Advertisement
World News
അല്‍ അഖ്‌സ പള്ളി ഇസ്‌ലാമിന് അവകാശപ്പെട്ടത്; ഇസ്രഈല്‍ അതിന്റെ പവിത്രതയ്ക്ക് കളങ്കമേല്‍പ്പിക്കുന്നത് നിര്‍ത്തണം: എര്‍ദോഗന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 20, 12:39 pm
Sunday, 20th April 2025, 6:09 pm

 

ഇസ്താംബൂള്‍: അല്‍ അഖ്‌സ പള്ളിക്ക് നേരെയുള്ള ഇസ്രഈലിന്റെ നടപടികളെ ശക്തമായി വിമര്‍ശിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍. അല്‍ അഖ്സ പള്ളിയും പരിസരവും മുസ്‌ലിങ്ങള്‍ക്ക് മാത്രമുള്ളതാണെന്നും അവ ദുര്‍ബലപ്പെടുത്താന്‍ തങ്ങള്‍ ആരെയും അനുവദിക്കില്ലെന്നും എര്‍ദോഗന്‍ പറഞ്ഞു. വെള്ളിയാഴ്ച ഇസ്താംബൂളില്‍ നടന്ന മൂന്നാം ഇന്റര്‍നാഷണല്‍ യെദിറ്റേപെ ബിനാലെയില്‍ സംസാരിക്കുകയായിരുന്നു എര്‍ദോഗന്‍.

അല്‍ അഖ്സ തുര്‍ക്കിയെ സംബന്ധിച്ച് ഒരു ചുവപ്പ് വരയാണെന്ന് പറഞ്ഞ എര്‍ദോഗന്‍ അത് എന്നെന്നേക്കുമായി അങ്ങനെ തന്നെ തുടരുമെന്നും വ്യക്തമാക്കി. അതിനാല്‍ ആ ആരാധനാലയത്തിന്റെ പവിത്രതയ്ക്കും ഐക്യത്തിനും ഭീഷണിയാകുന്ന എല്ലാ പ്രകോപനകരമായ റെയ്ഡുകളും പ്രവര്‍ത്തനങ്ങളും ഇസ്രഈല്‍ ഉടന്‍ നിര്‍ത്തണമെന്നും എര്‍ദോഗന്‍ ആവശ്യപ്പെട്ടു.

അല്‍ അഖ്‌സ പള്ളി ഇസ്രഈല്‍ കൈയടക്കി ജൂതന്മാരുടെ ആരാധാനലയമാക്കി മാറ്റുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് എം.പിമാരായ ഷോക്കാറ്റ് ആദം, ആന്‍ഡ്രൂ ജോര്‍ജ് എന്നിവര്‍ ഇത് സാധൂകരിക്കുന്ന ഒരു വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

അവര്‍ ഇസ്രഈല്‍ സന്ദര്‍ശനത്തിനിടെ കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്സ പള്ളി സന്ദര്‍ശിച്ചപ്പോള്‍, നൂറുകണക്കിന് ഇസ്രഈലി കുടിയേറ്റക്കാര്‍ പള്ളി മുറ്റത്ത് പ്രാര്‍ത്ഥന നടത്തുന്നത്‌ കണ്ടതായി പറഞ്ഞിരുന്നു.

തങ്ങളുടെ മേഖലയിലെ അടിച്ചമര്‍ത്തലിനും നിയമലംഘനത്തിനും മുന്നില്‍ തുര്‍ക്കി ഒരിക്കലും നിശബ്ദത പാലിച്ചിട്ടില്ലെന്നും ഇനിയും നിശബ്ദത പാലിക്കില്ലെന്നും എര്‍ദോഗന്‍ തന്റെ പ്രസംഘത്തിനിടെ കൂട്ടിച്ചേര്‍ത്തു

ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന യുദ്ധത്തിലെ ആഗോള സമൂഹത്തിന്റെ നിശബ്ദതയെ ധാര്‍മിക തകര്‍ച്ച എന്ന് വിശേഷിപ്പിച്ച എര്‍ദോഗന്‍ ഫലസ്തീന്‍ ജനതയ്ക്കുള്ള തുര്‍ക്കിയുടെ അചഞ്ചലമായ പിന്തുണ ആവര്‍ത്തിക്കുകയും ചെയ്തു.

ഇസ്‌ലാമിലെ ഏറ്റവും പുണ്യസ്ഥലങ്ങളിലൊന്നായ അല്‍ അഖ്സ പള്ളിയില്‍ ജൂത പ്രാര്‍ത്ഥന പതിറ്റാണ്ടുകളായി നിരോധിച്ചിരുന്നതാണ്. എന്നാല്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാരിലെ നിരവധി അംഗങ്ങള്‍ ഇതിനെ എതിര്‍ക്കുകയും അവിടെ ജൂത പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്നുണ്ട്.

കഴിഞ്ഞ ശനിയാഴ്ച മുതല്‍ 6,315 ല്‍ അധികം ഇസ്രഈലി കുടിയേറ്റക്കാരാണ് അല്‍ അഖ്സയിലെത്തിയത്. ഇതാദ്യമായാണ് ഇത്രയും ഇസ്രഈലികള്‍ പ്രാര്‍ത്ഥനയ്ക്കായി ഇവിടെയെത്തുന്നത്. പൊലീസ് സംരക്ഷണത്തിലാണ് പലപ്പോഴും ഇസ്രഈലി കുടിയേറ്റക്കാര്‍ പള്ളി മുറ്റത്തേക്ക് പ്രവേശിക്കുന്നത്.

Content Highlight: Al-Aqsa Mosque belongs to Islam; Israel should stop tarnishing the sanctity of the mosque: Erdogan