| Tuesday, 9th February 2021, 4:46 pm

'ശ്രീനി സാറിനെ വരെ കുറ്റം പറഞ്ഞുകൊണ്ടിരിക്കുകയാണ്; അപൊളിറ്റിക്കലാകുക ഓരോരുത്തരുടെയും ഇഷ്ടമാണ്': 'അമ്മ' വിവാദങ്ങളില്‍ അജു വര്‍ഗ്ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: താരസംഘടനയായ അമ്മയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളില്‍ പ്രതികരണവുമായി നടന്‍ അജു വര്‍ഗ്ഗീസ്. മീഡിയ വണ്ണിനോടായിരുന്നു അജുവിന്റെ പ്രതികരണം.

എക്‌സിക്യൂട്ടീവ് അംഗങ്ങളാരും വേദിയില്‍ ഇരുന്നിട്ടില്ലെന്നും അപൊളിറ്റിക്കല്‍ ആകുകയെന്നത് ഓരോരുത്തരുടെയും ഇഷ്ടമാണെന്നും അജു പറഞ്ഞു.

‘ഞാന്‍ അങ്ങനെ പൊളിറ്റിക്കലല്ല. ഇന്ന് അപൊളിറ്റിക്കലാകുന്നത് നാണക്കേടാണെന്ന് ഒരാള്‍ ഇന്നലെ പറയുന്നത് കേട്ടു. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ’, അജു പറഞ്ഞു.

ഇത് ആര്‍ക്കെതിരെയാണ് എന്ന ചോദ്യത്തിന്, ആര്‍ക്കെതിരെയുമായിക്കോട്ടെ. അങ്ങനെ പറയുന്നവര്‍ക്കെല്ലാമെതിരെയാണ് എന്നായിരുന്നു അജുവിന്റെ ഉത്തരം.

‘ശ്രീനി സാറിനെ വരെ കുറ്റം പറഞ്ഞുകൊണ്ടിരിക്കുകയാണ് സന്ദേശം എന്ന സിനിമയുടെ പശ്ചാത്തലത്തില്‍. എന്ത് അടിസ്ഥാനത്തിലാണ് ഇവരൊക്കെ അദ്ദേഹത്തെ പോലൊരു ലെജന്റിനെ പറ്റി പറയുന്നത് എന്ന് ഓര്‍ത്ത് ചിരി വരാറുണ്ട്. ലാല്‍ സര്‍ പ്രസിഡന്റായിട്ടുള്ള ഇയൊരു കമ്മിറ്റി വന്നിട്ട്, ഇതിനു മുന്നേയുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നു. ഈ പ്രശ്‌നത്തില്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ആരും തന്നെ ഇരുന്നിട്ടില്ല. ശ്വേത മേനോന്‍, ഹണിറോസ്, രചന നാരായണന്‍കുട്ടി, ജയസൂര്യ, സുധീര്‍ കരമന, ടിനി ടോം, അജു വര്‍ഗ്ഗീസ്, ബാബുരാജ്, ആസിഫ് അലി എന്നിവരാണ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍. ഇവരാരും തന്നെ ഡയസിലിരുന്നിട്ടില്ല. ഞങ്ങള്‍ വേണ്ട എന്ന് പറഞ്ഞതുകൊണ്ടാണ് ഇരിക്കാത്തത്. അവര്‍ ഇരിക്കണ്ട എന്ന് പറഞ്ഞിട്ടില്ല. അതൊരു ഇന്‍ഫോര്‍മല്‍ മീറ്റീംഗ് ആയിരുന്നു’, അജു പറഞ്ഞു.

കഴിഞ്ഞദിവസം അമ്മ വേദിയിലെ സ്ത്രീകളുടെ അസാന്നിധ്യത്തെ നടി പാര്‍വതി വിമര്‍ശിച്ചിരുന്നു. ആണുങ്ങള്‍ മാത്രമിരിക്കുന്ന വേദികളാണ് ഇപ്പോഴും കാണുന്നത്. ഇതിന് സമീപം സ്ത്രീകള്‍ നില്‍ക്കുകയാണ്. വേദിയില്‍ ആണുങ്ങള്‍ ഇരിക്കുന്നു. അതില്‍ ഒരു നാണവുമില്ലാത്ത ഒരു കൂട്ടം സംഘടനകള്‍ ഇന്നുമുണ്ട്. ഇക്കഴിഞ്ഞ ദിവസവും കൂടി ഇത് നമ്മള്‍ കണ്ടിട്ടുള്ളതാണെന്നാണ് പാര്‍വതി പറഞ്ഞത്.

അതേസമയം സ്ത്രീകളുടെ അസാന്നിദ്ധ്യത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടിമാരായ ഹണി റോസും രചന നാരായണന്‍കുട്ടിയും രംഗത്ത് എത്തി.

ചിലര്‍ അങ്ങനെ ആണ് ദോഷൈകദൃക്കുകള്‍ എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവര്‍ എന്നായിരുന്നു രചനയുടെ പ്രതികരണം.

പുരുഷ താരങ്ങള്‍ നിന്നും രചനയും ഹണി റോസും ഇരുന്നുമുള്ള ചിത്രം സഹിതമായിരുന്നു രചനയുടെ പ്രതികരണം.

ഒരംഗത്തെപ്പോലും ആരും മാറ്റിനിര്‍ത്തിയിട്ടില്ലെന്നും പല തവണ വേദിയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ടും തിരക്കുകളാല്‍ സ്വയം മാറിനിന്നതാണെന്നുമായിരുന്നു ഹണി പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Aju Varghese Response In AMMA Controversy

We use cookies to give you the best possible experience. Learn more