'ഛോട്ടാസാഹേബ്, ട്രംപിന്റെ സ്വീകരണറാലിയില്‍ ഒരു തൊഴില്‍ മേള സംഘടിപ്പിക്കൂ...70 ലക്ഷമല്ല 7 കോടി ആളുകളുണ്ടാകും'; മോദിയെ പരിഹസിച്ച് അല്‍ക്ക ലംബാ
national news
'ഛോട്ടാസാഹേബ്, ട്രംപിന്റെ സ്വീകരണറാലിയില്‍ ഒരു തൊഴില്‍ മേള സംഘടിപ്പിക്കൂ...70 ലക്ഷമല്ല 7 കോടി ആളുകളുണ്ടാകും'; മോദിയെ പരിഹസിച്ച് അല്‍ക്ക ലംബാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th February 2020, 12:57 pm

ന്യൂദല്‍ഹി: ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനത്തോടനുബന്ധിച്ച് നടത്തുന്ന മുന്നൊരുക്കങ്ങളെ വിമര്‍ശിച്ചും നരേന്ദ്ര മോദിയെ പരിഹസിച്ചും കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലംബാ.

രാജ്യത്തെ തൊഴിലില്ലായ്മയുടെ കണക്കനുസരിച്ച് മോദി വിചാരിച്ചാല്‍ ട്രംപിന്റെ സ്വീകരണ പരിപാടിയില്‍ 70 ലക്ഷമല്ല ഏഴ്‌കോട് ആളുകളെ പങ്കെടുപ്പിച്ച് തൊഴില്‍ മേളയാക്കമെന്ന് ലംബാ പരിഹസിച്ചു.

”അമേരിക്കയുടെ ബഡാ സഹേബിന്റെ വരവോടനുബന്ധിച്ച് ഗുജറാത്തിലെ 70 ലക്ഷം ജനങ്ങളെ അണിനിരത്താനുള്ള നീക്കത്തിലാണ് ഛോട്ടാ സാഹിബ്. സാഹേബ് ആഗ്രഹിക്കുകയാണെങ്കില്‍ തൊഴിലില്ലായ്മയുടെ കണക്കനുസരിച്ച് ഈ സംഖ്യ ഏഴ് കോടിയിലെത്തിക്കാവുന്നതാണ്. ഒരു തൊഴില്‍ മേള സംഘടിപ്പിച്ച് സൗജന്യഭക്ഷണം കൂടി ഏര്‍പ്പാട് ചെയ്യൂ,” മോദിയെ പരിഹസിച്ചുകൊണ്ട് ലംബാ ട്വിറ്ററില്‍ കുറിച്ചു.

തന്നെ സ്വീകരിക്കാനായി വിമാനത്താവളം മുതല്‍ വേദിവരെ ഏഴ് മില്യണ്‍ ആളുകള്‍ ഉണ്ടാകുമെന്ന് മോദി പറഞ്ഞതായി ട്രംപ് അവകാശപ്പെട്ടിരുന്നു.

ഫെബ്രുവരി 24, 25 തിയതികളിലാണ് ട്രംപ് ഇന്ത്യയിലെത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റായ ശേഷം ആദ്യമായിട്ടാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി അഹമ്മദാബാദിലെ മതില്‍ കെട്ടിയ നടപടിക്കു പിന്നാലെ ചേരിപ്രദേശം ഒഴിപ്പിക്കാനുള്ള നീക്കവും അഹമ്മദാബാദ് നഗരസഭ നടത്തുന്നുണ്ട്. ഏഴുദിവസത്തിനകം ചേരി നിവസികളോട് വീടൊഴിയണമെന്ന് അറിയിച്ച് നഗരസഭ നോട്ടീസ് അയച്ചിരുന്നു.

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ എതിര്‍ത്ത് സി.പി.ഐയും സി.പി.ഐ.എമ്മും രംഗത്തെത്തിയിരുന്നു. ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ഉയരുന്ന ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കപ്പെടേണ്ടതാണ് എന്ന കാഴ്ച്ചപ്പാടാണ് ഇടതുപാര്‍ട്ടികള്‍ക്ക് ഉള്ളതെന്നും ട്രംപിന്റെ വരവ് പലകാരണങ്ങള്‍കൊണ്ടും എതിര്‍ക്കപ്പെടേണ്ടതാണെന്നും സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ട്രംപിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ കാണിക്കുന്നത് ഇന്ത്യക്കാരുടെ അടിമത്വ മനോഭാവമാണെന്ന് ശിവസേനയും പറഞ്ഞിരുന്നു.