| Thursday, 21st March 2024, 5:04 pm

ബംഗ്ലാദേശിനെ അടിച്ചുതകര്‍ത്ത് ചരിത്രനേട്ടത്തിലേക്ക്; സ്വന്തം റെക്കോഡ് തകര്‍ത്തെറിഞ്ഞ് ഓസീസ് കിങ്

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയ-ബംഗ്ലാദേശ് മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് തകര്‍പ്പന്‍ വിജയം. ബംഗ്ലാദേശിനെ 118 റണ്‍സിനാണ് കങ്കാരുപ്പട തകര്‍ത്തു വിട്ടത്.

മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിരയില്‍ 31 പന്തില്‍ പുറത്താവാതെ 46 റണ്‍സ് നേടിക്കൊണ്ട് മിന്നും പ്രകടനമാണ് അലന കിങ് നടത്തിയത്. രണ്ട് ഫോറുകളും 5 കൂറ്റന്‍ സിക്‌സുകളുമാണ് അലനയുടെ ബാറ്റില്‍ നിന്നും പിറന്നത്. 148.39 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

ഇതിനു പിന്നാലെ ഒരു അവിസ്മരണീയ നേട്ടമാണ് അലന കിങ് സ്വന്തമാക്കിയത്. വുമണ്‍സ് ഏകദിനത്തില്‍ എട്ടാം നമ്പറില്‍ ഇറങ്ങി ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരമായി മാറാനാണ് അലനക്ക് സാധിച്ചത്. മത്സരത്തില്‍ അഞ്ച് സിക്‌സുകളാണ് എട്ടാം പോസിഷനില്‍ ഇറങ്ങി അഞ്ച് സിക്‌സുകളാണ് അലന നേടിയത്.

ഇതിന് മുമ്പ് എട്ടാം നമ്പറില്‍ ഇറങ്ങി മൂന്ന് സിക്‌സുകള്‍ നേടിയ അലന തന്നെയാണ് ഈ നേട്ടത്തില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ഇന്ത്യക്കെതിരെ 2023ലും 2024ലും നടന്ന മത്സരത്തിലായിരുന്നു അലന ഈ നേട്ടം സ്വന്തമാക്കിയത്.

അലനക്ക് പുറമെ അന്നാബെല്‍ സതര്‍ ലാന്‍ഡ് 76 പന്തില്‍ പുറത്താവാതെ 58 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. അഞ്ച് ഫോറുകളാണ് അന്നാ ബെല്ലിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് 36 ഓവറില്‍ 95 റണ്‍സിന് പുറത്താവുകയായിരുന്നു.

ഓസീസ് ബൗളിങ്ങില്‍ ആഷ്‌ലീ ഗാര്‍ഡ്‌നെര്‍ മൂന്ന് വിക്കറ്റും കിം ഗ്രിത്ത് രണ്ടു വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ബംഗ്ലാദേശ് തകര്‍ന്നടിയുകയായിരുന്നു.

മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശ് 36 ഓവറിൽ 95 റൺസിന്‌ പുറത്താവുകയായിരുന്നു. 64 പന്തില്‍ 27 റണ്‍സ് നേടി കൊണ്ട് ക്യാപ്റ്റന്‍ നികാര്‍ സുല്‍ത്താന മികച്ച ചെറുത്തുനില്‍പ്പ് നടത്തി. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും 20ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.

ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ് ഓസ്‌ട്രേലിയ. മാര്‍ച്ച് 24നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. ഷെര്‍ ഇ ബംഗ്ലാ സ്റ്റേഡിയമാണ് വേദി.

Content Highlight: Alana King create a new record in ODI

We use cookies to give you the best possible experience. Learn more