| Monday, 10th June 2024, 5:11 pm

എല്‍.ഡി.എഫിലെ രാജ്യസഭ സീറ്റുകള്‍ സി.പി.ഐക്കും കേരളകോണ്‍ഗ്രസിനും; വിട്ടുനല്‍കി സി.പി.ഐ.എം.

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഒഴിവുവരുന്ന രണ്ട് രാജ്യസഭ സീറ്റുകള്‍ എല്‍.ഡി.എഫില്‍ സി.പി.ഐക്കും കേരള കോണ്‍ഗ്രസിനും ലഭിക്കും. ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് തീരുമാനം. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനാണ് മുന്നണി യോഗത്തിന് ശേഷം തീരുമാനം അറിയിച്ചത്.

മുന്നണിയുടെ കെട്ടുറപ്പിന് തങ്ങളുടെ സീറ്റ് സി.പി.ഐ.എം വിട്ടുനല്‍കുകയായിരുന്നു. നേരത്തെ രാജ്യസഭ സീറ്റിനെ ചൊല്ലി മുന്നണിയില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു. സീറ്റ് തങ്ങള്‍ക്ക് തന്നെ വേണമെന്ന് സി.പി.ഐയും കേരള കോണ്‍ഗ്രസ് മാണി വിഭാഗവും ആവശ്യപ്പെട്ടിരുന്നു. ആര്‍.ജെ.ഡിയും സമാന ആവശ്യം മുന്നോട്ട് വെച്ചിരുന്നെങ്കിലും ഈ ആവശ്യം അംഗീകരിച്ചിട്ടില്ല.

കേരളകോണ്‍ഗ്രസില്‍ നിന്ന് ജോസ് കെ. മാണി തന്നെ സ്ഥാനാര്‍ത്ഥിയാകും. സി.പി.ഐ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനായി ഇന്ന് കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുന്നണിക്കുണ്ടായ കനത്ത പരാജയത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഇടതുമുന്നണിയില്‍ രാജ്യസഭ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കാണ് ഇന്നത്തെ തീരുമാനത്തോടെ അന്ത്യമായിരിക്കുന്നത്.

അതേസമയം സീറ്റ് ലഭിക്കാത്തതില്‍ മുന്നണി യോഗത്തില്‍ ആര്‍.ജെ.ഡി പ്രതിഷേധം അറിയിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

content highlights: Rajya Sabha seatsin LDF for CPI and Kerala Congress; C.P.I.M.

We use cookies to give you the best possible experience. Learn more