വന്യമൃഗശല്യം വര്‍ധിക്കും. കഴിഞ്ഞ ഒരു ദശകത്തിനിടെ വയനാടന്‍ കാടുകളില്‍ 25 ശതമാനത്തോളം മുളകള്‍ നഷ്ടപ്പെട്ടുകഴിഞ്ഞു. വയനാട്ടിലെ രൂക്ഷമായ വന്യമൃഗശല്യത്തിന്റെ കാരണങ്ങളിലൊന്ന് ഈ മുളനാശമാണ്.

മുള ഒരു പുല്ലാണ്!

കേരളത്തില്‍ രണ്ടിനം മുളകളാണ് പ്രധാനമായി കാണുന്നത് -പൊള്ളന്‍ മുളയും (Bamboosa Arundinorea), കല്ലന്‍മുളയും (Dendrocalamus strictus). മുളയുടെ വര്‍ഗത്തില്‍പ്പെട്ട മറ്റൊരു സസ്യമാണ് ഈറ്റ (Ochlandra Travancorica). ഭൂകാണ്ഡത്തിലൂടെ പരസ്പരം ബന്ധപ്പെട്ട് കൂട്ടമായാണ് മുള വളരുന്നത്. ഇതിനെ മുളക്കൂട്ടം (Clump) എന്നാണ് വിളിക്കുന്നത്. മുളംതണ്ടിന്റെ (Culm) മണ്ണിനടിയിലുള്ള ഭാഗമാണ് ഭൂകാണ്ഡം.

മുള ഒരു പുല്ലാണ് (Grass). നമുക്ക് വളരെ പരിചിതങ്ങളായ ഗോതമ്പ്, നെല്ല്, ബാര്‍ളി ഉള്‍പ്പെടുന്ന പോയേസീ(Poaceae) എന്ന സസ്യകുടുംബത്തില്‍പ്പെട്ടവയാണ് മുളകള്‍. മുളയുടെ ഇടതൂര്‍ന്നു പടര്‍ന്നിറങ്ങുന്ന വേരുപടലങ്ങളും മരങ്ങളെക്കാള്‍ 35 ശതമാനത്തിലധികം ഓക്‌സിജന്‍ പുറത്തുവിടാനുള്ള ഇലകളുടെ കഴിവും പരിസ്ഥിതിക്ക് ഏറെ ഗുണകരമാണ്.

അണുബോംബ് ദുരന്തത്തിനുശേഷം മലിനീകരണം കുറയ്ക്കാനായി ഹിരോഷിമയില്‍ ആദ്യം നട്ടുപിടിപ്പിച്ച സസ്യവും മുളകളാണ്. വിവിധ തരം പുല്‍വര്‍ഗങ്ങളെക്കുറിച്ചുള്ള പഠനത്തിന് Agrostologyഎന്നാണ് പറയുക.

മുളയുടെ സാധ്യതകള്‍, അടിവസ്ത്രം മുതല്‍ ബിയര്‍ വരെ

തോമസ് ആല്‍വ എഡിസണ്‍ നിര്‍മ്മിച്ച ആദ്യത്തെ ലൈറ്റ് ബള്‍ബുകളില്‍ മുളക്ക് ഒരു പങ്കുണ്ട്, ലൈറ്റ് ബള്‍ബിലെ കാര്‍ബണൈസ്ഡ് ഫിലമെന്റ് നിര്‍മിച്ചത് മുളക്കരിയില്‍ നിന്നായിരുന്നു. കളിപ്പാട്ടങ്ങള്‍, ബേബി ഡയപ്പര്‍, വൈപ്പുകള്‍, വസ്ത്രങ്ങള്‍, പുതപ്പുകള്‍, ടവലുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ മുള ഉപയോഗിക്കുന്നു. മുളത്തുണി അവിശ്വസനീയമാംവിധം മൃദുവും, ഭാരം കുറഞ്ഞതും, കൂടാതെ ആന്റി ബാക്ടീരിയലും ആണ്.

പത്രങ്ങള്‍, കോപ്പി പേപ്പര്‍, ബാത്ത്‌റൂം ടിഷ്യു, പേപ്പര്‍ ടവല്‍, കോഫി ഫില്‍ട്ടറുകള്‍, വീട്ടുപകരണങ്ങള്‍, ഫര്‍ണിച്ചര്‍, അടുക്കള ഉപകരണങ്ങള്‍, എന്നിവ നിര്‍മ്മിക്കാനും മുള ഉപയോഗിക്കുന്നു.

വാസ്തുവിദ്യയില്‍ നൂതന രൂപകല്‍പ്പനയ്ക്കായി മുള പല വിധത്തില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. ഭാരം കുറഞ്ഞതും കടുപ്പമുള്ളതുമായതിനാല്‍, വീടുകള്‍, സ്‌കാഫോള്‍ഡിംഗ്, തൂണുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ അനുയോജ്യമായ ഒരു കെട്ടിട നിര്‍മ്മാണ വസ്തുവാണ് മുള. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും വീടുനിര്‍മാണത്തിന് ഇന്നും മുള ഉപയോഗിക്കുന്നുണ്ട്.

ടെക്‌നോളജി ആക്‌സസറീസ്, സെല്‍ഫോണ്‍/ടാബ്ലെറ്റ് കേസുകള്‍, കീബോര്‍ഡുകള്‍, റേഡിയോകള്‍, സ്പീക്കറുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിന് മുള ഉപയോഗിക്കുന്നുണ്ട്. സണ്‍ഗ്ലാസുകള്‍, വാച്ചുകള്‍, ആഭരണങ്ങള്‍ തുടങ്ങിയ സ്‌റ്റൈലിഷ് ആക്‌സസറികളും മുളയില്‍ നിന്ന് ഉണ്ടാക്കാം. ഒരു മുള വാച്ചോ കണ്ണടയോ സ്വന്തമാക്കാന്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പ്ലാസ്റ്റിക്കിന് ഒരു മികച്ച സുസ്ഥിര ബദല്‍ എന്ന രീതിയിലാണ് ആധുനിക ഫാഷന്‍ ലോകം മുളയെ കാണുന്നത്.

ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന ജോനായുടെ ഘൗ്മ ഔ്മ എന്ന സ്ഥാപനമാണ് മുള പള്‍പ്പ് നാരുകളാക്കി മാറ്റി അടിവസ്ത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പരുത്തി വസ്ത്രങ്ങളെക്കാള്‍ സുഖവും സൗകര്യവും പ്രദാനം ചെയ്യുന്നതാണ് മുള വസ്ത്രങ്ങളെന്നാണ് കമ്പനിയുടെ അവകാശവാദം.

പ്രമുഖ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍സ് പുതിയ ചില മോഡലുകളില്‍ (Ford Fusion, Ford Expedition & Ford F-350) മുളയുടെ ഇന്റീരിയര്‍ ആണ് ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ടൊയോട്ടയുടെ ലക്ഷ്വറി വാഹനമായ Lexus ESന്റെ ഇന്റീരിയറില്‍ മുള ഉപയോഗിച്ചിട്ടുണ്ട്.

കരുത്തിലും വഴക്കത്തിലുമെല്ലാം സിന്തറ്റിക് ഫൈബറുകളെ അപേക്ഷിച്ച് മുളയാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. 100 ഡിഗ്രി വരെയുള്ള താപനിലകളില്‍ പോലും സ്വഭാവ വ്യതിയാനം വരില്ലെന്നതാണു മുളയുടെ പ്രധാന സവിശേഷത.

എന്തിനേറെ പറയുന്നു, ബിയര്‍ ഉണ്ടാക്കാന്‍ പോലും മുള ഉപയോഗിക്കാം! മുളയുടെ ഇല സത്തില്‍ നിന്ന് നിന്നും ഉണ്ടാക്കിയ ബിയര്‍ ലഭ്യമാണ്. ആഗോള മുള വിപണിയുടെ വാര്‍ഷിക മൂല്യം ഏകദേശം 7 ബില്യണ്‍ ഡോളര്‍ ആണെന്ന് കണക്കാക്കപ്പെടുന്നു. പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍ ഈ മൂല്യത്തിന്റെ 95% വരും.

സ്വിസ് ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സൂറിച്ചിലെ (ETH) പ്രൊഫസര്‍ ഡിര്‍ക്ക് ഹെബലിനെ ആവേശം കൊള്ളിക്കുന്നത് മുളയുടെ എഞ്ചിനീയറിംഗ് സാധ്യതകളാണ്. ഹെബലിന്റെ ലാബ് മുള നാരുകള്‍ വേര്‍തിരിച്ചെടുക്കാനും, ഓര്‍ഗാനിക് റെസിനുകളുമായി കലര്‍ത്തി, സ്റ്റീല്‍/ഇരുമ്പ് കമ്പികള്‍ക്ക് പകരം കോണ്‍ക്രീറ്റിനെ ശക്തിപ്പെടുത്തുന്ന മാട്രിക്‌സായി ഉപയോഗിക്കാവുന്ന തണ്ടുകളായി മാറ്റാനും വഴികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

Pannipa Chaowana bpsS Journal of materials science researchല്‍ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധമനുസരിച്ച് ‘ആധുനികവും അനുയോജ്യവുമായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച്, മരം, മറ്റ് അസംസ്‌കൃത വസ്തുക്കള്‍ എന്നിവയുമായി വിജയകരമായി മത്സരിക്കുന്ന, വിശാലമായ ഒരു ഉല്‍പന്നശ്രേണി മുളയില്‍നിന്ന് പ്രോസസ്സ് ചെയ്യ്‌തെടുക്കാന്‍ കഴിയും’.

ഇന്ത്യയിലെ മുളയുടെ ഭാവി

ഇന്ത്യയുടെ 2018 ലെ ബഡ്ജറ്റ് മുളയ്ക്ക് അനുവദിച്ചിരുന്നത് 1,290 കോടിയാണ്. കൃഷി ചെയ്യുന്ന മുളയെ വനനിയമ ഭേദഗതി ബില്‍ 2017 പ്രകാരം മരങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതോടെ അവ വെട്ടുന്നതിനും കയറ്റുമതി ചെയ്യുന്നതിനും പെര്‍മിറ്റ് ആവശ്യമില്ലാതെയായി. വനത്തില്‍ വളരുന്ന മുള, മരത്തിന്റെ പട്ടികയില്‍ തന്നെ തുടരുന്നതിനാല്‍ അവയ്ക്കുള്ള നിയന്ത്രണങ്ങള്‍ തുടരുന്നു.

2019ല്‍ ത്രിപുര മുഖ്യമന്ത്രി ബിപ്ലാബ് കുമാര്‍ ദേബ്, കൃഷി ചെയ്‌തെടുക്കുന്ന മുളയരി, ‘ത്രിപുര ബാംബൂ റൈസ്’ എന്ന ബ്രാന്‍ഡില്‍ ലോകത്തിന് പരിചയപ്പെടുത്തി. ഇത് മുള വിത്തുകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന സുഗന്ധമുള്ള, ഹ്രസ്വ-ധാന്യ അരിയാണ്. ഇളം പച്ച വിത്തുകള്‍ക്ക് സ്റ്റിക്കി ടെക്‌സ്ചറും ഇലകളുടെ മുള രുചിയുമുണ്ട്.

ഇന്ത്യയുടെ പല ഭാഗങ്ങളിലും മുള കൃഷി വ്യാപകമായിട്ടുണ്ട്, ഇന്ത്യയിലെ ഇപ്പോഴത്തെ മുളയുടെ ആവശ്യം 28 ദശലക്ഷം ടണ്‍ ആണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മുളയും കേരളവും

1963 ല്‍ ഉത്പാദനം തുടങ്ങിയ ബിര്‍ള ഗ്രാസിം ഫാക്ടറി ലോകത്തിലെ തന്നെ ഏറ്റവും വലിയ വുഡ് പള്‍പ്പ് വ്യവസായ സ്ഥാപനമായിരുന്നു. ഒരു ടണ്ണിന് ഒരു രൂപ എന്നുള്ള വിലയില്‍ വയനാട്ടില്‍ നിന്ന് മുള മുറിച്ചെടുക്കാനുള്ള കരാറും ബിര്‍ളയ്ക്ക് ഉണ്ടായിരുന്നു. ഈ മുളമുറി വയനാടിന്റെ പാരിസ്ഥിതിക വ്യവസ്ഥയെ തകിടം മറിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളിലൊന്നായ മുള/ഈറ്റ എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെ വികസനവും പ്രോത്സാഹനവും എന്നതായിരുന്നു 1971ല്‍ കേരള സ്റ്റേറ്റ് ബാംബു കോര്‍പ്പറേഷന്‍ ആരംഭിക്കുമ്പോഴുള്ള പ്രഖ്യാപിത ലക്ഷ്യം.

ഇന്ന് കേരളത്തിലെ വിവിധ ജില്ലകളില്‍ മുളയുല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന ചെറുകിടസംഘങ്ങളുണ്ട്. വയനാടുള്ള ‘ഉറവാ’ണ് (Uravu Indigenous Science & Technology Study Centre) ഇത്തരത്തില്‍ ശ്രദ്ധേയമായ ഒരു സ്ഥാപനം. മുളയില്‍ നിന്ന് വളരെ ആധുനിക രൂപകല്പനയില്‍, trendy ആയ 500ലധികം ഉല്‍പ്പന്നങ്ങളാണ് ഇവര്‍ നിര്‍മിക്കുന്നത്. ഇപ്പോള്‍ വീടു നിര്‍മാണത്തിലേക്കും ഉറവ് കടന്നിരിക്കുന്നു.

2021 നിയമസഭ ഇലക്ഷന് മുന്നോടിയായി എല്‍ഡിഎഫും യുഡിഎഫും പുറത്തിറക്കിയ മാനിഫെസ്റ്റോകളില്‍ മുളയ്ക്കുള്ള പ്രാധാന്യം തികഞ്ഞ പ്രതീക്ഷയോടെയാണ് കാണുന്നത്.

ഒരു ഏക്കര്‍ മുളക്കൃഷിയില്‍, അധികം ചെലവുകള്‍ ഇല്ലാതെ, ഒരു ലക്ഷം രൂപയുടെ വരുമാനം മുള ഉറപ്പു തരുന്നുണ്ട്. മുള ഉപയോഗിച്ചുള്ള ടൂത്ത്‌പേസ്റ്റ് മുതല്‍ ഹെയര്‍ കളര്‍ വരെയും, അടി വസ്ത്രം മുതല്‍ ആട്ടുകട്ടില്‍ വരെയും നിര്‍മ്മിക്കാവുന്ന ചെറുകിട, വന്‍കിട പരിസ്ഥിതി സൗഹാര്‍ദ്ദ വ്യവസായങ്ങള്‍ വളര്‍ന്നു വരുന്ന നാട് ആവട്ടെ പുതിയ കേരളം.

എഡിറ്റിങ്ങ്: ലിസ തോമസ്

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: All about Bamboo – Jagadheesh Villodi writes

ജഗദീഷ് വില്ലോടി

We use cookies to give you the best possible experience. Learn more