| Tuesday, 30th November 2021, 7:54 am

അലക്‌സിയ പുറ്റലാസിനും ലയണല്‍ മെസിയ്ക്കും ബാലണ്‍ ഡി ഓര്‍

സ്പോര്‍ട്സ് ഡെസ്‌ക്

പാരീസ്: അലക്‌സിയ പുറ്റലാസിനും ലയണല്‍ മെസിയ്ക്കും ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം. മെസി ഏഴാം തവണ പുരസ്‌കാരത്തിന് അര്‍ഹനായപ്പോള്‍ പുറ്റലാസ് ഇതാദ്യമായാണ് ബാലണ്‍ ഡി ഓര്‍ നേടുന്നത്.

ബാഴ്‌സലോണയ്ക്കായി ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതാണ് പുറ്റലാസിനെ മികച്ച വനിതാ താരമാക്കിയത്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ 4-0 ത്തിന് ചെല്‍സിയെ പരാജയപ്പെടുത്തുമ്പോള്‍ പുറ്റലാസും ഗോള്‍ നേടിയിരുന്നു.

ബാഴ്‌സയിലെ സഹതാരങ്ങളായ ജെന്നിഫര്‍ ഹെര്‍മോസൊ, ചെല്‍സിയുടെ സാം കെര്‍, ആഴ്‌സനലിന്റെ വിവിയന്ന മെയ്‌ഡെമ എന്നിവരെ പിന്നിലാക്കിയാണ് പുറ്റാലസ് പുരസ്‌കാരം സ്വന്തമാക്കിയത്.

ഈ വര്‍ഷത്തെ യുവേഫ താരമായും പുറ്റലാസിനെ തെരഞ്ഞെടുത്തിരുന്നു.

അതേസമയം അര്‍ജന്റീനയ്ക്ക് കോപ അമേരിക്കയും ബാഴ്‌സലോണയ്ക്ക് കിംഗ്‌സ് കപ്പും നേടിക്കൊടുത്തതാണ് മെസിയെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. നിലവില്‍ പി.എസ്.ജി താരമാണ് മെസി.

ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡവ്‌സ്‌കി രണ്ടാം സ്ഥാനത്തെത്തി. ജോര്‍ജീന്യോക്കാണ് മൂന്നാം സ്ഥാനം.

ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, ജോര്‍ജീന്യോ എന്നിവരടക്കം 11 പേരാണ് ഫൈനല്‍ റൗണ്ടില്‍ മത്സരിച്ചത്.

മികച്ച യുവതാരമായി പെഡ്രി ഗോണ്‍സാലസിനെ തെരഞ്ഞെടുത്തു. ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിനുള്ള പ്രത്യേക പുരസ്‌കാരം ലെവന്‍ഡോവ്‌സ്‌കിക്കാണ്.

ഏറ്റവും കൂടുതല്‍ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയ താരവും മെസിയാണ്. അഞ്ച് ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് തൊട്ടു പിന്നില്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Alexia Putellas and Lionel Messi named 2021 Ballon d’Or winners

We use cookies to give you the best possible experience. Learn more