| Wednesday, 2nd October 2024, 5:07 pm

രോഹിത്തും വിരാടും ബുംറയുമല്ല, പരമ്പര വിജയിച്ചതിന്റെ കാരണം ആ രണ്ടുപേരും; തുറന്ന് പറഞ്ഞ് ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര 2-0ത്തിന് ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. അവസാന ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 95 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ ഏഴ് വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് ഓള്‍ റൗണ്ടര്‍മാരായ ആര്‍. അശ്വിനും രവീന്ദ്ര ജഡേജയും നടത്തിയത്.

ഇതോടെ ഇന്ത്യയുടെ വമ്പന്‍ വിജയത്തിന്റെ കാരണം അശ്വിനും ജഡേജയുമാണെന്ന് പറയുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് നിരീക്ഷകനും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഇരുവരുടെയും ഉയര്‍ച്ചയാണ് ഇന്ത്യയ്ക്ക് തുണയായതെന്നാണ് ചോപ്ര അഭിപ്രായപ്പെട്ടത്.

‘2012ല്‍ ഞങ്ങള്‍ അവസാന ടെസ്റ്റ് പരമ്പര തോറ്റു. 12 വര്‍ഷത്തിനിടെ ഒരുപാട് കളിക്കാരും ക്യാപ്റ്റനും പരിശീലകരും മാറി. എന്നാല്‍ ഇന്ത്യ ഹോം ടെസ്റ്റുകളില്‍ വിജയിക്കുന്നത് തുടരുന്നു, ആധിപത്യം ഒരിക്കലും അവസാനിക്കുന്നില്ല.

ഹോം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 20 വിക്കറ്റ് വീഴ്ത്താന്‍ സാധിച്ചു. രവിചന്ദ്രന്‍ അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും ഉയര്‍ച്ചയാണ് ഇന്ത്യയുടെ മികച്ച വിജയത്തിന് പിന്നില്‍. അശ്വിന്‍ 525 വിക്കറ്റിന് അടുത്താണ്, കൂടാതെ 11 പ്ലെയര്‍ ഓഫ് ദി സീരീസ് അവാര്‍ഡുകളും നേടിയിട്ടുണ്ട്.

മുത്തയ്യ മുരളീധരന്റെ അടുത്താണ് അശ്വിന്‍. അവനെ തടയാന്‍ ബുദ്ധിമുട്ടാണ്. രവീന്ദ്ര ജഡേജ 3000 റണ്‍സും 300 വിക്കറ്റും തികച്ചു. ഇവ രണ്ടും എതിരാളികളെ സ്റ്റേബിളാക്കാന്‍ അനുവദിച്ചില്ല,’ ആകാശ് ചോപ്ര പറഞ്ഞു.

ബംഗ്ലാദേശിനെതിരെ രവിചന്ദ്രന്‍ അശ്വിന്‍ 11 വിക്കറ്റും രവീന്ദ്ര ജഡേജ ഒമ്പത് വിക്കറ്റും നേടി മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു. മാത്രമല്ല ആദ്യ ടെസ്റ്റില്‍ 113 റണ്‍സ് നേടിയ അശ്വിനും 86 റണ്‍സ് നേടിയ ജഡേജയും നിര്‍ണായകമായി.

ഇനി ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയാണ് ഇന്ത്യയ്ക്ക് ഉള്ളത്. ഒക്ടോബര്‍ ആറിന് മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ആദ്യ മത്സരം ആരംഭിക്കുന്നത്. രണ്ടാം മത്സരം ഒക്ടോബര്‍ ഒമ്പതിന് ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലും അവസാന മത്സരം ഒക്ടോബര്‍ 12ന് ഹൈദരബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലും നടക്കും.

Content Highlight: Akash Chopra Talking About R. Ashwin And Ravindra Jadeja

We use cookies to give you the best possible experience. Learn more