| Saturday, 8th June 2019, 3:16 pm

രണ്ടരവയസുകാരി കൊല്ലപ്പെട്ട സംഭവം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍: പ്രതികള്‍ക്ക് വധശിക്ഷ ആവശ്യപ്പെട്ട് കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അലിഗഢ്: അലിഗഢില്‍ രണ്ടര വയസുള്ള പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. നേരത്തേയും രണ്ട് പേര്‍ അറസ്റ്റിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സാഹിദ്, അസ്‌ലം എന്നിവരെയായിരുന്നു പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കിയെന്ന് പൊലിസ് അറിയിച്ചു.

പെണ്‍കുട്ടിയുടെ കുടുംബവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ജൂണ്‍ രണ്ടിനായിരുന്നു പെണ്‍കുട്ടി കൊല്ലപ്പെട്ടത്.

പ്രതികള്‍ക്ക് വധശിക്ഷ ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബം പൊലീസിനെ സമീപിച്ചിട്ടുണ്ട്.

നേരത്തെ സംഭവം മനുഷ്യത്വരഹിതവും ഞെട്ടിപ്പിക്കുന്നതുമാണെന്നും കുട്ടിക്ക് നീതി ല്ഭിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്തെത്തിയിരുന്നു.

‘അലിഖഢില്‍ രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതും അസ്വസ്ഥപ്പെടുത്തുന്നതുമാണ്.
ഇത്രയും ക്രൂരമായി ഒരാള്‍ക്ക് എങ്ങനെയാണ് കുട്ടിളോട് പെരുമാറാന്‍ കഴിയുന്നത്. ഇതില്‍ അയാള്‍ ശിക്ഷയനുഭവിക്കാതെ പോകരുത്. നീതി ലഭിക്കാന്‍ വേണ്ടി പൊലിസ് എത്രയും പെട്ടെന്ന് പ്രതികളെ ശിക്ഷിക്കണമെന്നും’ എന്നായിരുന്നു രാഹുല്‍ ട്വീറ്റ് ചെയ്തത്.

സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഹിന്ദു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നായിരുന്നു സംഘപരിവാര്‍ പ്രചരണം. കുട്ടിയുടെ ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റിയെന്നും കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയും ശരീരത്തില്‍ ആസിഡ് ഒഴിക്കുകയും ചെയ്തെന്നും പ്രചരണമുണ്ടായിരുന്നു.

എന്നാല്‍ ഇതിലെ വാദങ്ങള്‍ പലതും തെറ്റാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അലിഗഢ് പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും ഇക്കാര്യം വിശദീകരിച്ചിരുന്നു

We use cookies to give you the best possible experience. Learn more