Champions Trophy
ഇനി പറയൂ, ഇന്ത്യയാണോ അഫ്ഗാനിസ്ഥാനാണോ മികച്ചത്? ഞാന്‍ പറയും അഫ്ഗാനിസ്ഥാനെന്ന്: പ്രശംസിച്ച് ആകാശ് ചോപ്ര
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 08, 10:37 am
Saturday, 8th February 2025, 4:07 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ഫെബ്രുവരി 19 മുതലുള്ള രണ്ടാഴ്ചക്കാലം ആരാധകര്‍ക്ക് വിരുന്നൊരുക്കിയാണ് ചാമ്പ്യന്‍സ് ട്രോഫിയുടെ പുതിയ എഡിഷന് തുടക്കമാകുന്നത്. എട്ട് സൂപ്പര്‍ ടീമുകള്‍ പ്രസ്റ്റീജ്യസായ കിരീടത്തിനായി പോരാടും.

ചരിത്രത്തിലാദ്യമായി അഫ്ഗാനിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടിയിരിക്കുകയാണ്. 2023ലെ ഏകദിന ലോകകപ്പില്‍ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് അഫ്ഗാന്‍ സിംഹങ്ങള്‍ ചാമ്പ്യന്‍സ് ട്രോഫിക്കെത്തിയത്.

 

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ കുറിച്ചും അവരുടെ ശക്തിയെ കുറിച്ചും സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഹഷ്മത്തുള്ള ഷാഹിദിയുടെ സ്പിന്‍ പട വളരെ ശക്തമാണെന്നും ഇന്ത്യയുടെ സ്പിന്‍ ഡിപ്പാര്‍ട്‌മെന്റിനേക്കാള്‍ മികച്ചതാണ് അഫ്ഗാനിസ്ഥാന്റെ സ്പിന്‍ യൂണിറ്റെന്നും ചോപ്ര പറഞ്ഞു.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ചോപ്ര ഇക്കാര്യം പറയുന്നത്.

‘എന്തൊക്കെയാണ് അഫ്ഗാനിസ്ഥാന്റെ ശക്തി? ആദ്യം തന്നെ പറയട്ടെ, ഈ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച സ്പിന്‍ നിര അവരുടേതാണ്. അതിനര്‍ത്ഥം നമ്മള്‍ (ഇന്ത്യ) മികച്ച സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയിട്ടില്ല എന്നല്ല.

നമ്മള്‍ക്കൊപ്പം നാല് സ്പിന്നര്‍മാരുണ്ട്. നിലവില്‍ പ്രഖ്യാപിച്ച സ്‌ക്വാഡില്‍ മൂന്ന് ഫിംഗര്‍ സ്പിന്നേഴ്‌സും കുല്‍ദീപ് യാദവുമുണ്ട്. നമ്മളുടേത് മികച്ചതല്ല എന്നല്ല, അവരുടേതാണ് നമ്മളേക്കാള്‍ മികച്ച സ്പിന്‍ നിര.

റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, അള്ളാ ഘന്‍സഫര്‍, മുഹമ്മദ് നബി എന്നിവരാണ് അവരുടെ ടീമിലുള്ളത്. ഇനി പറയൂ ഏത് ടീമാണ് ഏറ്റവും മികച്ചത്. കുല്‍ദീപ് യാദവിനെ മാറ്റി നിര്‍ത്തിയാല്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യാനും സാധിക്കുന്ന ബൗളര്‍മാരെയാണ് നമ്മള്‍ തെരഞ്ഞെടുത്തത്. എന്നാല്‍ അവരോ, എല്ലാവരും ഒന്നിനൊന്ന് മെച്ചമാണ്.

അഫ്ഗാന്റെ സ്പിന്‍ കരുത്ത്‌

അവര്‍ക്ക് 40 ഓവറുകള്‍ സ്പിന്നര്‍മാരെക്കൊണ്ട് എറിയിക്കാന്‍ സാധിക്കും. പിച്ച് ചെറിയ തോതിലെങ്കിലും സ്പിന്നിനെ തുണയ്ക്കുന്നതാണെങ്കില്‍ അവര്‍ എതിരാളികളെ അടിയറവ് പറയിക്കും,’ ചോപ്ര പറഞ്ഞു.

അഫ്ഗാന്‍ നിരയിലെ ഓള്‍ റൗണ്ടര്‍മാരെ കുറിച്ചും താരം സംസാരിച്ചു.

‘അവര്‍ക്കൊപ്പം മികച്ച ഒരുപാട് ഓള്‍ റൗണ്ടര്‍മാരുമുണ്ട്. അവര്‍ പൊട്ടും പൊടിയും മാത്രമാണെന്ന് ചിലര്‍ പറയും. എന്നാല്‍ സത്യമെന്തെന്നാല്‍ അസ്മത്തുള്ള ഒമര്‍സായ് ഒരു പ്രോപ്പര്‍ ബാറ്ററാണ്. ഗുല്‍ബദീന്‍ നായിബ് പ്രോപ്പര്‍ ബാറ്ററാണ്, മികച്ച രീതിയില്‍ പന്തെറിയുകയും ചെയ്യും. മുഹമ്മദ് നബിയും മികച്ച രീതിയില്‍ പന്തെറിയുന്ന പ്രോപ്പര്‍ ബാറ്ററാണ്. റഹ്‌മാനുള്ള ഗുര്‍ബാസ് വിക്കറ്റ് കീപ്പര്‍ ബാറ്ററാണ്. റാഷിദ് ഖാനും മോശമല്ലാത്ത രീതിയില്‍ ബാറ്റ് ചെയ്യും,’ ആകാശ് ചോപ്ര പറഞ്ഞു.

ഗുല്‍ബദീന്‍ നായിബ്

 

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള അഫ്ഗാനിസ്ഥാന്‍ സ്‌ക്വാഡ് (നിലവില്‍)

ഇബ്രാഹിം സദ്രാന്‍, റഹ്‌മാനുള്ള ഗുര്‍ബാസ്, സെദിഖുള്ള അടല്‍, റഹ്‌മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), ഇക്രം അലിഖില്‍, ഗുല്‍ബദിന്‍ നായിബ്, അസ്മത്തുള്ള ഒമര്‍സായ്, മുഹമ്മദ് നബി, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, ഫസല്‍ഹഖ് ഫാറൂഖി, അള്ളാ ഗസന്‍ഫര്‍, ഫരീദ് മാലിക്, നവീദ് സദ്രാന്‍

റിസര്‍വ്: ദാര്‍വിഷ് റസൂലി, നംഗ്യാല്‍ ഖരോട്ടി, ബിലാല്‍ സാമി

സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ബി-യിലാണ് അഫ്ഗാനിസ്ഥാന്‍. ഫെബ്രുവരി 21ന് സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയാണ് അഫ്ഗാന്റെ ആദ്യ മത്സരം.

 

Content highlight: Akash Chopra praises Afghanistan’s spin department