| Sunday, 23rd February 2020, 7:34 pm

സി.എ.എ പ്രക്ഷോഭകര്‍ക്കെതിരെ വീണ്ടും അക്രമം; അലിഖഡില്‍ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അലിഖഡില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍. ജാഫറാബാദില്‍ പ്രതിഷേധക്കാരും പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും തമ്മില്‍ സംഘര്‍ഷമുണ്ടായതിന് പിന്നാലെയാണ് അലിഖഡില്‍ പൊലീസ് പ്രതിഷേധക്കാര്‍ക്കുനേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചത്.

സമാധാനപരമായി സമരം നടത്തുന്നവര്‍ക്കുനേരെ പൊലീസ് അക്രമം നടത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടലില്‍ നിരവധി പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എത്രപേര്‍ക്ക് പരിക്കേറ്റു എന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

അതേസമയം, പൊതുസ്വത്ത് നശിപ്പിക്കാന്‍ ശ്രമിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാനാണ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നെന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

അലിഖഡിലെ മുഹമ്മദലി റോഡില്‍ ശനിയാഴ്ച മുതല്‍ സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ സമരം നടത്തിവരികയാണ്. ഇവരെ ഇവിടെനിന്നും പുറത്താകക്കാന്‍ പൊലീസ് ശ്രമിച്ചിരുന്നു.

ദല്‍ഹിയിലും സംഘര്‍ഷാവസ്ഥ പുകയുകയാണ്. ദല്‍ഹിയിലെ ജാഫറാബാദിന് സമീപം മൗജ്പൂരില്‍ സംഘര്‍ഷമുണ്ടായി. പൗരത്വ നിയമത്തെ അനുകൂലിച്ച് ബി.ജെ.പിയിലെ വിവാദ നേതാവ് കപില്‍ മിശ്രയുടെ റാലി നടക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. നിയമത്തെ അനുകൂലിക്കുന്നവര്‍ പ്രതിഷേധക്കാര്‍ക്ക് സമീപത്തുകൂടി കടന്നു പോകവെ കല്ലേറുണ്ടായതായാണ് റിപ്പോര്‍ട്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more