| Saturday, 9th March 2024, 5:23 pm

ഓഡിഷന് ചെന്നപ്പോൾ എന്നെകൊണ്ട് ചെയ്യിപ്പിച്ചത് ആ സീനായിരുന്നു: അഖില ഭാർഗവൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേമലുവിലേക്ക് എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് നടി അഖില ഭാർഗവൻ. തന്നെ ഓഡിഷൻ ചെയ്തിട്ടാണ് ഗിരീഷ് എ.ഡി പ്രേമലുവിലേക്ക് കാസ്റ്റ് ചെയ്തതെന്ന് അഖില പറഞ്ഞു. ഒരു ദിവസം ഓഡിഷന് വരാമോയെന്ന് മെസേജ് അയച്ചെന്നും അവിടെ എത്തിയതിന് ശേഷം കാർത്തികയുടെ മെയിൻ സീനായ പബ്ബിലെ സീനായിരുന്നു തന്നെക്കൊണ്ട് ചെയ്യിപ്പിച്ചതെന്നും അഖില കൂട്ടിച്ചേർത്തു. താൻ ഇത് വരെ നാടൻ കഥാപാത്രമായിരുന്നു ചെയ്തതെന്നും പ്രേമലുവിലേക്ക് വന്നപ്പോൾ കുറച്ചുകാര്യങ്ങൾ ശ്രദ്ധിക്കേണ്ടി വന്നെന്നും അഖില റെഡ് എഫ്.എമ്മിനോട് പറഞ്ഞു.

‘എന്നെയും ഓഡിഷൻ ചെയ്തിട്ടാണ് ഗിരീഷേട്ടൻ ഇതിലോട്ട് കാസ്റ്റ് ചെയ്യുന്നത്. ഒരു ദിവസം ഇങ്ങനെ മെസേജ് അയച്ചു, ഓഡിഷന് വരാമോയെന്ന് ചോദിച്ചു. കാർത്തികയുടെ മെയിൻ സീനായായിരുന്ന പബ്ബിലെ സീനായിരുന്നു എന്നെക്കൊണ്ട് ചെയ്യിപ്പിച്ചത്. അന്ന് പബ്ബിൽ ആണോ എന്നൊന്നും അറിയില്ലായിരുന്നു. ജസ്റ്റ് ഡയലോഗ് മാത്രം പറഞ്ഞു.

അതുകഴിഞ്ഞിട്ട് എന്നോട് ഒക്കെയാണ് പടത്തിൽ ഉണ്ടെന്നുപറഞ്ഞു. നമ്മുടെ റിഹേഴ്സൽ ടൈമിലാണ് ഞാൻ എല്ലാവരെയും കാണുന്നത്. എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. ഞാൻ ആദ്യമായിട്ടാണ് അവരുടെ കൂടെ അഭിനയിക്കുന്നത്. മമിതയുമായിട്ടാണ് എനിക്ക് കൂടുതൽ സീൻസ് ഉള്ളത്. എങ്ങനെ ആയിരിക്കും എന്നൊന്നും എനിക്കറിയില്ല.

എല്ലാവരും നല്ല കമ്പനി ആയിരുന്നു. പൂവൻ ആയാലും അനുരാഗം ആയാലും രണ്ടും നാടൻ ആയിട്ടുള്ള കഥാപാത്രങ്ങൾ ആണ്. ഇതിൽ കുറച്ചുകൂടി മോഡേൺ ആയിട്ടുള്ള ഐ.ടി പരിപാടി ആയതുകൊണ്ട് അങ്ങനെയുള്ള കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടി വന്നിട്ടുണ്ട്,’ അഖില ഭാർഗവൻ പറഞ്ഞു.

തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സിനിമകൾക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയായിരുന്നു പ്രേമലു. മമിത ബൈജു, നസ്‌ലെൻ എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രം ഒരിടവേളക്ക് ശേഷം മലയാളത്തിലെത്തിയ പെർഫെക്ട് റോം കോം എന്റർടൈനറാണ്.

മമിതയും നസ്‌ലെനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ അഖില ഭാർഗവൻ പുറമെ സംഗീത് പ്രതാപ്, ശ്യാം മോഹൻ, അൽത്താഫ് സലിം, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സച്ചിൻ എന്ന കഥാപാത്രത്തെ നസ്‌ലെനും റീനു എന്ന കഥാപാത്രത്തെ മമിതയുമാണ് അവതരിപ്പിച്ചത്.

Content Highlight: Akhila barghavan about her entry in premalu

We use cookies to give you the best possible experience. Learn more