Sports News
എംബാപ്പെയുടെ ജേഴ്‌സി ആദ്യ പകുതിയില്‍ വാങ്ങി; രോക്ഷാകുലനായി അലാവസ് പരിശീലകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 Sep 26, 10:16 am
Thursday, 26th September 2024, 3:46 pm

ലാ ലിഗയില്‍ കഴിഞ്ഞ ദിവസം (ബുധന്‍) നടന്ന മത്സരത്തില്‍ അലാവസിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് ആവേശകരമായ വിജയം സ്വന്തമാക്കിയിരുന്നു.
റയലിന് വേണ്ടി വാസ്‌കസ്, എംബാപ്പെ, റോഡ്രിഗോ എന്നിവരാണ് ഗോള്‍ നേടിയത്. മത്സരത്തിന്റെ അവസാന ഘട്ടത്തിലാണ് അലാവസ് രണ്ട് ഗോളുകളും നേടിയത്.

മത്സരത്തിലെ ഒന്നാം മിനുട്ടില്‍ വാസ്‌കസും 40ാം മിനുട്ടില്‍ എംബാപ്പെയും റയലിന് വേണ്ടി ഗോള്‍ നേടിയിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ അലാവസിന്റെ ഡിഫന്റര്‍ അബ്ദല്‍ അബ്ഖര്‍ എംബപ്പെയുടെ ജേഴ്‌സി വാങ്ങിയിരുന്നു. രണ്ട് ഗോളുകള്‍ക്ക് പുറകില്‍ നിന്ന സമയത്തായിരുന്നു താരം ഇങ്ങനെ ചെയ്തത്. അതില്‍ അലാവാസിന്റെ പരിശീലകനായ ലൂയിസ് ഗാര്‍ഷ്യക്ക് ഉണ്ടായ അതൃപ്തിയാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ചാ വിഷയം.

മത്സര ശേഷം ചോദിക്കേണ്ട ജേഴ്സി അദ്ദേഹം ആദ്യ പകുതിയില്‍ തന്നെ ചോദിച്ചതാണ് പരിശീലകനെ രോക്ഷാകുലനാക്കിയത്. അതിന് ശേഷം രണ്ടാം പകുതിയില്‍ പരിശീലകന്‍ അബ്ദല്‍ അബ്ഖറിനെ കളിക്കളത്തില്‍ നിന്നും മാറ്റി പകരം മറ്റൊരു ഡിഫന്‍ഡര്‍ ആയ ജോണ്‍ ഗുറിഡിയെ കളിപ്പിക്കുകയായിരുന്നു.

മത്സരത്തില്‍ അലാവസിന് വേണ്ടി 85ാം മിനുട്ടില്‍ കാര്‍ലോസ് ബെനാവിഡെസും 86ാം മിനുട്ടില്‍ കിക്കെ ഗാര്‍ക്യയുമാണ് ഗോള്‍ നേടിയത്.

നിലവില്‍ ലാ ലീഗയും ഏഴ് മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയവും രണ്ട് സമനിലയും അടക്കം 17 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ലോസ് ബ്ലാങ്കോസ്. ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും ഏഴ് വിജയവുമായി 21 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ളത് ബാഴ്സലോണയാണ്.

 

Content Highlight: Alaves coach Luis Garcia didn’t like that Abdel Abqar bought Mbappe’s jersey